Monday, November 2, 2009

അഭിനയകലയുടെ 'തലയ്‌ക്കല്‍'
















സിക്‌സ്പായ്‌ക്ക് ബോഡിയില്ല. ആക്ഷന്‍ഹീറോയുമല്ല , പക്ഷേ ക്യാമറയ്‌ക്കുമുന്‍പില്‍ മനോജ്‌ ഇതെല്ലാമാകും. ഇതിനെ കവച്ചു വയ്‌ക്കും. കത്തുന്ന നോട്ടം കൊണ്ട്‌ , തറച്ചുകയറുന്ന ഡയലോഗുകള്‍ കൊണ്ട്‌, ചിലപ്പോള്‍ ഒരു ചെറു ചലനം കൊണ്ട്‌... മനോജ്‌ അങ്ങനെയാണ്‌, പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകളെ എപ്പോഴും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കും. സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍. ചമയത്തിലെ ആന്റോ, പഴശിരാജായിലെ തലയ്‌ക്കല്‍ ചന്തു. തീര്‍ന്നിട്ടില്ല ചെറുതും വലുതുമായ എത്രയോ കഥാപാത്രങ്ങള്‍ മലയാളിക്ക്‌ വിസ്‌മയകാഴ്‌ചയൊരുക്കി. ഒരു സീനിലെങ്കില്‍ അത്രമാത്രം പക്ഷേ അതിലുമുണ്ടാകും ഒരു മനോജ്‌ ടച്ച്‌.

ഒഴുകിയെത്തുന്ന,ഹ്യദയത്തെ പിടിച്ചുലയ്‌ക്കുന്ന ഒരു സ്‌പര്‍ശനം. തീയേറ്ററുകള്‍ നിറഞ്ഞോടുന്ന പഴശിരാജയില്‍ തലയ്‌ക്കല്‍ ചന്തുവിന്റെ ചലനത്തില്‍. കത്തുന്ന മിഴികളില്‍. ഒളിപ്പോരിന്റെ ചടുലവേഗത്തില്‍, എവിടെയൊ അത്‌ മറഞ്ഞിരിക്കുന്നു. കമ്പനി പട്ടാളം ചന്തുവിനെ തൂക്കിലേറ്റുമ്പോള്‍ പ്രേക്ഷകന്‌ കണ്ണീരല്ല പകരം ഹ്യദയത്തില്‍ നുരയിടുന്നത്‌ അഭിമാനമാണ്‌. നാടെന്ന വികാരമാണ്‌.

തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മാത്രമാണ്‌ തലയ്‌ക്കല്‍ ചന്തുവിനെ മനോജ്‌ എത്രത്തോളം മനോഹരമാക്കി എന്ന്‌ തിരിച്ചറിയുക. അതുവരെ മനസില്‍ ധീരനായ ചന്തുമാത്രം.

സിനിമയ്‌ക്ക് ശേഷം മാത്രമാണ്‌ മനോജിനെ ചന്തുവില്‍ നിന്ന്‌ വേര്‍തിരിയ്‌ക്കാന്‍ കഴിയുക. ക്യാമറയ്‌ക്ക് മുന്‍പില്‍ മനോജ്‌ തീര്‍ക്കുന്ന വിസ്‌മയത്തെ നിറഞ്ഞ മനസോടെയാണ്‌ സിനിമാ പ്രേമികള്‍ സ്വീകരിച്ചിട്ടുളളത്‌.

മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിന്റെ സെറ്റിലിരിക്കുമ്പോള്‍ മൊബൈലില്‍ എത്തുന്ന ഓരോ കോളിലും മനോജ്‌ ഈ സ്‌നേഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ഓരോ കോളിലും തലയ്‌ക്കല്‍ ചന്തുവിന്റെ ആരാധകര്‍. ചരിത്ര സിനിമ ചരിത്ര വിജയമായതിന്റെ സന്തോഷത്തില്‍ തന്നെയാണ്‌ മനോജ്‌ മനസ്സു തുറന്നത്‌. അത്‌ കൊണ്ട്‌ തന്നെ സംസാരത്തില്‍ നിറഞ്ഞു നിന്നതും ചന്തു തന്നെ

കുട്ടന്‍ തമ്പുരാനുശേഷം വീണ്ടും ചന്തുവും മനോജും മലയാളത്തില്‍ ചര്‍ച്ചയാവുന്നു?

സന്തോഷം. ഗുരുക്കന്‍മാരുടെ അനുഗ്രഹം. ഒരു പാടു പേരുടെ പ്രാര്‍ത്ഥന. ദൈവാനുഗ്രഹം ഇതിന്റെ എല്ലാം ഫലമാണിത്‌. അതുമാത്രം.

ഹരിഹരന്റെ മിക്കവാറും സിനിമകളില്‍ മനോജിന്‌ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമുണ്ടാകുമല്ലോ?

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. അതില്‍ ഗുരുവാണെനിക്ക്‌് ഹരിഹരന്‍സാര്‍. എന്നെ അദേഹത്തിന്‌ നന്നായി അറിയാം. സര്‍ഗത്തിലൂടെ എനിക്ക്‌ ബ്രേക്ക്‌ തന്നത്‌ ഹരിഹരന്‍സാറാണ്‌. അതിലെ കുട്ടന്‍തമ്പുരാനെ മലയാളികള്‍ ഇന്നും സ്‌നേഹിക്കുന്നു.

ഇന്ന്‌ ആ കുട്ടന്‍ തമ്പുരാനും മുകളില്‍ എന്നിലൂടെ തലയ്‌ക്കല്‍ ചന്തുവിനെ സൃഷ്‌ടിക്കാനും അദേഹം വേണ്ടി വന്നു

തലയ്‌ക്കല്‍ ചന്തുവാകാന്‍ ഹരിഹരന്‍ വിളിച്ചപ്പോള്‍?

കുട്ടന്‍തമ്പുരാനും ഒരു പടി മുകളില്‍ നില്‍ക്കുന്ന ഒരു റോള്‍ ചെയ്യണമെന്ന്‌ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.പലപ്പോഴും അത്‌ സാറിനോട്‌ പറഞ്ഞിട്ടുമുണ്ട്‌ .അപ്പോഴാണ്‌ തലയ്‌ക്കല്‍ചന്തു എത്തുന്നത്‌. എന്നെ ഇതിനായി വിളിച്ചപ്പോള്‍ തന്നെ സാര്‍ പറഞ്ഞു ഈ റോള്‍ നീ ആഗ്രഹിച്ചതുപോലെ കുട്ടന്‍തമ്പുരാനും മുകളിലാണ്‌.

ചന്തുവായി ഒളിപ്പോരിനിറങ്ങിയപ്പോള്‍ ?

ഹോളിവുഡിലുപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്‌. പക്ഷേ ശരിക്കും വെല്ലുവിളി തന്നെ യായിരുന്നു അത്‌. സാഹസികമായ രംഗങ്ങള്‍. 160 അടി മുകളില്‍ റോപില്‍ തൂങ്ങി കിടക്കുമ്പോഴും മരത്തിന്റെ മുകളില്‍ നിന്ന്‌ താഴേക്ക്‌ ചാടുമ്പോഴുമൊക്കെ ദൈവം മാത്രമായിരുന്നു കൂട്ട്‌. ഒപ്പം ചന്തുവെന്ന ചരിത്രപുരുഷന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും. അമ്പത്‌ ദിവസമാണ്‌ ഞാന്‍ ക്യാമറയ്‌ക്ക് മുന്‍പില്‍ നിന്നത്‌ ദേഹത്ത്‌ മുറിവില്ലാതെ ഒരു ദിവസം പോലും മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ നീറ്റലുകള്‍ക്ക്‌ ഒരു സുഖമുണ്ട്‌.

ഷൂട്ടിംഗ്‌ സെറ്റില്‍ വച്ച്‌് നല്ല വില്ലാളിയാണെന്ന്‌ കുറിച്യരുടെ പുത്തന്‍ തലമുറ തന്നെ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയല്ലോ?

ചന്തുവിനെ അവതരിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പഠിച്ചുവെന്നല്ലാതെ മറ്റൊന്നുമില്ല. അവര്‍ പറഞ്ഞുതന്നെതൊക്കെ പെട്ടന്ന്‌ പഠിച്ച്‌ എടുത്തുവെന്ന്‌ മാത്രം. അമ്പെയ്യുമ്പോള്‍ വിരലുകളുടെ ചലനം പ്രധാനമാണ്‌ വളരെ ശ്രദ്ധയോടെ പഠിച്ചാലെ അത്‌ മനസ്സിലാകൂ. അവര്‍ നല്ല അധ്യാപകരായിരുന്നു. അവരെ മറക്കാന്‍ കഴിയില്ല.

ചന്തുവിന്റെ മേയ്‌ക്കപ്പിനെചൊല്ലി വിവാദങ്ങളുണ്ടായല്ലോ?

കുറിച്യര്‍ വളരെ വ്യത്തിയുളളവരാണ്‌ കുളിക്കാതെ അവര്‍ വീടുകളില്‍ പോലും കയറ്റാറില്ല. വളരെ സുന്ദരികളും സുന്ദരന്‍മാരും. അതുകൊണ്ടാണ്‌ സിനിമയില്‍ വ്യത്തിയുളള മേയ്‌ക്കപ്പുകള്‍ ഉപയോഗിച്ചത്‌.

മേയ്‌ക്കപ്പ്‌മാന്‍ ആദ്യം മണ്ണും ചെളിയുമൊക്കെ ഉപയോഗിച്ച്‌ മേയ്‌ക്കപ്പിട്ടപ്പോള്‍ ഹരിഹരന്‍സാര്‍ തന്നെ ഇത്‌ മാറ്റാന്‍ പറയുകയായിരുന്നു. പിന്നെ എത്ര നല്ലതുണ്ടായാലും കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിക്കുക എന്നത്‌ ചിലരുടെ ശീലമാണ്‌ . അത്‌ മാറ്റാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. പിന്നെ വിവാദങ്ങള്‍ അതിന്റെ വഴിക്ക്‌ നടക്കട്ടെ.

മനസു നിറഞ്ഞത്‌?

എം.ടി.സാര്‍ ഷൂട്ടിംഗ്‌ സൈറ്റില്‍ അങ്ങനെ വരാറില്ല. പക്ഷേ അവിടെ നടക്കുന്ന ഓരോ കാര്യവും അദേഹമറിയും. ഒരു ദിവസം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരില്‍ കണ്ടപ്പോള്‍ അദേഹം പറഞ്ഞു മനോജ്‌ നന്നാക്കുന്നുണ്ട്‌ നല്ലത്‌ എന്നു പറഞ്ഞു.

അദേഹത്തെ പോലെ ഒരു വലിയ മനുഷ്യനില്‍ നിന്ന്‌ ആ വാക്കുകള്‍ കേള്‍ക്കുക. ഇതിലും വലിയ ഒരു അംഗീകാരം എവിടുന്ന്‌ ലഭിക്കാനാണ്‌.

മനോജ്‌ കെ.ജയന്‍ എന്ന വ്യക്‌തി സ്‌ക്രീനിലെത്തിയ തലയ്‌ക്കല്‍ ചന്തുവിനെ എങ്ങനെ വിലയിരുത്തുന്നു ?

ഞാനിതുവരെ സിനിമ തീയേറ്ററില്‍പോയി കണ്ടില്ല. പക്ഷേ എനിക്ക്‌ വരുന്ന ഓരോ ഫോണ്‍കോളിലും എനിക്ക്‌ ചന്തുവിനെ കാണാം. ഞാന്‍ തൃപ്‌തനാണ്‌ പൂര്‍ണ്ണതൃപ്‌തന്‍. ഒരുപാടു പേര്‍ എന്നെ വിളിച്ചു പറഞ്ഞു മനോജ്‌ ചന്തുവിനെ കണ്ടിട്ട്‌ മനസ്സു നിറഞ്ഞു തനിക്കിതിന്‌ അവാര്‍ഡ്‌കിട്ടും. അവാര്‍ഡ്‌ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. അതെല്ലാം അതിന്റെ വഴിക്ക്‌.

കഴിഞ്ഞ ദിവസം ഷൂട്ടിംഗ്‌ സൈറ്റിലെത്തിയ ഒരാള്‍ എന്റെ കാല്‍ തൊട്ട്‌ വണങ്ങാന്‍ വന്നു. ചന്തു അയാളുടെ മനസില്‍ അത്രമാത്രം പതിഞ്ഞിരുന്നു. ആ നിമിഷം, ആളുകളുടെ സ്‌നേഹം, അനുമോദനം ഇതൊന്നും മനസില്‍ നിന്ന്‌ പോകുന്നില്ല .ഇതില്‍ കൂടുതല്‍ എന്ത്‌ ലഭിക്കണം ഒരാള്‍ക്ക്‌ .ഞാന്‍ സന്തുഷ്‌ടനാണ്‌.

ചരിത്രപുരുഷനായ തലയ്‌ക്കല്‍ ചന്തുവിന്‌ ഒരുപാട്‌ ആരാധകരുണ്ട്‌, മനോജ്‌ കെ.ജയന്‌് ഫാന്‍സ്‌ അസോസിയേഷന്‍ ?

ഏതൊരു കലാകരനെയും പോലെ ആരാധകരാണ്‌ എന്റെയും ബലം . പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍. മലയാളത്തില്‍ നായകര്‍ക്ക്‌ അല്ലാതെ വില്ലന്‍മാര്‍ക്കും മറ്റു വേഷങ്ങള്‍ ചെയ്യുന്നവര്‍ക്കും ഫാന്‍സ്‌ അസോസിയേഷനുകളുണ്ടാകുന്ന കാലമുണ്ടായാല്‍ എനിക്കും ഉണ്ടാകാം .

സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണല്ലോ?

ഹരിഹരന്‍സാറിന്റെയും ഭരതന്‍ സാറിന്റെയുമൊക്കെ ചിത്രങ്ങളിലൂടെയാണ്‌ ഞാന്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്‌. മാറി മാറിയെത്തുന്ന അവരുടെ ചിത്രങ്ങളിലൂടെ സിനിമയെ അറിഞ്ഞു.അതുകൊണ്ട്‌ തന്നെ ഞാന്‍ കലാമൂല്യമുളള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. അത്‌ പലപ്പോഴും എന്റെ ജീവിതത്തില്‍ ഭാഗ്യവുമായി.

എന്റെ നിലപാടുകള്‍ കൊണ്ട്‌ നല്ല റോളുകള്‍ എന്നെ തേടിയെത്തി. മറ്റൊരു ഭാഗ്യംഅടൂര്‍ഗോപാലക്യഷ്‌ണന്‍സാറിന്റെ പോലും രണ്ട്‌ ചിത്രങ്ങളില്‍ എനിക്ക്‌ അഭിനയിക്കാനായി എന്നുളളതാണ്‌. പിന്നെ ആഴ്‌ചയില്‍ എന്റെ ഒരു സിനിമയെങ്കിലും കാണിക്കാത്ത ചാനലുകളില്ല. എല്ലാം ഇതുകൊണ്ട്‌ വന്നു ചേര്‍ന്നതാണ്‌.

പുതുമുഖതാരങ്ങള്‍ പോലും ഒരു സിനിമയില്‍ നായകനായാല്‍ പിന്നെ മറ്റുവേഷങ്ങള്‍ സ്വീകരിക്കാന്‍ മടിയാണ്‌ മനോജാകട്ടെ നായകനായി തിളങ്ങിയിട്ടും ഏത്‌ റോളുകളിലും കാണാല്ലോ?

അത്‌ ഒരു രഹസ്യമാണ്‌ എങ്കിലും പറയാം . ഞാന്‍ നായകനായി മാത്രം അഭിനയിച്ചിരുന്നെങ്കില്‍ കുട്ടന്‍തമ്പുരാനോ, ദിഗംബരനോ , തലയ്‌ക്കല്‍ചന്തുവോ ആകാന്‍ കഴിയുമായിരുന്നോ, ഒരിക്കല്ലുമില്ല.

നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ഏത്‌ റോള്‍ ചെയ്യാനും എനിക്ക്‌ മടിയില്ല.

പലരും സ്വന്തമായി പറഞ്ഞ്‌ തനിക്ക്‌ ഹീറോ പരിവേഷം നല്‍കികൊണ്ടുളള കഥകള്‍ എഴുതിക്കുന്നു ? മനോജോ?

ഞാനൊന്നിനുമില്ല. എനിക്ക്‌ വരാനുളള കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തുമെന്ന വിശ്വാസക്കാരനാണ്‌ ഞാന്‍
------------------------
എം.എസ്‌. സന്ദീപ്‌

No comments:

Post a Comment