Monday, November 2, 2009

കവിത : അലവലാതികള്‍

അലവലാതികള്‍

കോഴിക്കോട്‌ ബസ്സ്റ്റാന്‍ഡിലെ

സിമന്റു ബഞ്ചില്‍

കൂനിവളഞ്ഞിരുന്ന്‌ മലയാളപത്രം

നോക്കുന്ന

കെളവനെ നോക്കി

മനസില്‍ പറഞ്ഞു,

'അലവലാതി'.

വായിക്കുന്നെങ്കില്‍ ഹിന്ദു വായിക്കണം.

വാര്‍ത്തയെന്നാല്‍, അതാണു വാര്‍ത്ത.

ഭാഷയെന്നാല്‍, അതിലേതാണു ഭാഷ.

ടെലിവിഷനു മുന്നിലിരിക്കുമ്പോള്‍

സ്‌റ്റാര്‍ പ്ലസും ബി.ബി.സിയും വിട്ട്‌

ഏഷ്യാനെറ്റില്‍ തട്ടിനിന്ന അമ്മയെ നോക്കി

അങ്ങനെ പറഞ്ഞില്ലെങ്കിലും

ഇങ്ങനെ പറഞ്ഞു

'ചവറ്‌ സീര്യേല്‌'.

സ്‌പോര്‍ട്‌സ് സ്യൂട്ടണിഞ്ഞ്‌

വൈകുന്നേരം നടക്കാനിറങ്ങി

ഏതോ സര്‍ക്കാര്‍ പള്ളിക്കൂടം വിട്ട്‌,

അലഞ്ഞുതിരിഞ്ഞ്‌,

മാങ്ങാച്ചുന പുരണ്ട കവിളുകളോടെ

കുറേ കുട്ടികള്‍

ബഹളം കൂട്ടി കടന്നുപോയി.

മനസില്‍ പിറുപിറുത്തു

'കച്ചറപിള്ളേര്‌'.

അരണ്ട വെളിച്ചംവീണ ബാറിന്റെ മൂലയില്‍

അവര്‍ നാലുപേര്‍ ടെന്‍ഷന്‍ മറക്കുകയാണ്‌,

വഴങ്ങാത്ത നാവുവളച്ച്‌

ഒരുവന്‍ പാട്ടുപാടി.

കലാഭവന്‍ മണിയുടെ നാടന്‍(?)പാട്ട്‌.

ഒരുവന്‍ പറഞ്ഞു

'മലയാളം കൊള്ളാം'.

''മണിയ്‌ക്കിനിയും ജ്‌ഞാനപീഠം കിട്ടാത്തതെന്ത്‌?''.

സി. ശ്രീകുമാര്‍ തട്ടക്കുഴ

No comments:

Post a Comment