Monday, November 2, 2009

ബൂലോകം നിറയാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍



ഓര്‍ഡര്‍, ഓര്‍ഡര്‍, ഓര്‍ഡര്‍...

ഗുമസ്‌തന്‍: രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക്‌..നീലിക്കൊതുക്‌... നീലിക്കൊതുക്‌... കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന്‌ ഭഗവത്‌ഗീതയില്‍ തൊട്ട്‌ സത്യം ചെയ്യുക.

നീലിക്കൊതുക്‌: കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ...

(കൊതുകു വിചാരണ, ജിഎച്ച്‌എസ്‌മാഞ്ഞൂര്‍ ഡോട്ട്‌ ബ്ലോഗ്‌സ്പോട്ട്‌ ഡോട്ട്‌ കോം)

ഇതൊരു കൊതുകു വിചാരണയാണ്‌. രോഗങ്ങള്‍ പരത്തുന്നതില്‍ കൊതുകുകള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും തുല്യപങ്കുണ്ടെന്നതു ചൂണ്ടിക്കാണിച്ച്‌ അഞ്ചാം ക്ലാസുകാരുടെ ഭാവനയില്‍ വിരിഞ്ഞ വിചാരണ... തോടുകളും പാടശേഖരങ്ങളും നിറഞ്ഞ, ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ഗ്രാമത്തിലെ കൊച്ചു സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വപ്‌നത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരേട്‌.

തങ്ങളുടെ സ്വപ്‌നങ്ങളും ചിന്തകളും സൃഷ്‌ടികളുംകൊണ്ടു 'ബൂലോകം' നിറയ്‌ക്കാനാകുമെന്നാണ്‌ ഇതുവഴി കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെ കൊച്ചു മിടുക്കന്‍മാരും മിടുക്കികളും പറയുന്നത്‌. കഠിനപ്രയത്നത്തിലൂടെ പരിമിതികളുടെ യാഗാശ്വത്തെ പിടിച്ചുകെട്ടി സ്വന്തം കലാസൃഷ്‌ടികളാല്‍ ബൂലോകത്തെ കൈവെള്ളയിലെടുത്തിരിക്കുന്നു, ഈ കൊച്ചുകൂട്ടുകാര്‍. സംസ്‌ഥാനസര്‍ക്കാരിന്റെ one learn one പദ്ധതി സ്‌കൂളില്‍ നടപ്പാക്കുന്നതിനുള്ള ആലോചനയിലാണു തുടക്കം. ചിന്തകള്‍ ആദ്യം ചിറകുവിരിച്ചത്‌ അച്ചടി മാഗസിന്‍ എന്ന ആശയത്തിലേക്ക്‌. എന്നാല്‍ മാഗസിനു വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ ഒരു സാദാ സര്‍ക്കാര്‍ സ്‌കൂളിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാത്രവുമല്ല വായനക്കാരുടെ എണ്ണത്തിലും പരിമിതികളുണ്ട്‌. അതിനാല്‍ ചിന്തകള്‍ മറ്റുമാര്‍ഗങ്ങള്‍ തേടി. ഈ പ്രതിസ്‌ന്ധിയിലാണ്‌ 'ഓണ്‍ലൈന്‍ മാഗസിന്‍' എന്ന ആശയത്തിന്റെ പിറവി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്‍പശാലയില്‍ നിന്നു തെരഞ്ഞെടുത്ത കഥകളും കവിതകളും ചേര്‍ത്ത്‌ ghsmanjoor.blogspot.com എന്ന ബ്ലോഗ്‌ ആരംഭിച്ചു.

ബോഗുകളേയും ബ്ലോഗിംഗിനേയും സംബന്ധിച്ച്‌ കുട്ടികള്‍ക്കും അധ്യപാകര്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി.

കുട്ടികളുടെ കഥകളും കവിതകളും ലേഖനങ്ങളും കൂടാതെ ആഘോഷങ്ങളും ദിനാചരണങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെ ബ്ലോഗില്‍ ഇടംപിടിക്കുന്നു. വിരലിലെണ്ണാവുന്നത്ര വായനക്കാരുടെ കൈകളില്‍ മാത്രം എത്തിപ്പെട്ടേക്കാമായിരുന്ന ഈ സൃഷ്‌ടികള്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം പേരാണു വായിച്ചു കഴിഞ്ഞത്‌.

ബ്ലോഗിനു ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലായില്ലെന്നോര്‍ത്ത്‌ അഭിമാനിക്കുകയാണ്‌ പ്രഥാനാധ്യാപകന്‍ എ.എം. ബേബിയും സഹപ്രവര്‍ത്തകരും.

അതേ, സര്‍വരും പഠിക്കുക, സര്‍വരും വളരുക എന്ന ലക്ഷ്യത്തോടെ നൂറിലേറെ വയസ്‌ പ്രായമുള്ള ഈ വിദ്യാലയ മുത്തശി ബ്ലോഗിംഗ്‌ തുടരുകയാണ്‌...



''കാറ്റിന്റെ ഈണത്തില്‍ താളമിട്ട്‌

ഒഴുകുന്ന പുഴയുടെ പാട്ടുകേട്ട്‌

ശബളമാം കുഞ്ഞിളം കൈകള്‍ വീശി

ആടുന്നു പാടുന്നു എന്റെ മരം''- എന്ന്‌ ഒമ്പതാം ക്ലാസുകാരി ഭാഗ്യലക്ഷ്‌മിയും,

''അക്ഷരമുത്തുകള്‍ തിങ്ങിനിറഞ്ഞിടും

സാഗരമാണെന്‍ വിദ്യാലയം''- എന്ന്‌ ഏഴാം ക്ലസുകാരന്‍ ജോയല്‍ ജോസും ബ്ലോഗില്‍ കുറിക്കുന്നു...

അതേ, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്‌... വിവരസാങ്കേതികവിദ്യയുടെ യുഗത്തിലേക്ക്‌...

---------------------------
സുചിത്ര പ്രിയദര്‍ശിനി

No comments:

Post a Comment