Monday, October 26, 2009

സമാന്തര സിനിമയിലെ സ്‌ത്രീശക്‌തി
















മലയാളത്തിലെ സമാന്തരസിനിമകളില്‍ സമീപകാലത്ത്‌ ശക്‌തമായ കുറെ സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ പ്രതിഭയും പ്രതിബദ്ധതയുമുണ്ടെന്നു തെളിയിച്ച നടിയാണ്‌ ശ്വേതമേനോന്‍. ആ അനന്യമായ അഭിനയം മുതല്‍ക്കൂട്ടായി മാറിയ ചിത്രങ്ങളാണ്‌ പരദേശി, മദ്ധ്യവേനല്‍, സമയം, ആകാശഗോപുരം, പലേരിമാണിക്യം എന്നിവയൊക്കെ.

അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. പിന്നെ മോഡലും അവതാരകയുമൊക്കെയായി ആ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടു. ഹിന്ദി, തമിഴ്‌ സിനിമകളില്‍ അഭിനയം തുടരുന്ന ശ്വേത മലയാളത്തിലേക്ക്‌ തിരികെയെത്തിയിട്ട്‌ രണ്ടുകൊല്ലമേ ആവുന്നുള്ളു.

ഇവിടത്തെ മുഖ്യധാര സിനിമകളുടെ ഭാഗമാകാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു?

ഹിന്ദിയിലെ വന്‍ബാനര്‍ ചിത്രങ്ങളില്‍ മുന്‍നിര നായകര്‍ക്കൊപ്പം ഞാനഭിനയിക്കുന്നുണ്ട്‌. തമിഴില്‍ കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുന്നു. അതേസമയംതന്നെ മലയാളത്തില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങളും ലഭിക്കുന്നു. ഏത്‌ ആര്‍ട്ടിസ്‌റ്റിനാണ്‌ ഒരേസമയം ഇങ്ങനെ വൈവിധ്യമുള്ള റോളുകള്‍ കിട്ടുന്നത്‌.

മലയാളി നടികള്‍ കുടുംബിനികളായി രംഗമൊഴിയുന്നു, അതല്ലെങ്കില്‍ അന്യഭാഷാ ചിത്രങ്ങളിലേക്ക്‌ കളംമാറുന്നു. ആ ഒഴിവിലേക്ക്‌ മറുനാടന്‍ നടികള്‍ വരുന്നു. അപ്പോള്‍ മലയാളിയായ ശ്വേതയ്‌ക്ക് ഇവിടെ ന്യായമായും ലഭിക്കേണ്ട ഒരു സ്‌ഥാനമുണ്ട്‌. അതു കിട്ടുന്നില്ലെന്നു തോന്നുന്നുണ്ടോ?

എല്ലാ പടത്തിലും എന്നെ കാസ്‌റ്റുചെയ്യണമെന്ന്‌ പറയാന്‍ കഴിയില്ലല്ലോ. എല്ലാം ചെയ്യാനെനിക്കു സാധിക്കുകയുമില്ല.

ഒരുപക്ഷേ, മലയാളത്തിലെ ഒരു നായികാനടിയും സ്വീകരിക്കാനിഷ്‌ടപ്പെടാത്ത കഥാപാത്രങ്ങളെയാണ്‌ ശ്വേത ചെയ്‌തത്‌. പരദേശിയിലെ ആമിന, മദ്ധ്യവേനലിലെ സരോജനി തുടങ്ങിയവയൊക്കെ എന്തുകൊണ്ട്‌?

ഹിന്ദിയിലും മറ്റും ഗ്ലാമറസായി അഭിനയിക്കുന്നതിനിടെ ഡീഗ്ലാമറസായ കഥാപാത്രങ്ങളെ ലഭിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. മലയാളത്തില്‍ പക്ഷേ, അത്തരം വേഷങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ബഹുഭൂരിപക്ഷവും അതു മാത്രമായിത്തീര്‍ന്നു. കുറച്ച്‌ ലൈറ്റായ റോളുകള്‍കൂടി ഇടയ്‌ക്ക് കിട്ടിയിരുന്നെങ്കിലെന്ന്‌ വിചാരിക്കാറുണ്ട്‌. അത്തരത്തിലൊന്നാണ്‌ സലിംബാബ സംവിധാനംചെയ്യുന്ന വലിയങ്ങാടിയിലെ ലക്ഷ്‌മി.

അന്യഭാഷാചിത്രങ്ങളില്‍ ഗ്ലാമറസായി അഭിനയിക്കുന്നതിന്റെ കുറ്റബോധം നിമിത്തമാണോ മലയാളത്തില്‍ അതിനു വിരുദ്ധമായി അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നത്‌?

കുറ്റബോധമോ പ്രായശ്‌ചിത്തമോ ഒന്നുമല്ല കാരണം. ഓരോ സിനിമയ്‌ക്കും അതത്‌ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വഭാവമുണ്ട്‌. ഹിന്ദിയിലും മറ്റും കാണുന്ന ഗ്ലാമര്‍ പ്രകടനം മലയാളത്തില്‍ പറ്റില്ല. കേരളീയന്റെ മനസില്‍ ഒരു ബാരോമീറ്റര്‍ ഉണ്ട്‌.

പ്രത്യേകിച്ച്‌ സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക്‌. അതിനപ്പുറം പോകാന്‍ ഇവിടത്തെ സിനിമ തയാറല്ല. അപ്പോള്‍ ഞാനും അത്‌ അനുസരിക്കേണ്ടതുണ്ട്‌.

ഇത്രയൊക്കെ അര്‍പ്പണബോധത്തോടെ അഭിനയിക്കുന്ന ശ്വേതയെ മലയാള ചലച്ചിത്രമേഖല വേണ്ടത്ര അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നുണ്ടോ?

അത്ര പെട്ടെന്ന്‌ നമ്മളാരെയെങ്കിലും അല്ലെങ്കില്‍ എന്തിനെയെങ്കിലും അംഗീകരിക്കാറുണ്ടോ? അതിന്‌ വാശിപിടിച്ചിട്ടു കാര്യമുണ്ടോ? ഒക്കെ ക്രമേണ സംഭവിക്കേണ്ടതാണ്‌. എന്നെ തിരിച്ചറിയുന്ന ഒരവസരം വരുമെന്നുതന്നെയാണ്‌ ഞാന്‍ വിചാരിക്കുന്നത്‌.

ഷാജി കാരാട്ടുപാറ
25/10/2009

No comments:

Post a Comment