Monday, November 2, 2009

ടൊയോട്ടയുടെ സര്‍പ്രൈസ്‌ 'പ്രയസ്‌'

വാഹന വിപണിയില്‍ ഏതാണ്ട്‌ ചൈനയ്‌ക്കൊപ്പമാണ്‌ ഇന്ത്യയുടെയും പോക്ക്‌. ദിനംപ്രതി എന്നവണ്ണം പുതുപുത്തന്‍ മോഡല്‍ കാറുകള്‍ ഇന്ത്യന്‍ റോഡുകളിലെത്താന്‍ മത്സരിക്കുന്നതിനും കാരണം മറ്റൊന്നുമല്ല. പെട്രോള്‍ കാറുകളും ഡീസല്‍ മോഡലുകളും ഒരുപോലെ വിറ്റുപോകുന്ന ഇന്ത്യന്‍ വിപണിയിലേക്ക്‌ പുതിയൊരു അതിഥി കൂടി എത്തുകയാണ്‌. ഹൈബ്രിഡ്‌ കാര്‍.

ഹൈബ്രിഡ്‌ കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ അവതരിപ്പിക്കുന്നതാകട്ടെ വാഹന രംഗത്തെ അതികായരായ ടൊയോട്ടയും. ലോകത്തെ ബെസ്‌റ്റ് സെല്ലര്‍ എന്ന പദവി സ്വന്തമായുള്ള ടൊയോട്ട പ്രയസാണ്‌ പുതിയ വെല്ലുവിളിയായി ഇന്ത്യന്‍ റോഡികളിലെത്തുന്നത്‌. അടുത്തവര്‍ഷം പ്രയസ്‌ ഇന്ത്യയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ ടൊയോട്ട പ്രയസിനെ കാണാന്‍ കഴിഞ്ഞേക്കും.

ലോകത്തെ ഏറ്റവും പേരുകേട്ട ഹൈബ്രിഡ്‌ കാറും പ്രയസ്‌ തന്നെ. മേയില്‍ ജപ്പാന്‍ വിപണിയില്‍ ഇറക്കിയ പുതുക്കിയ പ്രയസാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയിലെ സാന്നിധ്യം ശക്‌തമാക്കാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഏതാനും ചില മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും ശ്രമിക്കുന്നതായി അണിയറയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഓട്ടോ ഓഫ്‌ സംവിധാനമുള്ള പ്രൊജക്‌ടര്‍ബീം ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ടെയ്‌ല്‍ ലാമ്പുകള്‍, എയര്‍ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക്‌ ക്ലൈമെറ്റ്‌ കണ്‍ട്രോള്‍, സാറ്റലൈറ്റ്‌ റേഡിയോ സൗകര്യമുള്ള സി.ഡി പ്ലെയര്‍, വോയ്‌സ് ആക്‌ടിവേറ്റഡ്‌ ടച്ചസ്‌ക്രീന്‍ ഡി.വി.ഡി നാവിഗേഷന്‍ സംവിധാനം, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ചെയ്യാവുന്ന െ്രെഡവര്‍ സീററും നാലു തരത്തില്‍ ക്രമീകരിക്കാവുന്ന യാത്രക്കാരുടെ സീറ്റുകളും, സ്‌റ്റിയറിങ്‌ വീലില്‍ ഘടിപ്പിച്ച ഡൈനമിക്‌ ക്രൂയിസ്‌ കണ്‍ട്രോള്‍, സ്‌റ്റിയറിങ്‌ വീലില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത്‌ ഹാന്‍ഡ്‌ഫ്രീ ഫോണ്‍ നിയന്ത്രണ സ്വിച്ചുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയെല്ലാം പ്രയസിന്റെ സവിശേഷതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ പ്രയസ്‌ അത്രവേഗം സ്വന്തമാക്കാമെന്നു കരുതരുത്‌. മുഖ്യകാരണം വിലയിലുള്ള വ്യത്യാസം തന്നെ. ഹോണ്ടയുടെ സിവിക്‌ നേരത്തേ ഹൈബ്രിഡ്‌ കാര്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്‌തിരുന്നു. 12 ലക്ഷത്തിനു ഹോണ്ട സിവിക്‌ പെട്രോള്‍ വേര്‍ഷന്‍ ലഭിക്കുമ്പോള്‍ ഹൈബ്രിഡ്‌ സിവികിന്‌ വില 20 ലക്ഷത്തോളമാണ്‌ ഉപഭോക്‌താവില്‍നിന്ന്‌ ഈടാക്കിയിരുന്നത്‌. നികുതി ഇനത്തില്‍ അല്‍പം പണം കൂടുതല്‍ നല്‍കേണ്ടതാണ്‌ ഇതിനു കാരണം എന്നു വാദിക്കാമെങ്കിലും ഹൈബ്രിഡ്‌ വേര്‍ഷന്‍ അത്രകണ്ട്‌ ആദായകരമായിരിക്കില്ല എന്നാണ്‌ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

യുഎസില്‍ 22,000 ഡോളറാണ്‌ (ഏകദേശം 11 ലക്ഷം രൂപ) പ്രയസിന്റെ അടിസ്‌ഥാന മോഡലിന്റെ വില. ഇന്ത്യന്‍ വിപണിയിലേക്ക്‌ പൂര്‍ണമായി നിര്‍മിച്ച പ്രയസാകും ഇറക്കുമതി ചെയ്യുക. അതുകൊണ്ടുതന്നെ നികുതിയിനത്തില്‍ നല്ലൊരു തുക നല്‍കേണ്ടിവരുമെന്നതിനാല്‍ വില താങ്ങാന്‍ കഴിയാവുന്നതിലും അധികമായേക്കും. ഇന്ത്യയില്‍ 20-22 ലക്ഷം രൂപ വില വരുമെന്നാണ്‌ കരുതുന്നത്‌. എന്നാല്‍ ഈ വിഭാഗത്തിന്റെ മറ്റു മോഡലുകളെ അപേക്ഷിച്ച്‌ പ്രയസിന്റെ ഇലക്‌ട്രിക്‌ എഞ്ചിന്‌ കരുത്തു കൂടുതലാണെന്നും അതുകൊണ്ടുതന്നെ അതിലൂടെ വിലക്കൂടുതല്‍ മറികടക്കാമെന്നും ടൊയോട്ട കണക്കുകൂട്ടിയാല്‍ അത്ഭുമില്ല.

ചൈനയില്‍ 2006-ല്‍ ടൊയോട്ട ഹൈബ്രിഡ്‌ പ്രയസ്‌ ഇറക്കിയെങ്കിലും രണ്ടു വര്‍ഷം കൊണ്ട്‌ വിറ്റഴിക്കാന്‍ കഴിഞ്ഞത്‌ 2400 വണ്ടികള്‍ മാത്രമാണെന്ന്‌ ചില കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതുകൊണ്ടുതന്നെ വാഹന കമ്പത്തില്‍ ചൈനക്കാരന്റെ മനസിനോട്‌ സാദൃശ്യമുള്ള ഇന്ത്യക്കാരനും ഇതേപോലെ ചിന്തിച്ചാല്‍ ടൊയോട്ടയുടെ സര്‍പ്രൈസായ പ്രയസിന്റെ ഭാവി അധോഗതിയായേക്കും.

അതിനിടെ ലോക വിപണിയിലേക്കുളള ടൊയോട്ടയുടെ പുതിയ ചെറുകാറും ഇന്ത്യയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇ.എഫ്‌.സി 800 എല്‍ എന്ന അപരനാമമാണ്‌ ടൊയോട്ട ചെറുകാറിന്‌ നല്‍കിയിട്ടുളളത്‌. ബാംഗ്ലൂരിന്‌ അടുത്തുളള ടൊയോട്ട കിര്‍ലോസ്‌കറിന്റെ പ്ലാന്റിലാകും ചെറുകാര്‍ നിര്‍മ്മിക്കുക. 2010 ഡിസംബര്‍ മുതല്‍ ചെറുകാറിന്റെ നിര്‍മ്മാണം തുടങ്ങാനാണ്‌ ടൊയോട്ട ലക്ഷ്യമിടുന്നത്‌.

റിറ്റ്‌സ്, ഫിയറ്റ്‌ ഗ്രാന്‍ഡ്‌ പിന്തോ, ടാറ്റാ ഇന്‍ഡിക്ക വിസ്‌റ്റ, ഹ്യുണ്ടായ്‌ ഐ 20, ഹോണ്ട ജാസ്‌ എന്നിവയുടെ സെഗ്മന്റിലേക്കാണ്‌ ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്‌. അടുത്തവര്‍ഷം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ എത്തുന്ന നിസാന്‍ മൈക്ര, ഫോക്‌സ വാഗണ്‍ പോളോ, ഫോര്‍ഡ്‌ ഫീഗോ എന്നിവയോടും ടൊയോട്ടയുടെ ചെറുകാര്‍ കൊമ്പുകോര്‍ക്കും.
------------------------
സുജിത്‌ പി. നായര്‍

No comments:

Post a Comment