Sunday, August 22, 2010

വമ്പനാകാന്‍ 'അംബി'


അവന്‍ വരുന്നു... ചെമ്മണ്‍ പാതകളില്‍ പൊടിപറത്തി അധികാരത്തിന്റെ കിരീടവും ചെങ്കോലുമേന്തി ചീറിപ്പാഞ്ഞിരുന്ന ആ പഴയ കരുത്തന്‍. രാജകീയ പ്രൗഢിയോടെ ഒരു കാലത്ത്‌ ഇന്ത്യന്‍ റോഡുകള്‍ അടക്കി വാണിരുന്ന അംബാസഡര്‍ എന്ന അംബി. പുതുമയുടെ തള്ളിക്കയറ്റത്തിനിടയല്‍ കാലിടറി ടാക്‌സി സ്‌റ്റാന്‍ഡുകളിലെ നരച്ച യൂണിഫോണിട്ട ചില കിളവന്‍മാരുടെ മാത്രം കൈമുതലായി മാറിയ അംബാസഡര്‍... അതുപഴയ കഥ. നഷ്‌ടപ്രതാപത്തിന്റെ കഥ ഭാണ്ഡക്കെട്ടിലാക്കി പുതിയൊരു അവതാരത്തിനു കച്ചകെട്ടുകയാണ്‌ നമ്മുടെ പ്രിയപ്പെട്ട അംബി. പുത്തന്‍കൂറ്റുകാര്‍ ഇനി അല്‍പം സൂക്ഷിക്കുക. കാരണം ഇവര്‍ രാജാവാണ്‌. രൂപം കൊണ്ടും ഭാവം കൊണ്ടും. ഭരണം അവന്റെ നിയോഗമാണ്‌.

മാറിയ സാഹചര്യത്തില്‍ കുറച്ചധികം മാറ്റങ്ങളുമായാണ്‌ അംബി എത്തുന്നത്‌. പുതിയ രൂപവും ഭാവവും കൈവരിച്ച്‌ അടുത്ത വര്‍ഷത്തോടെ അംബി എത്തുമെന്നാണ്‌ നിര്‍മാതാക്കളായ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്‌. കഴിഞ്ഞ എഴുപത്‌ വര്‍ഷങ്ങളായി ഇന്ത്യന്‍ റോഡുകളിലെ നിത്യസാന്നിധ്യമായ അംബാസിഡറിന്‌ പുതിയ മുഖം നല്‍കാനാണ്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സിന്റെ തീരുമാനം. നിലവിലുള്ള ടാക്‌സി സെഗ്മെന്റിലുള്ള അംബാസഡര്‍ മോഡലുകളില്‍നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും പുതിയ മോഡല്‍.

അംബാസഡറുകളുടെ കാലം അസ്‌തമിച്ചു എന്നു വാദിക്കുന്നവരുടെ മുന്നില്‍ വിജയം വരിച്ചു കാട്ടുകയാണ്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സിന്റെ ലക്ഷ്യം. റോഡുകളിലെ മുത്തശ്ശന്‌ ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ടെന്നാണ്‌ നിര്‍മാതാക്കളുടെ അവകാശവാദം. പഴമ നിര്‍ത്തിക്കൊണ്ടു തന്നെ ഒരു സ്‌പോര്‍ടി ലുക്ക്‌ അംബാസിഡര്‍ പുറത്തിറക്കാനാണ്‌ എഞ്ചിനീയര്‍മാരുടെ ശ്രമമെന്ന്‌ ഹിന്ദുസ്‌ഥാന്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ സികെ ബിര്‍ല പറയുന്നു. പരിഷ്‌കാരത്തിന്‌ വിദേശ എഞ്ചിനിയര്‍മാരുടെ സഹായവുമുണ്ട്‌. അംബാസഡറിന്റെ അഴിച്ചുപണിക്ക്‌ യൂറോപ്യന്‍ ഓട്ടോ വിദഗ്‌ധരുടെ സഹായമാണ്‌ ലഭ്യമായിട്ടുള്ളത്‌.

കമ്പനിയുടെ നഷ്‌ടങ്ങളെല്ലാം നികത്തുന്ന പുതിയ അവതാരമെന്ന റോളാണ്‌ പുതിയ അംബിക്ക്‌ ബിര്‍ള നല്‍കുന്നത്‌. അടുത്ത വര്‍ഷം മേയ്‌ മാസത്തോടെ ടെസ്‌റ്റ്- ട്രയല്‍ റണ്ണുകള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ വാണിജ്യ ഉത്‌പാദനം തുടങ്ങാമെന്നാണ്‌ കമ്പനിയുടെ പ്രതീക്ഷ. പഴയ പ്ലാറ്റ്‌ഫോമില്‍ തന്നെ പുതിയ ലുക്ക്‌ സൃഷ്‌ടിയ്‌ക്കാനാണ്‌ അവരുടെ ശ്രമം. പഴയ അംബിയുടെ വിദൂര ഛായമാത്രമാകും പുതിയ അവതാരത്തിനെന്നാണ്‌ കമ്പനി നല്‍കുന്ന 'ക്ലൂ'. കാറിന്റെ ഇന്റീരിയറിലും സമഗ്രമായ മാറ്റം വരുത്തുമെന്നുറപ്പ്‌.

മുന്‍പൊരിക്കല്‍ അംബി പരിഷ്‌കരിച്ചതും വിപണിയില്‍ ക്ലച്ച്‌ പിടിക്കാതെ പോയതും പഴയ കഥയെന്നാണ്‌ കമ്പനി എംഡി മനോജ്‌ ഝാ പറയുന്നത്‌. 2003 ലാണ്‌ അംബി അവസാനമയി റീഡിസൈന്‍ ചെയ്‌തത്‌. അന്ന്‌ ഫ്രണ്ടും ബോണറ്റും ഡാഷ്‌ബോര്‍ഡുമൊക്കെ നവീകരിച്ചെങ്കിലും പിന്‍ഭാഗത്തെ തൊട്ടിരുന്നില്ല. എന്‍ജിനിയറിങ്‌ പോരായ്‌മകള്‍ കൂടിയായപ്പോള്‍ അംബാസഡര്‍ അവിഗോ വിപണിയില്‍ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഉരുണ്ട ബോഡിയും സോഫാ പോലുള്ള സീറ്റുകളുമൊക്കെ പുത്തന്‍ കസ്‌റ്റമേഴ്‌സിന്റെ മനസ്‌ കീഴടക്കാനായി അംബി കൈയൊഴിയും.

ബിഎസ്‌ - ഐവിബിഎസ്‌ വി എഞ്ചിനുകളായിരിക്കും പുതിയ മോഡലിലുണ്ടാവുക. 1.22 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ വേരിയന്റുകള്‍ കൂടുതല്‍ കരുത്തുറ്റതും ഇന്ധനക്ഷമത നല്‍കുന്നതാണെന്ന്‌ കമ്പനി അവകാശപ്പെടുന്നു. വിപണിയിലെ മാറ്റങ്ങള്‍ മുന്നില്‍ കണ്ട്‌ 30 പുതിയ ഡീലര്‍മാരെയും കമ്പനി ഇതിനകം ചേര്‍ത്ത്‌ കഴിഞ്ഞു. അഞ്ചുമുതല്‍ ഏഴ്‌ ലക്ഷം വരെയായിരിക്കും പുത്തന്‍ അംബിയുടെ വില. ശ്രീലങ്കയും ബംഗല്‍ദേശുമടക്കമുള്ള വിദേശ പിപണികളും ഈ മാറ്റത്തില്‍ അംബി ലക്ഷ്യമിടുന്നുണ്ട്‌.

പരിഷ്‌കാരം വരുത്തുന്നുവെന്നുവച്ച്‌ പഴയ അംബിയെ പൂര്‍ണമായും എച്ച്‌എം കൈവിടുമെന്നു കരുതേണ്ട. പുതിയ മോഡല്‍ വന്നാലും ടാക്‌സി വിഭാഗത്തില്‍ നിലവിലെ അംബി തുടരുമെന്നാണ്‌ നിര്‍മാതാക്കള്‍ ഉറപ്പുപറയുന്നു. മോറിസ്‌ ഓക്‌സ്ഫോര്‍ഡ്‌ സീരീസ്‌ ടുവിന്റെയും (ലാന്‍ഡ്‌ മാസ്‌റ്റര്‍) സീരിസ്‌ ത്രീയുടെയും (അംബാസിഡര്‍) പാരമ്പര്യവുമായി വന്ന്‌ നിരത്തുകള്‍ കീഴടക്കിയ അംബിയുടെ പുതിയ അവതാരവും റോഡുകളില്‍ വിപ്ലവം സൃഷ്‌ടിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടതാണ്‌.

സുജിത്‌ പി. നായര്‍

No comments:

Post a Comment