നിര്‍പ്രീത് കൗറിന് ജീവിതത്തില്‍ മൂന്നു ഭാഗങ്ങളാണ്. ജീവിതത്തിന്റെ വര്‍ണങ്ങളെല്ലാം ആസ്വദിച്ചു വളര്‍ന്ന കൗമാരം. ക്രൂരമായ വിധിയുടെ വിഷം നിറഞ്ഞ കൈകള്‍ പിച്ചിച്ചീന്തിയ ജീവിതത്തിന്റെ വിഷമം നിറഞ്ഞ പ്രയാണം, ഒടുവില്‍ സാമൂഹ്യ സേവനത്തിന്റെ വഴിത്താരകളിലെ സാന്ത്വനം നിറയുന്ന പോരാട്ടം. നിര്‍പ്രീതിന്റെ ജീവിതത്തെ മാറ്റിമറിച്ച കറുത്തവ്യാഴത്തിന് ഇന്ന് കാല്‍ നൂറ്റാണ്ടു തികയുന്നു. ഒറ്റരാത്രി കൊണ്ട് ജീവിതമാകെ മാറിമറി മറിഞ്ഞത് നിര്‍പ്രീത് എന്നും ഓര്‍ക്കുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു എന്ന വാര്‍ത്തയും സിഖുകാര്‍ക്കെതിരേ ഡല്‍ഹിയില്‍ കലാപം തുടങ്ങി എന്നവാര്‍ത്തയും കേട്ടിട്ട് കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നിര്‍പ്രീത് ഓര്‍ത്തില്ല നാളെ അതു കരിനിഴല്‍ വീഴ്‌ത്താന്‍ പോവുകയണെന്ന്. 1984 നവംബര്‍ 1. ആകാശത്തെ തുളച്ച് കയറിപ്പോകുന്ന പുകഗോപുരങ്ങളും കണ്ടാണ് അന്നു ഡല്‍ഹി ഉണര്‍ന്നത്. സിഖുകാരുടെ വീടുകള്‍ കത്തിയമരുന്നതിന്റെ പുകച്ചുരുളുകളായിരുന്നു അവ. വടിവാളുകളും കത്തികളും ഇരുമ്പ് ദണ്ഡുകളുമൊക്കെയുമായി വീടുവളഞ്ഞ സംഘം നിര്‍പ്രീതിന്റെ മുന്നിലിട്ടായിരുന്നു പിതാവിനെ ജീവനോടെ ചുട്ടുകരിച്ചത്. നിര്‍പ്രീതിനെ അവര്‍ വളഞ്ഞിട്ട് തല്ലിയൊതുക്കി, അനക്കമില്ലാതായപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയി. എല്ലു നുറുങ്ങെ മര്‍ദനമേറ്റിട്ടും ആന്തരാവയവങ്ങള്‍ രകമൊഴുകി തകരാറിലായിട്ടും നിര്‍പ്രീത് ഭാഗ്യവതിയായിരുന്നു, ആ കള്ളക്കൂട്ടം മാനം കവര്‍ന്നില്ലല്ലോ. അത്രയും ഭാഗ്യമില്ലാത്ത നൂറുകണക്കിനു പെണ്‍കുട്ടികളും യുവതികളും ഇന്ത്യയുടെ തലസ്‌ഥാനത്ത് ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചെന്നും വെടിവച്ചത് സിഖുകാരായ രണ്ട് അംഗരക്ഷകരാണെന്നും വാര്‍ത്ത പരന്ന് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ സിഖ് വേട്ട തുടങ്ങിയത്. സിഖുകാരുടെ വീടുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളുമൊക്കെ ചാരമാകാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. സ്‌ഥിതി കൈവിട്ടു പോകുന്നുവെന്ന് മനസിലാക്കിയ മുതിര്‍ന്ന അഭിഭാഷകനും പ്രതിപക്ഷ നേതാവുമായ രാം ജെത്മലാനി ആഭ്യന്തരമന്ത്രി നരസിംഹ റാവുവിനെ കണ്ട് സിഖുകാരെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എന്നത്തെയുമെന്നപോലെ മൗനം ഭൂഷണമാക്കി കൈയുംകെട്ടിയിരുന്നു ആ ബഹുഭാഷാ പണ്ഡിതന്‍. സിഖുകാരെ ഉന്മൂലനം ചെയ്യാന്‍ വ്രതമെടുത്തിറങ്ങിയ കള്ളക്കൂട്ടത്തിന് ആ മൗനസമ്മതം ധാരാളമായിരുന്നു. ഇന്നേക്കു കൃത്യം 25 വര്‍ഷം മുമ്പ്, നവംബര്‍ ഒന്നിന്റെ പ്രഭാതം വിടര്‍ന്നത് സിഖുകാര്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. സായുധസംഘങ്ങള്‍ ഗുരുദ്വാരകളും സിഖുകാരുടെ വാസസ്‌ഥലങ്ങളും തേടിയിറങ്ങി. ജീവനും കൊണ്ടോടുന്ന നിരപരാധികളെ പിന്നാലെ ചെന്നു പിടിച്ച് ഇരുമ്പുകമ്പിക്കടിച്ചും പെട്രോളൊഴിച്ചു കത്തിച്ചും കാലപുരിക്കയച്ച് മിടുക്കുകാണിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റും കൊണ്ടായിരുന്നു അക്രമികള്‍ സിഖുകാരെ തേടിയിറങ്ങിയത്. കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന തൃലോക്‌പുരി, മംഗള്‍പുരി, സുല്‍ത്താന്‍പുരി, പാലം കോളനി എന്നിവിടങ്ങളില്‍ കാലദൂതന്മാരെ പോലെ അവര്‍ മരണം വിതച്ചു. ഡല്‍ഹി മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. അതോടെ അക്രമികള്‍ക്ക് എന്തും ചെയ്യാമെന്ന ലൈസന്‍സായി. രണ്ടാം തീയതി ഡല്‍ഹിയില്‍ പട്ടാളമിറങ്ങി. പക്ഷേ, അക്രമികള്‍ക്കു നേരേ വെടിവയ്‌ക്കാന്‍ ഉത്തരവ് നല്‍കേണ്ടിയിരുന്നത് പോലീസ് മേലധികാരികളായിരുന്നു. അതിനാല്‍തന്നെ പട്ടാളത്തിനു നോക്കി നില്‍ക്കേണ്ടിവന്നു. എന്നാല്‍, നട്ടെല്ലുള്ള ഉദ്യോഗസ്‌ഥരുണ്ടായിരുന്ന ഫരശ് ബസാറിലും കരോള്‍ ബാഗിലുമൊക്കെ തലപൊക്കാന്‍ ഒരുത്തര്‍ക്കും ധൈര്യമുണ്ടായില്ലെന്നത്, പോലീസ് മനസുവച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ സിഖുകാര്‍ സുരക്ഷിതരായിരുന്നേനേ എന്ന സത്യം ഇന്നും ഓര്‍മിപ്പിക്കുന്നു. സിഖുകാരനായ ഗ്യാനി സെയില്‍ സിംഗ് രാഷ്‌ട്രപതിയായിരിക്കെ അറിയപ്പെടുന്ന സിഖുകാര്‍ക്കു പോലും രക്ഷയില്ലെന്നതായിരുന്നു അന്നത്തെ അവസ്‌ഥ. പ്രശസ എഴുത്തുകാരനായ ഖുഷ്‌വന്ത് സിംഗിന് അഭയം തേടി സ്വീഡിഷ് എംബസിയിലേക്ക് ഓടേണ്ടിവന്നു. ഡല്‍ഹി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജായ ജസ്‌റ്റിസ് എസ്.എസ്.ഛദ്ധ സുപ്രീംകോടതി വളപ്പില്‍ രക്ഷതേടി ഒളിച്ചു. ഇന്ത്യന്‍ സൈന്യത്തെ യുദ്ധമുന്നണിയില്‍ നയിച്ച ലഫ്.ജനറല്‍ ജഗ്‌ജിത് സിംഗ് അറോറ ഐ.കെ. ഗുജ്‌റാളിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. അങ്ങനെ എത്രയോപേര്‍. രണ്ടു ദിവസം ഡല്‍ഹിയെ അക്രമികള്‍ക്കു വിട്ടുകൊടുത്തിട്ട് നവംബര്‍ മൂന്നിനാണ് അക്രമം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഏതാനും പേരെ അറസ്‌റ്റ് ചെയ് നിമിഷങ്ങള്‍ക്കകം കലാപം കെട്ടടങ്ങുകയും ചെയു. രണ്ടു ദിവസം കൊണ്ട് ജീവന്‍ നഷ്‌ടമായത് നാലായിരം സിഖുകാര്‍ക്ക്. നിരവധി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്ന് എന്ന് കാലം വിലയിരുത്തുമെന്ന് ഉറപ്പുള്ള കൂട്ടക്കൊല തന്റെ മുന്നില്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി രണ്ടാഴ്‌ച്ചയ്‌ക്കു ശേഷം പറഞ്ഞ വാക്കുകള്‍ മുറിവിന്മേല്‍ ഉപ്പു പുരട്ടുന്ന മട്ടിലായിരുന്നു." ഇന്ദിരാജിയുടെ കൊലപാതകത്തിനു ശേഷം രാജ്യത്തിന്റെ വിവിധസ്‌ഥലങ്ങളില്‍ കലാപം ഉണ്ടായി. പക്ഷേ, ഒരു വന്‍മരം വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ്''... നിര്‍പ്രീതിലേക്കു തിരിച്ചു വരാം. തന്റെ ജീവിതത്തെ കശക്കിയെറിഞ്ഞവര്‍ക്കെതിരേ പോരാടാന്‍ ഖാലിസാന്‍ പ്രസ്‌ഥാനമാണ് മറുപടി എന്നു വിശ്വസിച്ച നിര്‍പ്രിത് അതില്‍ ചേര്‍ന്നു. ഒരു സിഖ് തീവ്രവാദിയെ ജീവിത പങ്കാളിയാക്കി. 12 ദിവസമേ ദാമ്പത്യ ജീവിതം നീണ്ടുള്ളൂ. അപ്പോഴേക്കും ഭര്‍ത്താവ് അറസ്‌റ്റിലായി. പിന്നെ അയാളെ നിര്‍പ്രീത് കണ്ടിട്ടേയില്ല. തീവ്രവാദിയെ സംരക്ഷിച്ചതിനു നിര്‍പ്രീതിന്റെ അമ്മയും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നിര്‍പ്രീതും അറസ്‌റ്റിലായി. എട്ടു വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങിയ നിര്‍പ്രീത് ഇപ്പോള്‍ ഒരു സര്‍ക്കാരിതരസംഘടന നയിക്കുന്നു. സിഖ് തീവ്രവാദത്തിന് ശകിയേറിയ ദിനങ്ങളായിരുന്നു പിന്നീട് ഇന്ത്യ കണ്ടത്. കലാപത്തിന് നേതൃത്വം നല്‍കിയവരെന്ന് സിഖുകാര്‍ ആരോപിച്ച കോണ്‍ഗ്രസ് നേതാക്കളായ ലളിത് മാക്കനും അര്‍ജുന്‍ ദാസും വധിക്കപ്പെട്ടു. 1985ലെ എയര്‍ ഇന്ത്യാ വിമാന ബോംബിംഗും ഇതിന്റെ ബാക്കിയായിരുന്നു. പത്തു കമ്മിറ്റികളും കമ്മിഷനുകളുമാണ് ഡല്‍ഹി കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ചത്. കുറ്റാരോപിതരായ മിക്കവരെയും രക്ഷിക്കുന്നതായിരുന്നു ഇവയുടെ റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ജസ്‌റ്റിസ് നാനാവതി കമ്മിഷന്‍ കോണ്‍ഗ്രസ് നേതാക്കളായ എച്ച്.കെ.എല്‍.ഭഗത്ത്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്‌ജന്‍ കുമാര്‍ എന്നിവരെ മൃദുവായി കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് നല്‍കി. കലാപത്തില്‍ ഇവരുടെ പങ്ക് വ്യകമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ശകമായ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ ടൈറ്റ്‌ലറെ സി.ബി.ഐ പരിപൂര്‍ണമായി കുറ്റവിമുകനാക്കുന്നത്. പിന്നെ നാം കാണുന്നത് കഴിഞ്ഞ ഏപ്രിലില്‍ പത്രസമ്മേളനത്തിനിടെ സിഖ് പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിംഗ് ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനു നേരേ ഷൂസ് എറിയുന്നതാണ്. ഭരണകൂടത്തിനു നേരേ സിഖ് സമൂഹം എറിയാന്‍ ആ ഷൂസ് കാല്‍ നൂറ്റാണ്ട് കാത്തു വച്ചു. ആയിരങ്ങളെ കൂട്ടക്കൊല ചെയ കാപാലിക സംഘത്തിന്റെ തലവന്മാര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയും അന്നത്തെ കൂട്ടക്കൊലയുടെ സൂത്രധാരന്മാരില്‍ ഏതാണ്ട് എല്ലാവരും ഒരിക്കല്‍പോലും പോലീസിന്റെ പിടിയില്‍ പെടാതെ നടക്കുകയും ചെയ്യുന്ന അതേ ഡല്‍ഹിയിലാണ് ആഭ്യന്തരമന്ത്രിയുടെ അടുക്കല്‍കൂടിമാത്രം പോയ ഷൂസ് ഏറിഞ്ഞ പ്രതിഷേധക്കാരന്‍ പോലീസിന്റെ പിടിയിലായതെന്നത് ചരിത്രത്തിന്റെ ക്രൂരമായ തമാശമാത്രം. -------------------------------- ഇ. എസ്. അഭിലാഷ് | ||
Monday, November 2, 2009
ഡല്‍ഹി കത്തിയെരിഞ്ഞ നാളുകള്‍
Subscribe to:
Post Comments (Atom)

No comments:
Post a Comment