Monday, November 2, 2009

ലോകത്തെ സംരക്ഷിക്കാന്‍ 350

കാലാവസ്‌ഥാ മാറ്റത്തിനെതിരേ ലോകമെമ്പാടും കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍വരെ കൈകോര്‍ത്ത്‌ രംഗത്തിറങ്ങിയത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌.ഒക്‌ടോബര്‍ 24-ന്‌ രാജ്യാന്തര കാലാവസ്‌ഥാ നടപടി ദിന(ഇന്റര്‍ണാഷണല്‍ ഡേ ഫര്‍ ക്ലൈമറ്റ്‌ ആക്ഷന്‍) ത്തില്‍ നഗര മധ്യങ്ങളിലും മലനിരകളിലും മഞ്ഞു മൂടിയ താഴ്‌വാരങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും നിരത്തുകളിലും സര്‍ക്കാര്‍ മന്ദിരങ്ങളുടെ മുന്നിലുമൊക്കെ പതിനായിരങ്ങള്‍ കൈകോര്‍ത്തു. അവരുടെ കൈകളില്‍ 350 എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു, അല്ലെങ്കില്‍ അവര്‍ 350 എന്ന അക്ഷരത്തിന്റെ രൂപത്തില്‍ കൈകള്‍ കോര്‍ത്തു നിന്നു.

എന്താണീ 350? അന്തരീക്ഷത്തിനു താങ്ങാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണത്‌ - അളക്കുന്നത്‌ പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) എന്ന യൂണിറ്റില്‍. നിലവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ 389 പി.പി.എം. നമ്മള്‍ വളരെ അപകടകരമായ നിലയിലാണ്‌ ഇപ്പോള്‍ ജീവിക്കുന്നതെന്നു സാരം. ഈ നിലയില്‍ തുടരുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കൂടിവരികയും ചെയാല്‍ ലോകത്തെ കാത്തിരിക്കുന്നത്‌ സര്‍വനാശമായിരിക്കും. അതിന്റെ തുടക്കം കണ്ടു കഴിഞ്ഞിരുക്കുന്നു. ഇപ്പോള്‍തന്നെ നല്ല കാലവര്‍ഷ സമയത്തും ഒരു ദിവസം മഴ വിട്ടു നിന്നാല്‍ നമ്മള്‍ ഉരുകുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. മഴക്കാലം കഴിയുന്നതോടെ നദികളെല്ലാം വറ്റിവരളുന്നതിന്റെ കാരണം തപ്പി പോകേണ്ടതുമില്ല.

ഹിമാലയത്തിന്റെ പരിസ്‌ഥിതിയാകെ മാറിമറിയുന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ വന്നത്‌ കഴിഞ്ഞയാഴ്‌ച്ചയാണ്‌. ഹിമവാന്റെ മലനിരകളില്‍ പതിവില്‍ കൂടിയ അളവില്‍ മഞ്ഞുരുകുന്നു. അവയില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം, അതുമൂലമുണ്ടാകുന്ന കെടുതികള്‍, പിന്നെ മേഖലയുടെയാകെ പരിസ്‌ഥിതി മാറ്റവും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ സമുദ്രങ്ങളില്‍ ജലനിരപ്പുയരുന്നു. കടലോര നഗരങ്ങളും കൊച്ചു ദ്വീപുകളും മാലദ്വീപുപോലെയുള്ള ദ്വീപ്‌ രാഷ്‌ട്രങ്ങളും കാലക്രമേണ മുങ്ങിപ്പോകും എന്നതാണു സ്‌ഥിതി. നമ്മുടെ കൊച്ചിയും കൊല്‍ക്കത്തയും മുംബൈയുമൊക്കെ ഈ ഭീഷണിയെ നേരിടുന്നു. കടല്‍ ജല നിരപ്പുയരുന്നതിന്റെ മറ്റൊരു ഭീഷണി ഗംഗയടക്കം പ്രധാന നദികളിലൊക്കെ ഉപ്പുരസം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ്‌.

പ്രകൃതി കനിഞ്ഞുനല്‍കിയ സൗകര്യങ്ങളൊക്കെ നമ്മള്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ വരുന്നതലമുറകള്‍ക്കും അതു കാത്തുവയ്‌ക്കേണ്ടേ എന്ന ചിന്തയില്‍ നിന്നാണ്‌, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വിപത്തിനെതിരേ ലോകത്തിന്റെ, പ്രത്യേകിച്ച്‌ ലോക നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ദിനം ആചരിച്ചത്‌. ബാക്കിയുള്ള വനങ്ങളും മരങ്ങളുമെങ്കിലും സംരക്ഷിക്കപ്പെടണം. ആഗോളമായി വനവല്‍കരണ ചിന്ത ഉണര്‍ന്നുവരണം എങ്കില്‍മാത്രമേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു അതിന്റെ സന്ദേശം. ഒപ്പം വ്യാവസായിക മേഖലയും വാഹനങ്ങളും അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന കാര്‍ബണ്‍ മാലിന്യങ്ങളുടെ അളവ്‌ കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും.

അടുത്ത ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോകരാജ്യങ്ങളുടെ പരിസ്‌ഥിതി സമ്മേളനത്തിനു മുന്നോടിയായി ആഗോള ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചുവിടുക ഈ കൂട്ടായ്‌മയുടെ ലക്ഷ്യമായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 1997-ല്‍ തയാറാക്കിയ ക്യോട്ടോ ഉടമ്പടിക്കു പകരം പുതിയ കരാര്‍ ഉണ്ടാക്കാനാണ്‌ കോപ്പന്‍ഹേഗനിലെ സമ്മേളനം. ലോകത്തില്‍ ഏറ്റവുമധികം വ്യാവസായിക - വാഹന മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളുന്ന അമേരിക്ക ക്യോട്ടോ ഉടമ്പടിയില്‍ പങ്കാളിയായിരുന്നില്ല. അതു കൊണ്ടു തന്നെ അതു പരാജയവുമായി. എല്ലാ രാജ്യങ്ങളുടെയും വല്യേട്ടനായി ഭാവിക്കുന്ന അമേരിക്ക ന്യായീകരണമില്ലാത്ത വാദഗതികളോടെയാണ്‌ ക്യോട്ടോ ഉടമ്പടിയെ തകര്‍ത്തു കളഞ്ഞത്‌. അതുതന്നെ കോപ്പന്‍ഹേഗനിലും ഉണ്ടാകുമെന്നാണ്‌ സൂചന. അവിടെ അമേരിക്കയ്‌ക്കു കൂട്ടായി ചൈനയും ഉണ്ടാകും. അവര്‍ക്കും അന്തരീക്ഷ മാലിന്യം കുറയ്‌ക്കൂ എന്ന അഭ്യര്‍ഥനയോട്‌ പുച്‌ഛമാണ്‌. സാര്‍വ നശീകരണത്തിന്‌ മുതലാളിത്തവും സോഷ്യലിസവും (അതു ചൈനയില്‍ ബാക്കിയുണ്ടെങ്കില്‍) കൈകോര്‍ക്കുന്നതിന്റെ ഭീകര ചിത്രമാണ്‌ കോപ്പന്‍ഹേഗനില്‍ കാണാന്‍ പോകുന്നതെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു.

ഒരു ശാസ്രസത്യത്തെ പ്രചരിപ്പിക്കാന്‍ സാധാരണ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകിയ കാഴ്‌ച്ചയ്‌ക്ക് സാര്‍വലൗകികതയുണ്ടായിരുന്നു. പരസ്‌പരം പോരടിച്ചു നില്‍കുന്ന പലസീന്‍, ഇസ്രയേല്‍ ജനത ജോര്‍ദാനികളുമായി ചേര്‍ന്ന്‌ 350 ഒരുക്കിയതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. ചാവുകടല്‍ തീരത്ത്‌ ജോര്‍ദാനികള്‍ 3 ഉം പലസീന്‍കാര്‍ 5 ഉം ഇസ്രയേലികള്‍ 0 ഉം തീര്‍ത്തു.

സമൂഹത്തെക്കുറിച്ച്‌ ചിന്തയുള്ളവരെല്ലാം അണിചേരൂ എന്ന ആഹ്വാനം നല്‍കിയത്‌ 350.ഗ്നത്സദ്ദ എന്ന സംഘടനയായിരുന്നു. സമുദ്രജലാധിനിവേശത്തിന്റെ ഭീഷണി നേരിടുന്ന പസഫിക്‌ ദ്വീപുകളിലായിരുന്നു അണിചേരലിന്റെ തുടക്കം. അമേരിക്കന്‍ നഗരങ്ങളില്‍ കനത്തമഴയെ അവഗണിച്ച്‌ ആയിരങ്ങള്‍ തെരുവിലിറങ്ങി, ഫിലിപ്പീന്‍സില്‍ ജനങ്ങള്‍ക്കൊപ്പം സൈനികരും കൈകോര്‍ത്തു, സിഡ്‌നി ഓപ്പറാമന്ദിരത്തിന്റെ പരിസരം ആക്‌ടിവിസ്‌റ്റുകളെക്കൊണ്ടു നിറഞ്ഞു, ആഗോള താപനം തടഞ്ഞില്ലെങ്കില്‍ കടലെടുത്തു പോകുമെന്നു കരുതപ്പെടുന്ന കാറ്റിയ ദ്വീപിലായിരുന്നു വെനെസ്വേലയിലെ സംഗമം.

ബെര്‍ലിന്‍, ലണ്ടന്‍, പാരീസ്‌, ബെയ്‌റൂത്ത്‌, ഇസാന്‍ബൂള്‍, ജക്കാര്‍ത്ത, ധാക്ക എന്നിങ്ങനെ പരിസ്‌ഥിതി പ്രേമികള്‍ തെരുവിലിറങ്ങിയ സ്‌ഥലങ്ങള്‍ ഏറെയാണ്‌. ഇന്ത്യയില്‍ കൊച്ചിയിലും അഹമ്മദാബാദിലും ശ്രീനഗറിലെ ദാല്‍ തടാകത്തിലുമൊക്കെ 350 എന്ന പ്ലക്കാര്‍ഡുമേന്തി ജനങ്ങള്‍ പരിസ്‌ഥിതി അവബോധം തെളിയിച്ചു.

വരുംതലമുറയ്‌ക്കു വേണ്ടി കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കക്ഷിതാല്‍പര്യങ്ങള്‍ മറന്ന്‌ രണ്ട്‌ പരിസ്‌ഥിതി സംഘടനകളുടെ ചിറകിന്‍ കീഴില്‍ വന്‍ സമ്മേളനവും പ്രകടനവും നടത്തി. കേരളത്തിനേക്കാള്‍ അല്‌പം മാത്രം വലിപ്പം കൂടുതലുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു പ്രകടനത്തിന്റെ മുന്‍നിരയില്‍. തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനികര്‍ക്കൊപ്പം തെരുവിലിറങ്ങിയതില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുമുണ്ടായിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇതൊക്കെ അറിയുന്നുണ്ടോ?.
--------------------
ഇ.പി. ഷാജുദീന്‍

No comments:

Post a Comment