നിര്‍പ്രീത് കൗറിന് ജീവിതത്തില്‍ മൂന്നു ഭാഗങ്ങളാണ്. ജീവിതത്തിന്റെ വര്‍ണങ്ങളെല്ലാം ആസ്വദിച്ചു വളര്‍ന്ന കൗമാരം. ക്രൂരമായ വിധിയുടെ വിഷം നിറഞ്ഞ കൈകള്‍ പിച്ചിച്ചീന്തിയ ജീവിതത്തിന്റെ വിഷമം നിറഞ്ഞ പ്രയാണം, ഒടുവില്‍ സാമൂഹ്യ സേവനത്തിന്റെ വഴിത്താരകളിലെ സാന്ത്വനം നിറയുന്ന പോരാട്ടം. നിര്‍പ്രീതിന്റെ ജീവിതത്തെ മാറ്റിമറിച്ച കറുത്തവ്യാഴത്തിന് ഇന്ന് കാല്‍ നൂറ്റാണ്ടു തികയുന്നു. ഒറ്റരാത്രി കൊണ്ട് ജീവിതമാകെ മാറിമറി മറിഞ്ഞത് നിര്‍പ്രീത് എന്നും ഓര്‍ക്കുന്നു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു എന്ന വാര്‍ത്തയും സിഖുകാര്‍ക്കെതിരേ ഡല്‍ഹിയില്‍ കലാപം തുടങ്ങി എന്നവാര്‍ത്തയും കേട്ടിട്ട് കിടന്നുറങ്ങാന്‍ പോകുമ്പോള്‍ നിര്‍പ്രീത് ഓര്‍ത്തില്ല നാളെ അതു കരിനിഴല്‍ വീഴ്‌ത്താന്‍ പോവുകയണെന്ന്. 1984 നവംബര്‍ 1. ആകാശത്തെ തുളച്ച് കയറിപ്പോകുന്ന പുകഗോപുരങ്ങളും കണ്ടാണ് അന്നു ഡല്‍ഹി ഉണര്‍ന്നത്. സിഖുകാരുടെ വീടുകള്‍ കത്തിയമരുന്നതിന്റെ പുകച്ചുരുളുകളായിരുന്നു അവ. വടിവാളുകളും കത്തികളും ഇരുമ്പ് ദണ്ഡുകളുമൊക്കെയുമായി വീടുവളഞ്ഞ സംഘം നിര്‍പ്രീതിന്റെ മുന്നിലിട്ടായിരുന്നു പിതാവിനെ ജീവനോടെ ചുട്ടുകരിച്ചത്. നിര്‍പ്രീതിനെ അവര്‍ വളഞ്ഞിട്ട് തല്ലിയൊതുക്കി, അനക്കമില്ലാതായപ്പോള്‍ ഉപേക്ഷിച്ചിട്ടു പോയി. എല്ലു നുറുങ്ങെ മര്‍ദനമേറ്റിട്ടും ആന്തരാവയവങ്ങള്‍ രകമൊഴുകി തകരാറിലായിട്ടും നിര്‍പ്രീത് ഭാഗ്യവതിയായിരുന്നു, ആ കള്ളക്കൂട്ടം മാനം കവര്‍ന്നില്ലല്ലോ. അത്രയും ഭാഗ്യമില്ലാത്ത നൂറുകണക്കിനു പെണ്‍കുട്ടികളും യുവതികളും ഇന്ത്യയുടെ തലസ്‌ഥാനത്ത് ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചെന്നും വെടിവച്ചത് സിഖുകാരായ രണ്ട് അംഗരക്ഷകരാണെന്നും വാര്‍ത്ത പരന്ന് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ സിഖ് വേട്ട തുടങ്ങിയത്. സിഖുകാരുടെ വീടുകളും കടകളും വ്യവസായ സ്‌ഥാപനങ്ങളുമൊക്കെ ചാരമാകാന്‍ നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. സ്‌ഥിതി കൈവിട്ടു പോകുന്നുവെന്ന് മനസിലാക്കിയ മുതിര്‍ന്ന അഭിഭാഷകനും പ്രതിപക്ഷ നേതാവുമായ രാം ജെത്മലാനി ആഭ്യന്തരമന്ത്രി നരസിംഹ റാവുവിനെ കണ്ട് സിഖുകാരെ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും എന്നത്തെയുമെന്നപോലെ മൗനം ഭൂഷണമാക്കി കൈയുംകെട്ടിയിരുന്നു ആ ബഹുഭാഷാ പണ്ഡിതന്‍. സിഖുകാരെ ഉന്മൂലനം ചെയ്യാന്‍ വ്രതമെടുത്തിറങ്ങിയ കള്ളക്കൂട്ടത്തിന് ആ മൗനസമ്മതം ധാരാളമായിരുന്നു. ഇന്നേക്കു കൃത്യം 25 വര്‍ഷം മുമ്പ്, നവംബര്‍ ഒന്നിന്റെ പ്രഭാതം വിടര്‍ന്നത് സിഖുകാര്‍ ആക്രമിക്കപ്പെടുന്നു എന്ന വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. സായുധസംഘങ്ങള്‍ ഗുരുദ്വാരകളും സിഖുകാരുടെ വാസസ്‌ഥലങ്ങളും തേടിയിറങ്ങി. ജീവനും കൊണ്ടോടുന്ന നിരപരാധികളെ പിന്നാലെ ചെന്നു പിടിച്ച് ഇരുമ്പുകമ്പിക്കടിച്ചും പെട്രോളൊഴിച്ചു കത്തിച്ചും കാലപുരിക്കയച്ച് മിടുക്കുകാണിച്ചു. വോട്ടേഴ്‌സ് ലിസ്‌റ്റും കൊണ്ടായിരുന്നു അക്രമികള്‍ സിഖുകാരെ തേടിയിറങ്ങിയത്. കുറഞ്ഞ വരുമാനക്കാര്‍ താമസിക്കുന്ന തൃലോക്‌പുരി, മംഗള്‍പുരി, സുല്‍ത്താന്‍പുരി, പാലം കോളനി എന്നിവിടങ്ങളില്‍ കാലദൂതന്മാരെ പോലെ അവര്‍ മരണം വിതച്ചു. ഡല്‍ഹി മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. അതോടെ അക്രമികള്‍ക്ക് എന്തും ചെയ്യാമെന്ന ലൈസന്‍സായി. രണ്ടാം തീയതി ഡല്‍ഹിയില്‍ പട്ടാളമിറങ്ങി. പക്ഷേ, അക്രമികള്‍ക്കു നേരേ വെടിവയ്‌ക്കാന്‍ ഉത്തരവ് നല്‍കേണ്ടിയിരുന്നത് പോലീസ് മേലധികാരികളായിരുന്നു. അതിനാല്‍തന്നെ പട്ടാളത്തിനു നോക്കി നില്‍ക്കേണ്ടിവന്നു. എന്നാല്‍, നട്ടെല്ലുള്ള ഉദ്യോഗസ്‌ഥരുണ്ടായിരുന്ന ഫരശ് ബസാറിലും കരോള്‍ ബാഗിലുമൊക്കെ തലപൊക്കാന്‍ ഒരുത്തര്‍ക്കും ധൈര്യമുണ്ടായില്ലെന്നത്, പോലീസ് മനസുവച്ചിരുന്നെങ്കില്‍ ഡല്‍ഹിയില്‍ സിഖുകാര്‍ സുരക്ഷിതരായിരുന്നേനേ എന്ന സത്യം ഇന്നും ഓര്‍മിപ്പിക്കുന്നു. സിഖുകാരനായ ഗ്യാനി സെയില്‍ സിംഗ് രാഷ്‌ട്രപതിയായിരിക്കെ അറിയപ്പെടുന്ന സിഖുകാര്‍ക്കു പോലും രക്ഷയില്ലെന്നതായിരുന്നു അന്നത്തെ അവസ്‌ഥ. പ്രശസ എഴുത്തുകാരനായ ഖുഷ്‌വന്ത് സിംഗിന് അഭയം തേടി സ്വീഡിഷ് എംബസിയിലേക്ക് ഓടേണ്ടിവന്നു. ഡല്‍ഹി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജായ ജസ്‌റ്റിസ് എസ്.എസ്.ഛദ്ധ സുപ്രീംകോടതി വളപ്പില്‍ രക്ഷതേടി ഒളിച്ചു. ഇന്ത്യന്‍ സൈന്യത്തെ യുദ്ധമുന്നണിയില്‍ നയിച്ച ലഫ്.ജനറല്‍ ജഗ്‌ജിത് സിംഗ് അറോറ ഐ.കെ. ഗുജ്‌റാളിന്റെ വീട്ടില്‍ അഭയം പ്രാപിച്ചു. അങ്ങനെ എത്രയോപേര്‍. രണ്ടു ദിവസം ഡല്‍ഹിയെ അക്രമികള്‍ക്കു വിട്ടുകൊടുത്തിട്ട് നവംബര്‍ മൂന്നിനാണ് അക്രമം ഒതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഏതാനും പേരെ അറസ്‌റ്റ് ചെയ് നിമിഷങ്ങള്‍ക്കകം കലാപം കെട്ടടങ്ങുകയും ചെയു. രണ്ടു ദിവസം കൊണ്ട് ജീവന്‍ നഷ്‌ടമായത് നാലായിരം സിഖുകാര്‍ക്ക്. നിരവധി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി. ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്ന് എന്ന് കാലം വിലയിരുത്തുമെന്ന് ഉറപ്പുള്ള കൂട്ടക്കൊല തന്റെ മുന്നില്‍ അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി രണ്ടാഴ്‌ച്ചയ്‌ക്കു ശേഷം പറഞ്ഞ വാക്കുകള്‍ മുറിവിന്മേല്‍ ഉപ്പു പുരട്ടുന്ന മട്ടിലായിരുന്നു." ഇന്ദിരാജിയുടെ കൊലപാതകത്തിനു ശേഷം രാജ്യത്തിന്റെ വിവിധസ്‌ഥലങ്ങളില്‍ കലാപം ഉണ്ടായി. പക്ഷേ, ഒരു വന്‍മരം വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ്''... നിര്‍പ്രീതിലേക്കു തിരിച്ചു വരാം. തന്റെ ജീവിതത്തെ കശക്കിയെറിഞ്ഞവര്‍ക്കെതിരേ പോരാടാന്‍ ഖാലിസാന്‍ പ്രസ്‌ഥാനമാണ് മറുപടി എന്നു വിശ്വസിച്ച നിര്‍പ്രിത് അതില്‍ ചേര്‍ന്നു. ഒരു സിഖ് തീവ്രവാദിയെ ജീവിത പങ്കാളിയാക്കി. 12 ദിവസമേ ദാമ്പത്യ ജീവിതം നീണ്ടുള്ളൂ. അപ്പോഴേക്കും ഭര്‍ത്താവ് അറസ്‌റ്റിലായി. പിന്നെ അയാളെ നിര്‍പ്രീത് കണ്ടിട്ടേയില്ല. തീവ്രവാദിയെ സംരക്ഷിച്ചതിനു നിര്‍പ്രീതിന്റെ അമ്മയും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ നിര്‍പ്രീതും അറസ്‌റ്റിലായി. എട്ടു വര്‍ഷത്തെ തടവിനുശേഷം പുറത്തിറങ്ങിയ നിര്‍പ്രീത് ഇപ്പോള്‍ ഒരു സര്‍ക്കാരിതരസംഘടന നയിക്കുന്നു. സിഖ് തീവ്രവാദത്തിന് ശകിയേറിയ ദിനങ്ങളായിരുന്നു പിന്നീട് ഇന്ത്യ കണ്ടത്. കലാപത്തിന് നേതൃത്വം നല്‍കിയവരെന്ന് സിഖുകാര്‍ ആരോപിച്ച കോണ്‍ഗ്രസ് നേതാക്കളായ ലളിത് മാക്കനും അര്‍ജുന്‍ ദാസും വധിക്കപ്പെട്ടു. 1985ലെ എയര്‍ ഇന്ത്യാ വിമാന ബോംബിംഗും ഇതിന്റെ ബാക്കിയായിരുന്നു. പത്തു കമ്മിറ്റികളും കമ്മിഷനുകളുമാണ് ഡല്‍ഹി കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ചത്. കുറ്റാരോപിതരായ മിക്കവരെയും രക്ഷിക്കുന്നതായിരുന്നു ഇവയുടെ റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവില്‍ ജസ്‌റ്റിസ് നാനാവതി കമ്മിഷന്‍ കോണ്‍ഗ്രസ് നേതാക്കളായ എച്ച്.കെ.എല്‍.ഭഗത്ത്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്‌ജന്‍ കുമാര്‍ എന്നിവരെ മൃദുവായി കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് നല്‍കി. കലാപത്തില്‍ ഇവരുടെ പങ്ക് വ്യകമായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് ശകമായ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ ടൈറ്റ്‌ലറെ സി.ബി.ഐ പരിപൂര്‍ണമായി കുറ്റവിമുകനാക്കുന്നത്. പിന്നെ നാം കാണുന്നത് കഴിഞ്ഞ ഏപ്രിലില്‍ പത്രസമ്മേളനത്തിനിടെ സിഖ് പത്രപ്രവര്‍ത്തകനായ ജര്‍ണയില്‍ സിംഗ് ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനു നേരേ ഷൂസ് എറിയുന്നതാണ്. ഭരണകൂടത്തിനു നേരേ സിഖ് സമൂഹം എറിയാന്‍ ആ ഷൂസ് കാല്‍ നൂറ്റാണ്ട് കാത്തു വച്ചു. ആയിരങ്ങളെ കൂട്ടക്കൊല ചെയ കാപാലിക സംഘത്തിന്റെ തലവന്മാര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയും അന്നത്തെ കൂട്ടക്കൊലയുടെ സൂത്രധാരന്മാരില്‍ ഏതാണ്ട് എല്ലാവരും ഒരിക്കല്‍പോലും പോലീസിന്റെ പിടിയില്‍ പെടാതെ നടക്കുകയും ചെയ്യുന്ന അതേ ഡല്‍ഹിയിലാണ് ആഭ്യന്തരമന്ത്രിയുടെ അടുക്കല്‍കൂടിമാത്രം പോയ ഷൂസ് ഏറിഞ്ഞ പ്രതിഷേധക്കാരന്‍ പോലീസിന്റെ പിടിയിലായതെന്നത് ചരിത്രത്തിന്റെ ക്രൂരമായ തമാശമാത്രം. -------------------------------- ഇ. എസ്. അഭിലാഷ് | ||
Monday, November 2, 2009
ഡല്‍ഹി കത്തിയെരിഞ്ഞ നാളുകള്‍
ബ്ലാക്ക് ബെല്‍റ്റ് @ 62
യൗവനത്തിന്റെ പ്രതാപം വിട്ടൊഴിയുന്നതിനു മുമ്പേ പരിശീലനംആരംഭിച്ചിരുന്നുവെങ്കിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം തന്നെത്തേടിയെത്തിയതോടെ കരാട്ടെയെ താത്‌കാലികമായി കൈവിടേണ്ടിവന്നു. ഖദര്‍ അണിഞ്ഞ് ഭരണസാരഥ്യം ഏറ്റെടുത്തതോടെ വെള്ളക്കുപ്പായം അഴിച്ചുവയ്‌ക്കാന്‍ നിര്‍ബന്ധിതനായി. അഞ്ച് വര്‍ഷത്തെ ഭരണത്തിരക്ക് ഒഴിഞ്ഞപ്പോഴേയ്‌ക്കും പ്രായത്തിന്റെ അവശതകള്‍ ശരീരത്തിലും മനസിലും തികട്ടിത്തുടങ്ങിയിരുന്നു. എന്നാല്‍ കരാട്ടേയോടുള്ള ഒടുങ്ങാത്ത താത്‌പര്യം വീണ്ടും മനസില്‍ മൊട്ടിട്ടു. ഇത്തവണ ഇളയ മകനോടൊപ്പം വീണ്ടും വെള്ളക്കുപ്പായമണിഞ്ഞ് ഗോദയിലിറങ്ങി. ചിട്ടയായ കഠിന പരിശ്രമത്തിനൊടുവില്‍ അച്ചോയി അത് നേടുകതന്നെ ചെയ്‌തു. അയോധന കല ജീവിതത്തിന്റെ ഭാഗമാക്കിയ അച്ചോയിയെ തേടി 62-ാം വയസില്‍ ബ്ലാക്ക് ബെല്‍റ്റ് എത്തി. 16 വര്‍ഷം മുമ്പ് തുടക്കം കുറിച്ച പരിശീലനത്തിന് അംഗീകാരം ലഭിച്ചത് കഴിഞ്ഞ മേയ് 10-നായിരുന്നു. 62-ാം വയസില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുന്ന സംസ്‌ഥാനത്തെ ഒന്നാമനെന്ന ബഹുമതിയും ഇതോടെ അച്ചോയിക്ക് സ്വന്തമായി. ഇന്റര്‍നാഷണല്‍ ഷോറിന്‍ റീയു സെയ്‌ബുഖാന്‍ സ്‌റ്റൈലിലായിരുന്നു പരിശീലനം. വാര്‍ധക്യത്തിന്റെ അവശതകള്‍ കൊണ്ടെത്തിച്ച ശാരീരിക ക്ഷീണങ്ങള്‍ ഇന്ന് പഴങ്കഥയായി. നിതാന്ത പരിശീലനം മാത്രമാണ് ഇതിന് വഴിതെളിച്ചത്. നഷ്‌ടപ്പെട്ട ഇച്‌ഛാശക്‌തിയും മാനോധൈര്യവും തിരിച്ചെത്തി. ഇന്നിപ്പോള്‍ എന്തിനും ഏതിനും യുവാവിന്റെ ചുറുചുറുക്കാണെന്ന് അച്ചോയി പറയുന്നു. 1993-ലാണ് കരാട്ടെ പഠനം ആരംഭിക്കുന്നത്. ആഴ്‌ചയില്‍ രണ്ട് ദിവസം വൈകുന്നേരങ്ങളില്‍ തങ്കമണിയിലെ കവളക്കാട്ട് ജോസിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. രണ്ട് വര്‍ഷം പിന്നിട്ടതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാകാന്‍ നിയോഗമുണ്ടായതോടെ കരാട്ടെ പഠനം പൂര്‍ണമായി മുടങ്ങി. ഇതിനിടെ കൊളസ്‌ട്രോളും പിടികൂടി. പിന്നീട് അധികാരമൊഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 2003-ലാണ് വീണ്ടും പരിശീലനം പുനരാരംഭിക്കുന്നത്. ആറ് വര്‍ഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ഇന്റര്‍ നാഷണല്‍ ഷോറിന്‍ യു ക്ലബ്ബില്‍ നിന്നും ബ്ലാക്ക് ബെല്‍റ്റ് നേടുന്നത്. ചിങ്‌മോക്‌സങ് മലേഷ്യയായിരുന്നു ഗ്രാന്റ് മാസ്‌റ്റര്‍. നിശ്‌ചയദാര്‍ഢ്യവും നിതാന്ത പരിശ്രമവും അംഗീകാരം നേടിക്കൊടുത്തതിനൊപ്പം കൊളസ്‌ട്രോളിന്റെ ശല്യം പൂര്‍ണമായി വിട്ടൊഴിഞ്ഞു. മരുന്നില്ലാത്ത ജീവിതം ഇഷ്‌ടപ്പെടുന്ന അച്ചോയി ബ്ലാക്ക് ബെല്‍റ്റ് നേടിയെങ്കിലും പരിശീലനത്തിന് മുടക്കം വരുത്തിയിട്ടില്ല. ദിവസവും വൈകിട്ട് വീട്ടിലെത്തിയ ശേഷം രണ്ട് മണിക്കൂര്‍ സമയമെങ്കിലും പരിശീലനം നിര്‍ബന്ധമാണ്. ഇന്നിപ്പോള്‍ ഏത് ജോലി ചെയ്യാനും കിലോമീറ്ററുകള്‍ അനായാസേന താണ്ടാനും കഴിയമെന്ന് തെല്ലഭിമാനത്തോടെ തന്നെ എസ്.ടി. അഗസ്‌റ്റ്യന്‍ പറയുന്നു. അടിപിടിയും അക്രമവും പതിവായ രാഷ്‌ട്രീയ രംഗത്തെ പിടിച്ചുനില്‍പ്പിന് ആയോധന മുറകള്‍ അനിവാര്യമാണെങ്കിലും രാഷ്‌ട്രീയ പ്രതിയോഗികളെ കായിക കരുത്തുകൊണ്ട് നേരിടുന്നതിനോട് അച്ചോയിക്ക് തെല്ലും താത്‌പര്യമില്ല. കട്ടപ്പന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുകൂടിയായ എസ്.ടി. അഗസ്‌റ്റ്യന് കരാട്ടെയോടുള്ള താത്‌പര്യം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ആയോധനമുറയുടെ ആദ്യപാഠങ്ങള്‍ മാത്രം അഭ്യസിച്ചുവെന്ന് തോന്നലുള്ള അച്ചോയിക്ക് കൂടുതല്‍ പരിശീലനത്തിനായി ജപ്പാനിലേക്ക് പോകണമെന്നാണ് ആഗ്രഹം. മക്കളായ ഷിജോയും ബിജോയും കരാട്ടേയില്‍ ഇതിനകം കഴിവ് തെളിയിച്ചു കഴിഞ്ഞു. ആഗ്നസാണ് ഭാര്യ. ----------------------- എം.ഡി. രഞ്‌ജിത്ത് | ||
മരമുകളിലെ എണ്‍പതുകാരന്‍
പേര്: എസ്. മാധവന്‍ വയസ്: 82 ഇപ്പോഴത്തെ തൊഴില്‍: മരംകയറ്റം വിളിപ്പേര് എസ് എന്നായതു കൊണ്ടുമാത്രമല്ല, തെങ്ങില്‍ കയറേണ്ടി വരുമ്പോള്‍ മാധവന്‍ യേസ് എന്നു പറയുന്നത്. അതു തൊഴിലെന്നപോലെ ആവേശവും കൂടിയാണ് ഈ എണ്‍പത്തിരണ്ടുകാരന്. നാട്ടുമൂലകളില്‍ സൊറ പറഞ്ഞിരിക്കുന്നവരോട് എസ്. മാധവന്‍ 'നിങ്ങള്‍ക്ക് അയ്യത്ത് നാലു തടം വെട്ടി കപ്പനട്ടൂടെ' എന്നു ചോദിക്കുന്നത് വെറുതെയല്ല. പ്രായമിത്രയായാലും ഏതധ്വാനത്തിനും താന്‍ തയാറാണെന്ന ബോധ്യമാണു മാധവനെ മുന്നോട്ടു നയിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. വീടിനടുത്തുള്ള ഡിപ്പോക്കടവില്‍ (പമ്പയാറ്റില്‍) കുളി, സമീപത്തെ ശാസ്‌താക്ഷേത്രത്തില്‍ തൊഴുതശേഷം വീട്ടില്‍ തിരിച്ചെത്തി പത്രം വായന. തുടര്‍ന്ന് ഭക്ഷണവും കഴിച്ച് എട്ടുമണിക്ക് ജോലി തുടങ്ങുകയായി വര്‍ഷങ്ങളായുള്ള പതിവാണിത്. 50 അടിയോളം ഉയരംവരുന്ന തെങ്ങുകളില്‍ കയറി തേങ്ങയിട്ടിറങ്ങാന്‍ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എടുക്കുന്നത്ര സമയമൊന്നും മാധവന്‍ മൂപ്പര്‍ക്കുവേണ്ട. 'എസ്' കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള വാക്കത്തിയുമായി കൊന്നത്തെങ്ങുകള്‍ കയറാന്‍ തുടങ്ങിയത് 17- ാം വയസിലാണ്. ഈ പണി തുടങ്ങിയിട്ട് വര്‍ഷം 65 കഴിഞ്ഞു. ഷുഗറിനോ പ്രഷറിനോ കൊളസ്‌ട്രോളിനോ ഒന്നും ഇതുവരെയും ഈ അധ്വാനിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 12- ാം വയസു മുതല്‍ പാടത്തെ പണിക്കു പോയിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ മക്കള്‍ പറയും എത്രവര്‍ഷമായി അച്‌ഛന്‍ കഷ്‌ടപ്പെടുകയാ ഇനിയും വിശ്രമിച്ചുകൂടെ? ''അധ്വാനിച്ചു കഴിക്കുന്ന സ്വാദ് ചുമ്മാതിരുന്നു തിന്നാല്‍ കിട്ടുമോ അതെനിക്കു ദഹിക്കില്ല''. നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മൂപ്പരുടെ മറുപടി ഇതായിരിക്കും. ഈ വാക്കുകള്‍ ഏറ്റുപിടിച്ചിരുന്നെങ്കില്‍ രാജ്യം രക്ഷപ്പെട്ടേനെയെന്നാണ് നാട്ടുകാരുടെ കമന്റ്. 1928- ല്‍ ജനിച്ച മാധവന്‍ ഹരിപ്പാട് പിലാപ്പുഴയിലാണ് വളര്‍ന്നത്. ഹരിപ്പാട്ടും പള്ളിപ്പാട്ടുമൊക്കെയായി പണി ചെയ്‌തു പോന്നു. 1949- ല്‍ വീയപുരത്തുകാരി ലക്ഷ്‌മിയെ വിവാഹം ചെയ്‌തശേഷമാണ് വീയപുരത്തുകാരനായത്. 1977- ല്‍ വീയപുരം പാലത്തിന്റെ പണിക്കായി തെങ്ങുമുറിക്കുമ്പോള്‍ തെങ്ങിന്റെ ആരുകൊണ്ട് ഇടതുകണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടെങ്കിലും അധ്വാനിക്കാനുള്ള മനസിനെ തളര്‍ത്താന്‍ ആ ദുരന്തത്തിനുമായില്ല. പണത്തിലും സ്വത്തിലും വലുതായി മാധവന്‍ കരുതുന്നത് ആരോഗ്യവും അധ്വാനിച്ചു ജീവിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്‌തിയുമാണ്. മരണംവരെയും അതുണ്ടാകണമെന്ന പ്രാര്‍ഥനയെ ദൈവത്തോടുള്ളൂ. അഞ്ചു പെണ്ണും രണ്ടാണുമായി ഏഴു മക്കളാണ്. ഇതില്‍ അഞ്ചുപേരുടെ വിവാഹം കഴിഞ്ഞു. ചെറുപ്പകാലം മുതല്‍ക്കേ പത്രംവായനയും റേഡിയോ കേള്‍ക്കലും ശീലമാക്കിയ മാധവനോട് പഴയകാല സംഭവങ്ങള്‍ പറഞ്ഞ് തര്‍ക്കിക്കാന്‍ തയാറായവര്‍ പലരുണ്ടെങ്കിലും ഒരിക്കല്‍ തര്‍ക്കിച്ചവര്‍ പിന്നീട് അബദ്ധം കാട്ടിയിട്ടില്ല. അത്രയ്‌ക്കു തിട്ടമാണ് രാഷ്‌ട്രീയമുള്‍പ്പെടെയുള്ള പഴയകാല സംഭവങ്ങള്‍. ആര്‍ക്കും മാതൃകയാക്കാവുന്ന കുറേ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയ മാധവന്‍ ഏറെ ഉയരത്തിലാണ്, എല്ലാ അര്‍ഥത്തിലും. ----------------------- സുധീഷ് ഗോപാല്‍ | ||
ലോകത്തെ സംരക്ഷിക്കാന്‍ 350
കാലാവസ്‌ഥാ മാറ്റത്തിനെതിരേ ലോകമെമ്പാടും കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍വരെ കൈകോര്‍ത്ത് രംഗത്തിറങ്ങിയത് കഴിഞ്ഞയാഴ്‌ച്ചയാണ്.ഒക്‌ടോബര്‍ 24-ന് രാജ്യാന്തര കാലാവസ്‌ഥാ നടപടി ദിന(ഇന്റര്‍ണാഷണല്‍ ഡേ ഫര്‍ ക്ലൈമറ്റ് ആക്ഷന്‍) ത്തില്‍ നഗര മധ്യങ്ങളിലും മലനിരകളിലും മഞ്ഞു മൂടിയ താഴ്‌വാരങ്ങളിലും സ്‌കൂളുകളിലും ഓഫീസുകളിലും നിരത്തുകളിലും സര്‍ക്കാര്‍ മന്ദിരങ്ങളുടെ മുന്നിലുമൊക്കെ പതിനായിരങ്ങള്‍ കൈകോര്‍ത്തു. അവരുടെ കൈകളില്‍ 350 എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉണ്ടായിരുന്നു, അല്ലെങ്കില്‍ അവര്‍ 350 എന്ന അക്ഷരത്തിന്റെ രൂപത്തില്‍ കൈകള്‍ കോര്‍ത്തു നിന്നു. എന്താണീ 350? അന്തരീക്ഷത്തിനു താങ്ങാവുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണത് - അളക്കുന്നത് പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം) എന്ന യൂണിറ്റില്‍. നിലവില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 389 പി.പി.എം. നമ്മള്‍ വളരെ അപകടകരമായ നിലയിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നു സാരം. ഈ നിലയില്‍ തുടരുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടിവരികയും ചെയാല്‍ ലോകത്തെ കാത്തിരിക്കുന്നത് സര്‍വനാശമായിരിക്കും. അതിന്റെ തുടക്കം കണ്ടു കഴിഞ്ഞിരുക്കുന്നു. ഇപ്പോള്‍തന്നെ നല്ല കാലവര്‍ഷ സമയത്തും ഒരു ദിവസം മഴ വിട്ടു നിന്നാല്‍ നമ്മള്‍ ഉരുകുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. മഴക്കാലം കഴിയുന്നതോടെ നദികളെല്ലാം വറ്റിവരളുന്നതിന്റെ കാരണം തപ്പി പോകേണ്ടതുമില്ല. ഹിമാലയത്തിന്റെ പരിസ്‌ഥിതിയാകെ മാറിമറിയുന്നതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വന്നത് കഴിഞ്ഞയാഴ്‌ച്ചയാണ്. ഹിമവാന്റെ മലനിരകളില്‍ പതിവില്‍ കൂടിയ അളവില്‍ മഞ്ഞുരുകുന്നു. അവയില്‍ നിന്നുത്ഭവിക്കുന്ന നദികളില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം, അതുമൂലമുണ്ടാകുന്ന കെടുതികള്‍, പിന്നെ മേഖലയുടെയാകെ പരിസ്‌ഥിതി മാറ്റവും. ധ്രുവങ്ങളിലെ മഞ്ഞുരുകുന്നതിനാല്‍ സമുദ്രങ്ങളില്‍ ജലനിരപ്പുയരുന്നു. കടലോര നഗരങ്ങളും കൊച്ചു ദ്വീപുകളും മാലദ്വീപുപോലെയുള്ള ദ്വീപ് രാഷ്‌ട്രങ്ങളും കാലക്രമേണ മുങ്ങിപ്പോകും എന്നതാണു സ്‌ഥിതി. നമ്മുടെ കൊച്ചിയും കൊല്‍ക്കത്തയും മുംബൈയുമൊക്കെ ഈ ഭീഷണിയെ നേരിടുന്നു. കടല്‍ ജല നിരപ്പുയരുന്നതിന്റെ മറ്റൊരു ഭീഷണി ഗംഗയടക്കം പ്രധാന നദികളിലൊക്കെ ഉപ്പുരസം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നതാണ്. പ്രകൃതി കനിഞ്ഞുനല്‍കിയ സൗകര്യങ്ങളൊക്കെ നമ്മള്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലോ വരുന്നതലമുറകള്‍ക്കും അതു കാത്തുവയ്‌ക്കേണ്ടേ എന്ന ചിന്തയില്‍ നിന്നാണ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വിപത്തിനെതിരേ ലോകത്തിന്റെ, പ്രത്യേകിച്ച് ലോക നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ദിനം ആചരിച്ചത്. ബാക്കിയുള്ള വനങ്ങളും മരങ്ങളുമെങ്കിലും സംരക്ഷിക്കപ്പെടണം. ആഗോളമായി വനവല്‍കരണ ചിന്ത ഉണര്‍ന്നുവരണം എങ്കില്‍മാത്രമേ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു അതിന്റെ സന്ദേശം. ഒപ്പം വ്യാവസായിക മേഖലയും വാഹനങ്ങളും അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന കാര്‍ബണ്‍ മാലിന്യങ്ങളുടെ അളവ് കുറയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും. അടുത്ത ഡിസംബറില്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന ലോകരാജ്യങ്ങളുടെ പരിസ്‌ഥിതി സമ്മേളനത്തിനു മുന്നോടിയായി ആഗോള ശ്രദ്ധ ഈ വിഷയത്തിലേക്കു തിരിച്ചുവിടുക ഈ കൂട്ടായ്‌മയുടെ ലക്ഷ്യമായിരുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ 1997-ല്‍ തയാറാക്കിയ ക്യോട്ടോ ഉടമ്പടിക്കു പകരം പുതിയ കരാര്‍ ഉണ്ടാക്കാനാണ് കോപ്പന്‍ഹേഗനിലെ സമ്മേളനം. ലോകത്തില്‍ ഏറ്റവുമധികം വ്യാവസായിക - വാഹന മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേക്കു തള്ളുന്ന അമേരിക്ക ക്യോട്ടോ ഉടമ്പടിയില്‍ പങ്കാളിയായിരുന്നില്ല. അതു കൊണ്ടു തന്നെ അതു പരാജയവുമായി. എല്ലാ രാജ്യങ്ങളുടെയും വല്യേട്ടനായി ഭാവിക്കുന്ന അമേരിക്ക ന്യായീകരണമില്ലാത്ത വാദഗതികളോടെയാണ് ക്യോട്ടോ ഉടമ്പടിയെ തകര്‍ത്തു കളഞ്ഞത്. അതുതന്നെ കോപ്പന്‍ഹേഗനിലും ഉണ്ടാകുമെന്നാണ് സൂചന. അവിടെ അമേരിക്കയ്‌ക്കു കൂട്ടായി ചൈനയും ഉണ്ടാകും. അവര്‍ക്കും അന്തരീക്ഷ മാലിന്യം കുറയ്‌ക്കൂ എന്ന അഭ്യര്‍ഥനയോട് പുച്‌ഛമാണ്. സാര്‍വ നശീകരണത്തിന് മുതലാളിത്തവും സോഷ്യലിസവും (അതു ചൈനയില്‍ ബാക്കിയുണ്ടെങ്കില്‍) കൈകോര്‍ക്കുന്നതിന്റെ ഭീകര ചിത്രമാണ് കോപ്പന്‍ഹേഗനില്‍ കാണാന്‍ പോകുന്നതെന്ന് പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു. ഒരു ശാസ്രസത്യത്തെ പ്രചരിപ്പിക്കാന്‍ സാധാരണ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകിയ കാഴ്‌ച്ചയ്‌ക്ക് സാര്‍വലൗകികതയുണ്ടായിരുന്നു. പരസ്‌പരം പോരടിച്ചു നില്‍കുന്ന പലസീന്‍, ഇസ്രയേല്‍ ജനത ജോര്‍ദാനികളുമായി ചേര്‍ന്ന് 350 ഒരുക്കിയതായിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. ചാവുകടല്‍ തീരത്ത് ജോര്‍ദാനികള്‍ 3 ഉം പലസീന്‍കാര്‍ 5 ഉം ഇസ്രയേലികള്‍ 0 ഉം തീര്‍ത്തു. സമൂഹത്തെക്കുറിച്ച് ചിന്തയുള്ളവരെല്ലാം അണിചേരൂ എന്ന ആഹ്വാനം നല്‍കിയത് 350.ഗ്നത്സദ്ദ എന്ന സംഘടനയായിരുന്നു. സമുദ്രജലാധിനിവേശത്തിന്റെ ഭീഷണി നേരിടുന്ന പസഫിക് ദ്വീപുകളിലായിരുന്നു അണിചേരലിന്റെ തുടക്കം. അമേരിക്കന്‍ നഗരങ്ങളില്‍ കനത്തമഴയെ അവഗണിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി, ഫിലിപ്പീന്‍സില്‍ ജനങ്ങള്‍ക്കൊപ്പം സൈനികരും കൈകോര്‍ത്തു, സിഡ്‌നി ഓപ്പറാമന്ദിരത്തിന്റെ പരിസരം ആക്‌ടിവിസ്‌റ്റുകളെക്കൊണ്ടു നിറഞ്ഞു, ആഗോള താപനം തടഞ്ഞില്ലെങ്കില്‍ കടലെടുത്തു പോകുമെന്നു കരുതപ്പെടുന്ന കാറ്റിയ ദ്വീപിലായിരുന്നു വെനെസ്വേലയിലെ സംഗമം. ബെര്‍ലിന്‍, ലണ്ടന്‍, പാരീസ്, ബെയ്‌റൂത്ത്, ഇസാന്‍ബൂള്‍, ജക്കാര്‍ത്ത, ധാക്ക എന്നിങ്ങനെ പരിസ്‌ഥിതി പ്രേമികള്‍ തെരുവിലിറങ്ങിയ സ്‌ഥലങ്ങള്‍ ഏറെയാണ്. ഇന്ത്യയില്‍ കൊച്ചിയിലും അഹമ്മദാബാദിലും ശ്രീനഗറിലെ ദാല്‍ തടാകത്തിലുമൊക്കെ 350 എന്ന പ്ലക്കാര്‍ഡുമേന്തി ജനങ്ങള്‍ പരിസ്‌ഥിതി അവബോധം തെളിയിച്ചു. വരുംതലമുറയ്‌ക്കു വേണ്ടി കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കക്ഷിതാല്‍പര്യങ്ങള്‍ മറന്ന് രണ്ട് പരിസ്‌ഥിതി സംഘടനകളുടെ ചിറകിന്‍ കീഴില്‍ വന്‍ സമ്മേളനവും പ്രകടനവും നടത്തി. കേരളത്തിനേക്കാള്‍ അല്‌പം മാത്രം വലിപ്പം കൂടുതലുള്ള ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു പ്രകടനത്തിന്റെ മുന്‍നിരയില്‍. തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനികര്‍ക്കൊപ്പം തെരുവിലിറങ്ങിയതില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളുമുണ്ടായിരുന്നു. കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇതൊക്കെ അറിയുന്നുണ്ടോ?. -------------------- ഇ.പി. ഷാജുദീന്‍ |
അഭിനയകലയുടെ 'തലയ്‌ക്കല്‍'
സിക്‌സ്പായ്‌ക്ക് ബോഡിയില്ല. ആക്ഷന്‍ഹീറോയുമല്ല , പക്ഷേ ക്യാമറയ്‌ക്കുമുന്‍പില്‍ മനോജ് ഇതെല്ലാമാകും. ഇതിനെ കവച്ചു വയ്‌ക്കും. കത്തുന്ന നോട്ടം കൊണ്ട് , തറച്ചുകയറുന്ന ഡയലോഗുകള്‍ കൊണ്ട്, ചിലപ്പോള്‍ ഒരു ചെറു ചലനം കൊണ്ട്... മനോജ് അങ്ങനെയാണ്, പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകളെ എപ്പോഴും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കും. സര്‍ഗത്തിലെ കുട്ടന്‍തമ്പുരാന്‍, അനന്തഭദ്രത്തിലെ ദിഗംബരന്‍. ചമയത്തിലെ ആന്റോ, പഴശിരാജായിലെ തലയ്‌ക്കല്‍ ചന്തു. തീര്‍ന്നിട്ടില്ല ചെറുതും വലുതുമായ എത്രയോ കഥാപാത്രങ്ങള്‍ മലയാളിക്ക് വിസ്‌മയകാഴ്‌ചയൊരുക്കി. ഒരു സീനിലെങ്കില്‍ അത്രമാത്രം പക്ഷേ അതിലുമുണ്ടാകും ഒരു മനോജ് ടച്ച്. ഒഴുകിയെത്തുന്ന,ഹ്യദയത്തെ പിടിച്ചുലയ്‌ക്കുന്ന ഒരു സ്‌പര്‍ശനം. തീയേറ്ററുകള്‍ നിറഞ്ഞോടുന്ന പഴശിരാജയില്‍ തലയ്‌ക്കല്‍ ചന്തുവിന്റെ ചലനത്തില്‍. കത്തുന്ന മിഴികളില്‍. ഒളിപ്പോരിന്റെ ചടുലവേഗത്തില്‍, എവിടെയൊ അത് മറഞ്ഞിരിക്കുന്നു. കമ്പനി പട്ടാളം ചന്തുവിനെ തൂക്കിലേറ്റുമ്പോള്‍ പ്രേക്ഷകന് കണ്ണീരല്ല പകരം ഹ്യദയത്തില്‍ നുരയിടുന്നത് അഭിമാനമാണ്. നാടെന്ന വികാരമാണ്. തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ മാത്രമാണ് തലയ്‌ക്കല്‍ ചന്തുവിനെ മനോജ് എത്രത്തോളം മനോഹരമാക്കി എന്ന് തിരിച്ചറിയുക. അതുവരെ മനസില്‍ ധീരനായ ചന്തുമാത്രം. സിനിമയ്‌ക്ക് ശേഷം മാത്രമാണ് മനോജിനെ ചന്തുവില്‍ നിന്ന് വേര്‍തിരിയ്‌ക്കാന്‍ കഴിയുക. ക്യാമറയ്‌ക്ക് മുന്‍പില്‍ മനോജ് തീര്‍ക്കുന്ന വിസ്‌മയത്തെ നിറഞ്ഞ മനസോടെയാണ് സിനിമാ പ്രേമികള്‍ സ്വീകരിച്ചിട്ടുളളത്. മമ്മൂട്ടി ചിത്രമായ ചട്ടമ്പിനാടിന്റെ സെറ്റിലിരിക്കുമ്പോള്‍ മൊബൈലില്‍ എത്തുന്ന ഓരോ കോളിലും മനോജ് ഈ സ്‌നേഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ കോളിലും തലയ്‌ക്കല്‍ ചന്തുവിന്റെ ആരാധകര്‍. ചരിത്ര സിനിമ ചരിത്ര വിജയമായതിന്റെ സന്തോഷത്തില്‍ തന്നെയാണ് മനോജ് മനസ്സു തുറന്നത്. അത് കൊണ്ട് തന്നെ സംസാരത്തില്‍ നിറഞ്ഞു നിന്നതും ചന്തു തന്നെ കുട്ടന്‍ തമ്പുരാനുശേഷം വീണ്ടും ചന്തുവും മനോജും മലയാളത്തില്‍ ചര്‍ച്ചയാവുന്നു? സന്തോഷം. ഗുരുക്കന്‍മാരുടെ അനുഗ്രഹം. ഒരു പാടു പേരുടെ പ്രാര്‍ത്ഥന. ദൈവാനുഗ്രഹം ഇതിന്റെ എല്ലാം ഫലമാണിത്. അതുമാത്രം. ഹരിഹരന്റെ മിക്കവാറും സിനിമകളില്‍ മനോജിന് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമുണ്ടാകുമല്ലോ? മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. അതില്‍ ഗുരുവാണെനിക്ക്‌് ഹരിഹരന്‍സാര്‍. എന്നെ അദേഹത്തിന് നന്നായി അറിയാം. സര്‍ഗത്തിലൂടെ എനിക്ക് ബ്രേക്ക് തന്നത് ഹരിഹരന്‍സാറാണ്. അതിലെ കുട്ടന്‍തമ്പുരാനെ മലയാളികള്‍ ഇന്നും സ്‌നേഹിക്കുന്നു. ഇന്ന് ആ കുട്ടന്‍ തമ്പുരാനും മുകളില്‍ എന്നിലൂടെ തലയ്‌ക്കല്‍ ചന്തുവിനെ സൃഷ്‌ടിക്കാനും അദേഹം വേണ്ടി വന്നു തലയ്‌ക്കല്‍ ചന്തുവാകാന്‍ ഹരിഹരന്‍ വിളിച്ചപ്പോള്‍? കുട്ടന്‍തമ്പുരാനും ഒരു പടി മുകളില്‍ നില്‍ക്കുന്ന ഒരു റോള്‍ ചെയ്യണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.പലപ്പോഴും അത് സാറിനോട് പറഞ്ഞിട്ടുമുണ്ട് .അപ്പോഴാണ് തലയ്‌ക്കല്‍ചന്തു എത്തുന്നത്. എന്നെ ഇതിനായി വിളിച്ചപ്പോള്‍ തന്നെ സാര്‍ പറഞ്ഞു ഈ റോള്‍ നീ ആഗ്രഹിച്ചതുപോലെ കുട്ടന്‍തമ്പുരാനും മുകളിലാണ്. ചന്തുവായി ഒളിപ്പോരിനിറങ്ങിയപ്പോള്‍ ? ഹോളിവുഡിലുപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. പക്ഷേ ശരിക്കും വെല്ലുവിളി തന്നെ യായിരുന്നു അത്. സാഹസികമായ രംഗങ്ങള്‍. 160 അടി മുകളില്‍ റോപില്‍ തൂങ്ങി കിടക്കുമ്പോഴും മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുമ്പോഴുമൊക്കെ ദൈവം മാത്രമായിരുന്നു കൂട്ട്. ഒപ്പം ചന്തുവെന്ന ചരിത്രപുരുഷന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും. അമ്പത് ദിവസമാണ് ഞാന്‍ ക്യാമറയ്‌ക്ക് മുന്‍പില്‍ നിന്നത് ദേഹത്ത് മുറിവില്ലാതെ ഒരു ദിവസം പോലും മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ആ നീറ്റലുകള്‍ക്ക് ഒരു സുഖമുണ്ട്. ഷൂട്ടിംഗ് സെറ്റില്‍ വച്ച്‌് നല്ല വില്ലാളിയാണെന്ന് കുറിച്യരുടെ പുത്തന്‍ തലമുറ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയല്ലോ? ചന്തുവിനെ അവതരിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പഠിച്ചുവെന്നല്ലാതെ മറ്റൊന്നുമില്ല. അവര്‍ പറഞ്ഞുതന്നെതൊക്കെ പെട്ടന്ന് പഠിച്ച് എടുത്തുവെന്ന് മാത്രം. അമ്പെയ്യുമ്പോള്‍ വിരലുകളുടെ ചലനം പ്രധാനമാണ് വളരെ ശ്രദ്ധയോടെ പഠിച്ചാലെ അത് മനസ്സിലാകൂ. അവര്‍ നല്ല അധ്യാപകരായിരുന്നു. അവരെ മറക്കാന്‍ കഴിയില്ല. ചന്തുവിന്റെ മേയ്‌ക്കപ്പിനെചൊല്ലി വിവാദങ്ങളുണ്ടായല്ലോ? കുറിച്യര്‍ വളരെ വ്യത്തിയുളളവരാണ് കുളിക്കാതെ അവര്‍ വീടുകളില്‍ പോലും കയറ്റാറില്ല. വളരെ സുന്ദരികളും സുന്ദരന്‍മാരും. അതുകൊണ്ടാണ് സിനിമയില്‍ വ്യത്തിയുളള മേയ്‌ക്കപ്പുകള്‍ ഉപയോഗിച്ചത്. മേയ്‌ക്കപ്പ്‌മാന്‍ ആദ്യം മണ്ണും ചെളിയുമൊക്കെ ഉപയോഗിച്ച് മേയ്‌ക്കപ്പിട്ടപ്പോള്‍ ഹരിഹരന്‍സാര്‍ തന്നെ ഇത് മാറ്റാന്‍ പറയുകയായിരുന്നു. പിന്നെ എത്ര നല്ലതുണ്ടായാലും കുഴപ്പങ്ങള്‍ മാത്രം കണ്ടുപിടിക്കുക എന്നത് ചിലരുടെ ശീലമാണ് . അത് മാറ്റാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. പിന്നെ വിവാദങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെ. മനസു നിറഞ്ഞത്? എം.ടി.സാര്‍ ഷൂട്ടിംഗ് സൈറ്റില്‍ അങ്ങനെ വരാറില്ല. പക്ഷേ അവിടെ നടക്കുന്ന ഓരോ കാര്യവും അദേഹമറിയും. ഒരു ദിവസം മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നേരില്‍ കണ്ടപ്പോള്‍ അദേഹം പറഞ്ഞു മനോജ് നന്നാക്കുന്നുണ്ട് നല്ലത് എന്നു പറഞ്ഞു. അദേഹത്തെ പോലെ ഒരു വലിയ മനുഷ്യനില്‍ നിന്ന് ആ വാക്കുകള്‍ കേള്‍ക്കുക. ഇതിലും വലിയ ഒരു അംഗീകാരം എവിടുന്ന് ലഭിക്കാനാണ്. മനോജ് കെ.ജയന്‍ എന്ന വ്യക്‌തി സ്‌ക്രീനിലെത്തിയ തലയ്‌ക്കല്‍ ചന്തുവിനെ എങ്ങനെ വിലയിരുത്തുന്നു ? ഞാനിതുവരെ സിനിമ തീയേറ്ററില്‍പോയി കണ്ടില്ല. പക്ഷേ എനിക്ക് വരുന്ന ഓരോ ഫോണ്‍കോളിലും എനിക്ക് ചന്തുവിനെ കാണാം. ഞാന്‍ തൃപ്‌തനാണ് പൂര്‍ണ്ണതൃപ്‌തന്‍. ഒരുപാടു പേര്‍ എന്നെ വിളിച്ചു പറഞ്ഞു മനോജ് ചന്തുവിനെ കണ്ടിട്ട് മനസ്സു നിറഞ്ഞു തനിക്കിതിന് അവാര്‍ഡ്‌കിട്ടും. അവാര്‍ഡ് കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ. അതെല്ലാം അതിന്റെ വഴിക്ക്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സൈറ്റിലെത്തിയ ഒരാള്‍ എന്റെ കാല്‍ തൊട്ട് വണങ്ങാന്‍ വന്നു. ചന്തു അയാളുടെ മനസില്‍ അത്രമാത്രം പതിഞ്ഞിരുന്നു. ആ നിമിഷം, ആളുകളുടെ സ്‌നേഹം, അനുമോദനം ഇതൊന്നും മനസില്‍ നിന്ന് പോകുന്നില്ല .ഇതില്‍ കൂടുതല്‍ എന്ത് ലഭിക്കണം ഒരാള്‍ക്ക് .ഞാന്‍ സന്തുഷ്‌ടനാണ്. ചരിത്രപുരുഷനായ തലയ്‌ക്കല്‍ ചന്തുവിന് ഒരുപാട് ആരാധകരുണ്ട്, മനോജ് കെ.ജയന്‌് ഫാന്‍സ് അസോസിയേഷന്‍ ? ഏതൊരു കലാകരനെയും പോലെ ആരാധകരാണ് എന്റെയും ബലം . പിന്നെ ഫാന്‍സ് അസോസിയേഷന്‍. മലയാളത്തില്‍ നായകര്‍ക്ക് അല്ലാതെ വില്ലന്‍മാര്‍ക്കും മറ്റു വേഷങ്ങള്‍ ചെയ്യുന്നവര്‍ക്കും ഫാന്‍സ് അസോസിയേഷനുകളുണ്ടാകുന്ന കാലമുണ്ടായാല്‍ എനിക്കും ഉണ്ടാകാം . സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണല്ലോ? ഹരിഹരന്‍സാറിന്റെയും ഭരതന്‍ സാറിന്റെയുമൊക്കെ ചിത്രങ്ങളിലൂടെയാണ് ഞാന്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്. മാറി മാറിയെത്തുന്ന അവരുടെ ചിത്രങ്ങളിലൂടെ സിനിമയെ അറിഞ്ഞു.അതുകൊണ്ട് തന്നെ ഞാന്‍ കലാമൂല്യമുളള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. അത് പലപ്പോഴും എന്റെ ജീവിതത്തില്‍ ഭാഗ്യവുമായി. എന്റെ നിലപാടുകള്‍ കൊണ്ട് നല്ല റോളുകള്‍ എന്നെ തേടിയെത്തി. മറ്റൊരു ഭാഗ്യംഅടൂര്‍ഗോപാലക്യഷ്‌ണന്‍സാറിന്റെ പോലും രണ്ട് ചിത്രങ്ങളില്‍ എനിക്ക് അഭിനയിക്കാനായി എന്നുളളതാണ്. പിന്നെ ആഴ്‌ചയില്‍ എന്റെ ഒരു സിനിമയെങ്കിലും കാണിക്കാത്ത ചാനലുകളില്ല. എല്ലാം ഇതുകൊണ്ട് വന്നു ചേര്‍ന്നതാണ്. പുതുമുഖതാരങ്ങള്‍ പോലും ഒരു സിനിമയില്‍ നായകനായാല്‍ പിന്നെ മറ്റുവേഷങ്ങള്‍ സ്വീകരിക്കാന്‍ മടിയാണ് മനോജാകട്ടെ നായകനായി തിളങ്ങിയിട്ടും ഏത് റോളുകളിലും കാണാല്ലോ? അത് ഒരു രഹസ്യമാണ് എങ്കിലും പറയാം . ഞാന്‍ നായകനായി മാത്രം അഭിനയിച്ചിരുന്നെങ്കില്‍ കുട്ടന്‍തമ്പുരാനോ, ദിഗംബരനോ , തലയ്‌ക്കല്‍ചന്തുവോ ആകാന്‍ കഴിയുമായിരുന്നോ, ഒരിക്കല്ലുമില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ഏത് റോള്‍ ചെയ്യാനും എനിക്ക് മടിയില്ല. പലരും സ്വന്തമായി പറഞ്ഞ് തനിക്ക് ഹീറോ പരിവേഷം നല്‍കികൊണ്ടുളള കഥകള്‍ എഴുതിക്കുന്നു ? മനോജോ? ഞാനൊന്നിനുമില്ല. എനിക്ക് വരാനുളള കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തുമെന്ന വിശ്വാസക്കാരനാണ് ഞാന്‍ ------------------------ എം.എസ്. സന്ദീപ് | ||
ടൊയോട്ടയുടെ സര്‍പ്രൈസ് 'പ്രയസ്'
വാഹന വിപണിയില്‍ ഏതാണ്ട് ചൈനയ്‌ക്കൊപ്പമാണ് ഇന്ത്യയുടെയും പോക്ക്. ദിനംപ്രതി എന്നവണ്ണം പുതുപുത്തന്‍ മോഡല്‍ കാറുകള്‍ ഇന്ത്യന്‍ റോഡുകളിലെത്താന്‍ മത്സരിക്കുന്നതിനും കാരണം മറ്റൊന്നുമല്ല. പെട്രോള്‍ കാറുകളും ഡീസല്‍ മോഡലുകളും ഒരുപോലെ വിറ്റുപോകുന്ന ഇന്ത്യന്‍ വിപണിയിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്. ഹൈബ്രിഡ് കാര്‍. ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ റോഡുകളില്‍ അവതരിപ്പിക്കുന്നതാകട്ടെ വാഹന രംഗത്തെ അതികായരായ ടൊയോട്ടയും. ലോകത്തെ ബെസ്‌റ്റ് സെല്ലര്‍ എന്ന പദവി സ്വന്തമായുള്ള ടൊയോട്ട പ്രയസാണ് പുതിയ വെല്ലുവിളിയായി ഇന്ത്യന്‍ റോഡികളിലെത്തുന്നത്. അടുത്തവര്‍ഷം പ്രയസ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്പോയില്‍ ടൊയോട്ട പ്രയസിനെ കാണാന്‍ കഴിഞ്ഞേക്കും. ലോകത്തെ ഏറ്റവും പേരുകേട്ട ഹൈബ്രിഡ് കാറും പ്രയസ് തന്നെ. മേയില്‍ ജപ്പാന്‍ വിപണിയില്‍ ഇറക്കിയ പുതുക്കിയ പ്രയസാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയിലെ സാന്നിധ്യം ശക്‌തമാക്കാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഏതാനും ചില മോഡലുകള്‍കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനും ശ്രമിക്കുന്നതായി അണിയറയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഓട്ടോ ഓഫ് സംവിധാനമുള്ള പ്രൊജക്‌ടര്‍ബീം ഹാലൊജന്‍ ഹെഡ്‌ലാംപുകള്‍, എല്‍.ഇ.ഡി ടെയ്‌ല്‍ ലാമ്പുകള്‍, എയര്‍ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, സാറ്റലൈറ്റ് റേഡിയോ സൗകര്യമുള്ള സി.ഡി പ്ലെയര്‍, വോയ്‌സ് ആക്‌ടിവേറ്റഡ് ടച്ചസ്‌ക്രീന്‍ ഡി.വി.ഡി നാവിഗേഷന്‍ സംവിധാനം, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ചെയ്യാവുന്ന െ്രെഡവര്‍ സീററും നാലു തരത്തില്‍ ക്രമീകരിക്കാവുന്ന യാത്രക്കാരുടെ സീറ്റുകളും, സ്‌റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ഡൈനമിക് ക്രൂയിസ് കണ്‍ട്രോള്‍, സ്‌റ്റിയറിങ് വീലില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് ഹാന്‍ഡ്‌ഫ്രീ ഫോണ്‍ നിയന്ത്രണ സ്വിച്ചുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലെ തുടങ്ങിയവയെല്ലാം പ്രയസിന്റെ സവിശേഷതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രയസ് അത്രവേഗം സ്വന്തമാക്കാമെന്നു കരുതരുത്. മുഖ്യകാരണം വിലയിലുള്ള വ്യത്യാസം തന്നെ. ഹോണ്ടയുടെ സിവിക് നേരത്തേ ഹൈബ്രിഡ് കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തിരുന്നു. 12 ലക്ഷത്തിനു ഹോണ്ട സിവിക് പെട്രോള്‍ വേര്‍ഷന്‍ ലഭിക്കുമ്പോള്‍ ഹൈബ്രിഡ് സിവികിന് വില 20 ലക്ഷത്തോളമാണ് ഉപഭോക്‌താവില്‍നിന്ന് ഈടാക്കിയിരുന്നത്. നികുതി ഇനത്തില്‍ അല്‍പം പണം കൂടുതല്‍ നല്‍കേണ്ടതാണ് ഇതിനു കാരണം എന്നു വാദിക്കാമെങ്കിലും ഹൈബ്രിഡ് വേര്‍ഷന്‍ അത്രകണ്ട് ആദായകരമായിരിക്കില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ 22,000 ഡോളറാണ് (ഏകദേശം 11 ലക്ഷം രൂപ) പ്രയസിന്റെ അടിസ്‌ഥാന മോഡലിന്റെ വില. ഇന്ത്യന്‍ വിപണിയിലേക്ക് പൂര്‍ണമായി നിര്‍മിച്ച പ്രയസാകും ഇറക്കുമതി ചെയ്യുക. അതുകൊണ്ടുതന്നെ നികുതിയിനത്തില്‍ നല്ലൊരു തുക നല്‍കേണ്ടിവരുമെന്നതിനാല്‍ വില താങ്ങാന്‍ കഴിയാവുന്നതിലും അധികമായേക്കും. ഇന്ത്യയില്‍ 20-22 ലക്ഷം രൂപ വില വരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഈ വിഭാഗത്തിന്റെ മറ്റു മോഡലുകളെ അപേക്ഷിച്ച് പ്രയസിന്റെ ഇലക്‌ട്രിക് എഞ്ചിന് കരുത്തു കൂടുതലാണെന്നും അതുകൊണ്ടുതന്നെ അതിലൂടെ വിലക്കൂടുതല്‍ മറികടക്കാമെന്നും ടൊയോട്ട കണക്കുകൂട്ടിയാല്‍ അത്ഭുമില്ല. ചൈനയില്‍ 2006-ല്‍ ടൊയോട്ട ഹൈബ്രിഡ് പ്രയസ് ഇറക്കിയെങ്കിലും രണ്ടു വര്‍ഷം കൊണ്ട് വിറ്റഴിക്കാന്‍ കഴിഞ്ഞത് 2400 വണ്ടികള്‍ മാത്രമാണെന്ന് ചില കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതുകൊണ്ടുതന്നെ വാഹന കമ്പത്തില്‍ ചൈനക്കാരന്റെ മനസിനോട് സാദൃശ്യമുള്ള ഇന്ത്യക്കാരനും ഇതേപോലെ ചിന്തിച്ചാല്‍ ടൊയോട്ടയുടെ സര്‍പ്രൈസായ പ്രയസിന്റെ ഭാവി അധോഗതിയായേക്കും. അതിനിടെ ലോക വിപണിയിലേക്കുളള ടൊയോട്ടയുടെ പുതിയ ചെറുകാറും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ.എഫ്.സി 800 എല്‍ എന്ന അപരനാമമാണ് ടൊയോട്ട ചെറുകാറിന് നല്‍കിയിട്ടുളളത്. ബാംഗ്ലൂരിന് അടുത്തുളള ടൊയോട്ട കിര്‍ലോസ്‌കറിന്റെ പ്ലാന്റിലാകും ചെറുകാര്‍ നിര്‍മ്മിക്കുക. 2010 ഡിസംബര്‍ മുതല്‍ ചെറുകാറിന്റെ നിര്‍മ്മാണം തുടങ്ങാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. റിറ്റ്‌സ്, ഫിയറ്റ് ഗ്രാന്‍ഡ് പിന്തോ, ടാറ്റാ ഇന്‍ഡിക്ക വിസ്‌റ്റ, ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ് എന്നിവയുടെ സെഗ്മന്റിലേക്കാണ് ടൊയോട്ടയുടെ ചെറുകാര്‍ എത്തുന്നത്. അടുത്തവര്‍ഷം ഇന്ത്യയിലെ ചെറുകാര്‍ വിപണിയില്‍ എത്തുന്ന നിസാന്‍ മൈക്ര, ഫോക്‌സ വാഗണ്‍ പോളോ, ഫോര്‍ഡ് ഫീഗോ എന്നിവയോടും ടൊയോട്ടയുടെ ചെറുകാര്‍ കൊമ്പുകോര്‍ക്കും. ------------------------ സുജിത് പി. നായര്‍ |
ബൂലോകം നിറയാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍
ഓര്‍ഡര്‍, ഓര്‍ഡര്‍, ഓര്‍ഡര്‍... ഗുമസ്‌തന്‍: രാജപ്പനെ കുത്തിക്കൊന്ന കേസില്‍ പ്രതി നീലിക്കൊതുക്..നീലിക്കൊതുക്... നീലിക്കൊതുക്... കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് ഭഗവത്‌ഗീതയില്‍ തൊട്ട് സത്യം ചെയ്യുക. നീലിക്കൊതുക്: കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ... (കൊതുകു വിചാരണ, ജിഎച്ച്‌എസ്‌മാഞ്ഞൂര്‍ ഡോട്ട് ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം) ഇതൊരു കൊതുകു വിചാരണയാണ്. രോഗങ്ങള്‍ പരത്തുന്നതില്‍ കൊതുകുകള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും തുല്യപങ്കുണ്ടെന്നതു ചൂണ്ടിക്കാണിച്ച് അഞ്ചാം ക്ലാസുകാരുടെ ഭാവനയില്‍ വിരിഞ്ഞ വിചാരണ... തോടുകളും പാടശേഖരങ്ങളും നിറഞ്ഞ, ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ഗ്രാമത്തിലെ കൊച്ചു സര്‍ക്കാര്‍ സ്‌കൂളിന്റെ സ്വപ്‌നത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരേട്. തങ്ങളുടെ സ്വപ്‌നങ്ങളും ചിന്തകളും സൃഷ്‌ടികളുംകൊണ്ടു 'ബൂലോകം' നിറയ്‌ക്കാനാകുമെന്നാണ് ഇതുവഴി കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കൊച്ചു മിടുക്കന്‍മാരും മിടുക്കികളും പറയുന്നത്. കഠിനപ്രയത്നത്തിലൂടെ പരിമിതികളുടെ യാഗാശ്വത്തെ പിടിച്ചുകെട്ടി സ്വന്തം കലാസൃഷ്‌ടികളാല്‍ ബൂലോകത്തെ കൈവെള്ളയിലെടുത്തിരിക്കുന്നു, ഈ കൊച്ചുകൂട്ടുകാര്‍. സംസ്‌ഥാനസര്‍ക്കാരിന്റെ one learn one പദ്ധതി സ്‌കൂളില്‍ നടപ്പാക്കുന്നതിനുള്ള ആലോചനയിലാണു തുടക്കം. ചിന്തകള്‍ ആദ്യം ചിറകുവിരിച്ചത് അച്ചടി മാഗസിന്‍ എന്ന ആശയത്തിലേക്ക്. എന്നാല്‍ മാഗസിനു വേണ്ടിവരുന്ന സാമ്പത്തികച്ചെലവുകള്‍ ഒരു സാദാ സര്‍ക്കാര്‍ സ്‌കൂളിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മാത്രവുമല്ല വായനക്കാരുടെ എണ്ണത്തിലും പരിമിതികളുണ്ട്. അതിനാല്‍ ചിന്തകള്‍ മറ്റുമാര്‍ഗങ്ങള്‍ തേടി. ഈ പ്രതിസ്‌ന്ധിയിലാണ് 'ഓണ്‍ലൈന്‍ മാഗസിന്‍' എന്ന ആശയത്തിന്റെ പിറവി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്‍പശാലയില്‍ നിന്നു തെരഞ്ഞെടുത്ത കഥകളും കവിതകളും ചേര്‍ത്ത് ghsmanjoor.blogspot.com എന്ന ബ്ലോഗ് ആരംഭിച്ചു. ബോഗുകളേയും ബ്ലോഗിംഗിനേയും സംബന്ധിച്ച് കുട്ടികള്‍ക്കും അധ്യപാകര്‍ക്കുമായി ഓറിയന്റേഷന്‍ ക്ലാസുകള്‍ നടത്തി. കുട്ടികളുടെ കഥകളും കവിതകളും ലേഖനങ്ങളും കൂടാതെ ആഘോഷങ്ങളും ദിനാചരണങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെ ബ്ലോഗില്‍ ഇടംപിടിക്കുന്നു. വിരലിലെണ്ണാവുന്നത്ര വായനക്കാരുടെ കൈകളില്‍ മാത്രം എത്തിപ്പെട്ടേക്കാമായിരുന്ന ഈ സൃഷ്‌ടികള്‍ ഇപ്പോള്‍ രണ്ടായിരത്തിലധികം പേരാണു വായിച്ചു കഴിഞ്ഞത്. ബ്ലോഗിനു ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കാണുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലായില്ലെന്നോര്‍ത്ത് അഭിമാനിക്കുകയാണ് പ്രഥാനാധ്യാപകന്‍ എ.എം. ബേബിയും സഹപ്രവര്‍ത്തകരും. അതേ, സര്‍വരും പഠിക്കുക, സര്‍വരും വളരുക എന്ന ലക്ഷ്യത്തോടെ നൂറിലേറെ വയസ് പ്രായമുള്ള ഈ വിദ്യാലയ മുത്തശി ബ്ലോഗിംഗ് തുടരുകയാണ്... ''കാറ്റിന്റെ ഈണത്തില്‍ താളമിട്ട് ഒഴുകുന്ന പുഴയുടെ പാട്ടുകേട്ട് ശബളമാം കുഞ്ഞിളം കൈകള്‍ വീശി ആടുന്നു പാടുന്നു എന്റെ മരം''- എന്ന് ഒമ്പതാം ക്ലാസുകാരി ഭാഗ്യലക്ഷ്‌മിയും, ''അക്ഷരമുത്തുകള്‍ തിങ്ങിനിറഞ്ഞിടും സാഗരമാണെന്‍ വിദ്യാലയം''- എന്ന് ഏഴാം ക്ലസുകാരന്‍ ജോയല്‍ ജോസും ബ്ലോഗില്‍ കുറിക്കുന്നു... അതേ, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉണരുകയാണ്... വിവരസാങ്കേതികവിദ്യയുടെ യുഗത്തിലേക്ക്... --------------------------- സുചിത്ര പ്രിയദര്‍ശിനി |
നിഷാദിന്റെ വൈരത്തിളക്കം
കാലികപ്രശ്‌നങ്ങളാണ് എം.എ.നിഷാദ് തന്റെ എല്ലാ സിനിമയ്‌ക്കും വിഷയങ്ങളാക്കിയിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ റോളിലാണ് നിഷാദ് സിനിമയെ സമീപിക്കുന്നത്. ഈ യുവസംവിധായകന്റെ ദൃശ്യഭാഷ്യം അനീതിക്കെതിരെയുള്ള പോരാട്ടങ്ങളാണെന്ന് ഓരോ സിനിമയെടുത്ത് പരിശോധിച്ചാല്‍ കാണാം. ആദ്യസിനിമയായ പകല്‍, നഗരം, ആയുധം, ഇപ്പോള്‍ ഇറങ്ങിയ വൈരം എല്ലാ സിനിമകളും സമൂഹത്തിലെ നേര്‍ക്കാഴ്‌ചകളാണ്. കര്‍ഷക ആത്മഹത്യ, മാലിന്യപ്രശ്‌നം, തീവ്രവാദം, ലൈംഗികചൂഷണം എല്ലാംതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതാണ്. 'വൈര'ത്തിലൂടെ താനൊരു അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തിയതെന്ന് പറയാനാണ് സംവിധായകനും കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് ഇഷ്‌ടപ്പെടുന്നത്. ? 'ഒരാള്‍ മാത്രം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായിട്ടാണല്ലോ ചലച്ചിത്ര മേഖലയിലേക്കുള്ള താങ്കളുടെ പ്രവേശനം. ഈ മേഖല തെരഞ്ഞെടുക്കാന്‍ പ്രചോദനം. കോട്ടയം താഴത്തങ്ങാടിയിലാണ് ജനിച്ചതെങ്കിലും അമ്മയുടെ വീടായ പുനലൂരാണ് ബാല്യവും കൗമാരത്തിന്റെ ഏറെഭാഗവും ചെലവഴിച്ചത്.അമ്മവഴിയുള്ള അടുത്ത ബന്ധുവാണ് പ്രേംനസീറിന്റെ മകളെ കെട്ടിയത്. ആ ഒരു ബന്ധത്തിപുറമേ അമ്മയുടെ വീട്ടില്‍നിന്ന്‌കൊണ്ട് ധാരാളം സിനിമകള്‍ കാണാനുള്ള അവസരം ലഭിച്ചിരുന്നു. അതുപോലെ അഭിലാഷ്, ആനന്ദ് തുടങ്ങിയ തിയറ്ററുകളിലും കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. 1976-ല്‍കണ്ട പ്രേംനസീറിന്റെ 'യാഗാശ്വം' എന്ന സിനിമയാണ് എന്നില്‍ സിനിമയോടുള്ള അഭിനിവേശം കലശലാക്കിയത്. അഞ്ചോ ആറോ വയസുള്ളപ്പോഴാണ് ഞാന്‍ അന്‍സാരിമാമയുടെകൂടെപോയി 'യാഗാശ്വം' കണ്ടത്. സിനിമ എങ്ങനെ ജനിക്കുന്നു ? എന്താണ് സംവിധാനം ? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം എനിക്ക് ഉത്തരം നല്‍കയത് അന്‍സാരിമാമയാണ്. സിനിമയിലെ കലാപരമായ സാധ്യതകളെക്കുറിച്ചും പറഞ്ഞുതന്നതും ഈ മാമതന്നെയാണ്. മുതിര്‍ന്നപ്പോള്‍ ഇളയമാമയായ ഷാഫിയുടെകൂടെയാണ് സിനിമ കണ്ടുതുടങ്ങിയത്. ഞങ്ങള്‍ സിനിമകളെക്കുറിച്ച് പരസ്‌പരം സംസാരിച്ചു. അഭിപ്രായങ്ങള്‍ പങ്കുവച്ചു. എഞ്ചിനിയറിംഗ് വിദ്യഭ്യാസം കഴിഞ്ഞപ്പോള്‍ സിനിമാമേഖലയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സിനിമാസംവിധായകന്റെ കീഴില്‍ സഹായിയായി പ്രവര്‍ത്തിക്കാന്‍ മനസ് വന്നില്ല. സിനിമയെ കൂടുതല്‍ അറിയാന്‍ അടുത്ത് മനസിലാക്കാന്‍ ഒരു സിനിമനിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഷാഫിമാമയും ഞാനുംചേര്‍ന്നാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഒരാള്‍ മാത്രം' നിര്‍മ്മിച്ചത്. പിന്നീട് ഡ്രീംസ്, തില്ലാന തില്ലാന എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചു. ഒരോസിനിമകളും നിര്‍മ്മിക്കുമ്പോഴും ഞാന്‍ സിനിമയെ മറ്റൊരുഭാഗത്ത്‌നിന്ന് കണ്ടുപഠിക്കുകയായിരുന്നു. ? താങ്കള്‍ സംവിധാനം ചെയ്‌ത പ്രഥമചിത്രമാണല്ലോ 'പകല്‍'. കാലികവിഷയമായ കര്‍ഷക ആത്മഹത്യ ഈ സിനിമയുടെ ഇതിവൃത്തമാക്കാന്‍ കാരണം. സിനിമ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള മാധ്യമമാണെന്നാണ് എന്റെ വിശ്വാസം. സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്‌ക്ക് പ്രേക്ഷകനോട് എന്തെങ്കിലും സംവേദിക്കാനുണ്ടാകണം. വെറുതെ ഒരു തട്ടുപൊളിപ്പന്‍ സിനിമചെയ്യാന്‍ താത്‌പര്യമുണ്ടായില്ല. ഞാന്‍ സിനിമയെ വളരെ ഗൗരവമായികാണുന്നു. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയ പശ്‌ചാത്തലംകൂടി കണക്കിലെടുത്ത് കാര്‍ഷികപ്രതിസന്ധിമൂലം ആത്മഹത്യ ചെയ്‌ത- ആത്മഹത്യയുടെവക്കത്തുള്ള ഒരു കൂട്ടം കര്‍ഷകര്‍ വസിക്കുന്ന ഗ്രാമത്തിന്റെ കഥ തെരഞ്ഞെടുത്തത്. നമ്മുടെ വിശപ്പകറ്റാന്‍ കഷ്‌ടപ്പെടുന്നവര്‍ വിഷം കഴിച്ചുമരിക്കേണ്ടിവരുന്ന ഒരു അവസ്‌ഥവന്നാല്‍ നമ്മള്‍ പ്രതികരിക്കണം. ഒരു കലാകാരനെന്നനിലയ്‌ക്ക് ഞാന്‍ എന്റെ പ്രതിബദ്ധത നിര്‍വഹിച്ചു. അത് എത്രമാത്രം വിജയിച്ചുവെന്ന് എനിക്ക് അറിയില്ല. ? ആഗോളതലത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ അല്ലെങ്കില്‍ ഗ്രാണീണര്‍ നേരിടുന്ന ഭീഷണിയാണ് മാലിന്യ പ്രശ്‌നം. രണ്ടാമത്തെ ചിത്രമായ 'നഗര' ത്തിന്റെ വിഷയവും കാലികവിഷയമായ മാലിന്യ പ്രശ്‌നമായിട്ടും സിനിമ ഒരു മോശം പ്രതികരണമായിരുന്നല്ലോ. നഗരത്തിന്റെ മാലിന്യങ്ങള്‍ ഏറ്റ് വാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു ഗ്രാമത്തിന്റെ കഷ്‌ടതനിറഞ്ഞകഥ പറയാനാണ് 'നഗര' ത്തിലൂടെ ഞാന്‍ ശ്രമിച്ചത്. മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനിടയാകുന്ന മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന അവസ്‌ഥ ദുഷ്‌കരമാണ്. എല്ലാ മാറാരോഗങ്ങളുടെയും തുടക്കം മാലിന്യങ്ങളില്‍നിന്നാണല്ലോ. ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. തൃശൂരിലെ ലാലൂര്‍, ബ്രഹ്‌മപുരം, വളപ്പില്‍ശാല ഇവിടെല്ലാം മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ട് വര്‍ഷങ്ങളായി. ഇവിടെ ജീവിക്കുന്നവരെ എന്തിനാണ് രണ്ടാംപൗരന്‍മാരായികാണുന്നത്. ശാസ്‌ത്രീയ മാലിന്യസംസ്‌കരണം അധികൃതര്‍ നടപ്പിലാക്കണം. ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ഗ്രാമങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യപോലുള്ള മൂന്നാം രാഷ്‌ട്രങ്ങളെ അമേരിക്കയെപോലുള്ള സാമ്രജ്യത്വശക്‌തികള്‍ എങ്ങനെയാണോ കുപ്പതൊട്ടിയാക്കിയിരിക്കുന്നത് അതുപോലെയാണ് നഗരങ്ങള്‍ ഗ്രാമങ്ങളെ കുപ്പതൊട്ടിയാക്കിയിരിക്കുന്നത്. ഉപഭോഗസംസ്‌കാരത്തിന് അടിമപ്പെട്ടവരുടെ മാലിന്യമനസും ശദ്ധീകരിക്കേണ്ടതുണ്ട് എന്ന സന്ദേശമാണ് ഞാന്‍ നഗരത്തിലൂടെ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ തിരക്കഥയുടെ പാളിച്ചകൊണ്ട് സിനിമ ശ്രദ്ധിക്കാതെപോയി. ? സിനിമയുടെ സമസ്‌ഥതലങ്ങളിലേക്കും കണ്ണോടിക്കേണ്ടത് സംവിധായകനല്ലേ. തിരക്കഥ വായിച്ചപ്പോള്‍ ആ പാളിച്ച നേരത്തെ കണ്ടില്ലേ. എന്റെ കഥ ഒരു ആക്ഷേപഹാസ്യമാക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് സംതൃപ്‌തിയാകാത്തതരത്തിലാണ് രാജന്‍ കിരിയത്ത് തിരക്കഥ പൂര്‍ത്തിയാക്കിയത്. ഹാസ്യത്തിന്റെ മേമ്പൊടികള്‍ചേര്‍ത്ത് നൂതനമായ ശൈലിയോടുകൂടിയ സ്‌ക്രിപ്‌റ്റാണ് ഞാന്‍ ആവശ്യപ്പെട്ടത്. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ രാജന്‍ കിരിയത്ത്‌തന്നെയാണ് എന്നെ വന്ന് സമീപിച്ചത്. കഥയെക്കുറിച്ചും കഥാപശ്‌ചാത്തലത്തെക്കുറിച്ചും ഞാന്‍ നിരവധിതവണ പറഞ്ഞുകൊടുത്തിട്ടും അദ്ദേഹത്തിന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗിന്റെ തലേദിവസമായിട്ടും സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയായില്ല. അദ്ദേഹം കാണിച്ച വൈമുഖ്യം സിനിമയോട് കാണിച്ച മോശമായ നിലപാടാണ്. അസംതൃപ്‌തിയോടെയാണ് ഞാന്‍ സിനിമ തുടങ്ങിയത്. 'നഗരം' ഒരു മോശം സിനിമയാണെന്ന് ഞാന്‍ പറയുന്നില്ല. അത് നല്ലൊരു സിനിമയാക്കാമായിരുന്നു. എന്റെ സിനിമാജീവിതത്തിലെ ഒരു കറുത്ത അധ്യായമാണ് 'നഗരം'. ? മൂന്നാമത്തെ സിനിമയായ 'ആയുധ'ത്തിലൂടെ പറഞ്ഞത്. അയല്‍രാജ്യങ്ങളുടെ ആയുധങ്ങളാണ് നമ്മുടെ ചെറുപ്പക്കാര്‍. വൃത്തിക്കെട്ട പ്രവൃത്തികള്‍ ചെയ്യുന്നവരുണ്ട് . അതിന്റെ പേരില്‍ വീവ്രവാദം ആരോപിച്ച് നമ്മുടെ ചെറുപ്പക്കാര്‍ തീവ്രവാദികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റൊരുവന്‍ ചെയ്‌ത കുറ്റത്തിന്റെ പേരില്‍ ഒരു സമൂഹത്തെ ഒരു സമുദായത്തെ മൊത്തമായി വിരല്‍ ചൂണ്ടുന്നത് ശരിയല്ല. അതാണ് ആയുധത്തിലൂടെ പറഞ്ഞത്. ആയുധത്തില്‍ മുരളിചേട്ടന്‍ വാങ്ക് വിളിക്കുന്ന ഒരു മുക്രിയുടെ വേഷത്തിലാണ്. സോഫ്‌റ്റ്വെയറായ അദ്ദേഹത്തിന്റെ മകന്റെ ഫോണിലേക്ക് ഒരു മിസഡ് കോള്‍ വരുകയാണ്. അതിന്റെ പേരില്‍ യുവാവിനെ തീവ്രവാദബന്ധം പറഞ്ഞ് കുറ്റംചുമത്തുകയാണ്. അയാള്‍ക്കറിയാം മകന്‍ കുറ്റക്കാരനല്ലെന്ന്. കുടുംബത്തിനെ ആക്രമിക്കാതിരിക്കാന്‍ യുവാവ് കുറ്റം ഏറ്റെടുക്കുകയാണ്. എനിക്ക് ഒരു 'ഐഡന്റിറ്റി' തന്ന ചിത്രമാണ് ആയുധം. ആയുധം ഒരു സൂപ്പര്‍ഹിറ്റ് ചിത്രമല്ലെങ്കിലും ഒരു ഹിറ്റ് ചിത്രമായിരുന്നു. ?വൈരത്തിനുമുമ്പ് ഒരു ഹ്രസ്വ ചിത്രം ചെയ്‌തല്ലോ. 'ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം'. സാധാരണകാരന്‍ അവിചാരിതമായി ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് പോയാല്‍ സംഭവിക്കുന്നതാണ് 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക' ത്തില്‍ പറയുന്നത്. ഒരു എഴുത്തുകാരന്‍ നഗരം ചുറ്റുന്നതിനിടയില്‍ ഒരു നാടോടിപെണ്‍കുട്ടി വാഹനമിടിച്ച് കിടക്കുന്നത് കാണുന്നു. ഉടന്‍ അയാള്‍ പെണ്‍കുട്ടിയെ നഗരത്തിലെ ഒരു മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ എത്തിച്ച് പുറത്ത് കാത്തിരിക്കുന്നു. വൈകുന്നേരമായിട്ടും വിവരം കിട്ടാത്തതിനെത്തുടര്‍ന്ന് അയാള്‍ അന്വേഷിച്ചപ്പോഴാണ് മനസിലാകുന്നത്, നാടോടിപെണ്‍ക്കുട്ടി മരിച്ചിരിക്കുന്നത്. പെണ്‍ക്കുട്ടിയുടെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി മാറ്റിവച്ചിരിക്കുന്ന കാഴ്‌ച അയാളെ സ്‌തബ്‌ധനാക്കുന്നു. മനുഷ്യജീവിതങ്ങള്‍ക്ക് വിലയില്ലാത്ത ഒരു ലോകമാണ് ഇന്നത്തെ ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോകം. സുസ്‌മേഷ് ചന്ദ്രോത്തിന്റെ കഥയാണിത്. മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് 'ആശുപത്രികള്‍ ആവിശ്യപ്പെടുന്ന ലോക'ത്തിനായിരുന്നു. ?തിയറ്ററില്‍ ഓടികൊണ്ടിരിക്കുന്ന വൈരത്തിന്റെ പ്രതികരണം. സമകാലികമായ ഒരു വിഷയം ഒരു കമ്മേര്‍ഷ്യല്‍ചേരുവകളോടെ പറഞ്ഞതാണ് വൈരം. മലയാളത്തില്‍ അടുത്തിറങ്ങിയ നല്ല ചിത്രങ്ങളിലൊന്നാണ് വൈരം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണിത്. വൈരത്തിന് രണ്ട് അര്‍ഥമുണ്ട് രത്നമെന്നും വൈരാഗ്യമെന്നും. ശിവരാജന്‍ എന്ന തമിഴനായ ബാങ്ക് മാനേജര്‍ കേരളത്തില്‍ ജോലിചെയ്യുന്നതിനിടയില്‍ അയാളുടെ ഓമന മകള്‍ 'വൈരമണി' കൊലചെയ്യപ്പെടുന്നു. നീതിക്ക്‌വേണ്ടിയുള്ള ഒരച്‌ഛന്റെ പോരാട്ടമാണ് വൈരം. കനലുപോലെ എരിയുന്ന ജീവിതത്തിന്റെ ദൃശ്യഭാഷയാണ് വൈരം. ഒരു തിരക്കഥാകൃത്തിന്റെ പിന്‍ബലം കിട്ടിയചിത്രമാണ് വൈരം. 'ലാല്‍സലാം' പോലുള്ള ചിത്രത്തിന് തിരക്കഥ എഴുതിയ ചെറിയാന്‍കല്‌പകവാടിയുടെ 'പക്ഷേ'യാണ് എന്നെ ഏറ്റവും സ്‌പര്‍ശിച്ചത്. വൈരം ജനം കൈനീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഞാന്‍. ? പ്രഥമചിത്രമായ 'പകലി'ലും ഇപ്പോള്‍ പുറത്തിറങ്ങിയ 'വൈരത്തി'ലും കഥയുടെ ചുരുളഴിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണല്ലോ. അതേ, പകലില്‍ ന്ദകുമാറും(പൃഥിരാജ്), വൈരത്തില്‍ ആനിജേക്കബും(സംവൃത സുനില്‍) മാധ്യമപ്രവര്‍ത്തകരാണ്. മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കാവല്‍ക്കാരാണ്. അവരെ ആശ്രയിക്കാതെ ഇന്ന് സമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഏത് സംഭവവും ജനശ്രദ്ധയിലെത്തിക്കുന്നത് മാധ്യമപ്രവര്‍ത്തകരാണ്. ഇവര്‍ സമൂഹത്തിന്റെ തിരുത്തല്‍ശക്‌തികളാണ്. വൈരത്തില്‍ വധശിക്ഷയ്‌ക്ക് വിധിച്ച ശിവരാജനെ പൊതുവേദിയില്‍ ഒരു സംഘം ആക്രമിക്കുന്നുണ്ട്. സംഭവം കണ്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. ആനിജേക്കബ് എന്ന ജേണലിസ്‌റ്റ് അതിന്റെ കാരണം തേടിപോകുന്നതിലൂടെയാണ് ശിവരാജന് ഒരു ഓമനപുത്രിയുണ്ടെന്നും കഥയുടെ സത്യാവസ്‌ഥ മറ്റൊന്നാണെന്നും മനസിലാകുന്നത്. കാലികവിഷയം സിനിമയ്‌ക്ക ് ഇതിവൃത്തമാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ റോള്‍ അത്യാവശ്യമാണ്. ധനേഷ് കൃഷ്‌ണ | ||
കവിത : അലവലാതികള്‍
അലവലാതികള്‍ |
കോഴിക്കോട് ബസ്സ്റ്റാന്‍ഡിലെ സിമന്റു ബഞ്ചില്‍ കൂനിവളഞ്ഞിരുന്ന് മലയാളപത്രം നോക്കുന്ന കെളവനെ നോക്കി മനസില്‍ പറഞ്ഞു, 'അലവലാതി'. വായിക്കുന്നെങ്കില്‍ ഹിന്ദു വായിക്കണം. വാര്‍ത്തയെന്നാല്‍, അതാണു വാര്‍ത്ത. ഭാഷയെന്നാല്‍, അതിലേതാണു ഭാഷ. ടെലിവിഷനു മുന്നിലിരിക്കുമ്പോള്‍ സ്‌റ്റാര്‍ പ്ലസും ബി.ബി.സിയും വിട്ട് ഏഷ്യാനെറ്റില്‍ തട്ടിനിന്ന അമ്മയെ നോക്കി അങ്ങനെ പറഞ്ഞില്ലെങ്കിലും ഇങ്ങനെ പറഞ്ഞു 'ചവറ് സീര്യേല്'. സ്‌പോര്‍ട്‌സ് സ്യൂട്ടണിഞ്ഞ് വൈകുന്നേരം നടക്കാനിറങ്ങി ഏതോ സര്‍ക്കാര്‍ പള്ളിക്കൂടം വിട്ട്, അലഞ്ഞുതിരിഞ്ഞ്, മാങ്ങാച്ചുന പുരണ്ട കവിളുകളോടെ കുറേ കുട്ടികള്‍ ബഹളം കൂട്ടി കടന്നുപോയി. മനസില്‍ പിറുപിറുത്തു 'കച്ചറപിള്ളേര്'. അരണ്ട വെളിച്ചംവീണ ബാറിന്റെ മൂലയില്‍ അവര്‍ നാലുപേര്‍ ടെന്‍ഷന്‍ മറക്കുകയാണ്, വഴങ്ങാത്ത നാവുവളച്ച് ഒരുവന്‍ പാട്ടുപാടി. കലാഭവന്‍ മണിയുടെ നാടന്‍(?)പാട്ട്. ഒരുവന്‍ പറഞ്ഞു 'മലയാളം കൊള്ളാം'. ''മണിയ്‌ക്കിനിയും ജ്‌ഞാനപീഠം കിട്ടാത്തതെന്ത്?''. സി. ശ്രീകുമാര്‍ തട്ടക്കുഴ |
Subscribe to:
Posts (Atom)