എം. കെ. അര്‍ജുനന്‍
അന്നും ഇന്നും എനിക്ക് യേശുദാസ് സഹോദര തുല്യനാണ്. എന്റെ തറവാട് മട്ടാഞ്ചേരിയിലായിരുന്നു. ദാസിന്റേത് ഫോര്‍ട്ടുകൊച്ചിയിലും. നാലുവയസിന്റെ മൂപ്പുണ്ടെനിക്ക്. ചെറുപ്പം മുതലേ യേശുദാസിനെ അറിയും. യേശുവെന്നാണ് ഞാന്‍ വിളിക്കാറ്. സിനിമയില്‍ എത്തുംമുമ്പേ ഞങ്ങള്‍ അടുത്ത പരിചയക്കാരായിരുന്നു. അക്കാലത്ത് പത്രത്തില്‍ അച്ചടിച്ചുവന്ന പൊന്‍കുന്നം ദാമോദരന്റെ കവിത പാര്‍ട്ടിക്കാര്‍ എന്റെ കൈയില്‍ തന്നു. ഈണം നല്‍കി കുട്ടികളെ പഠിപ്പിക്കാനായിരുന്നു അഭ്യര്‍ത്ഥന. തെരുവുനാടകത്തിന് ഉപയോഗിക്കാനാണ്. അക്കൂട്ടത്തില്‍ യേശുവുമുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടുവഴിക്കായി. യേശു മദ്രാസിലെത്തി സിനിമയിലേക്കു തിരിഞ്ഞപ്പോള്‍ നാടകത്തിലായി എന്റെ ശ്രദ്ധ മുഴുവനും. പത്തുവര്‍ഷം കഴിഞ്ഞു ദേവരാജന്‍ മാഷിന്റെ സഹായിയായി ഞാന്‍ മദ്രാസിലെത്തി. 1968 ല്‍ ബര്‍നാഡ് ഷാ പിക്‌ചേഴ്‌സിന്റെ 'കറുത്ത പൗര്‍ണമി'യിലെ ഭാസ്‌കരന്‍ മാഷിന്റെ നാലു ഗാനങ്ങള്‍ക്ക് ഈണമിട്ടായിരുന്നു ഹരിശ്രീ കുറിക്കല്‍. നാലുഗാനങ്ങളും യേശുവാണ് പാടിയത്. ഞങ്ങള്‍ ഒരുമിച്ച ആദ്യ സിനിമയും ഇതായിരുന്നു. അദ്ദേഹം പാടിയ ''മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും...'' എന്ന ഗാനം ഹിറ്റായതോടെ എനിക്ക് അവസരങ്ങള്‍ കൂടി. നാരായണന്‍കുട്ടിയായിരുന്നു കറുത്ത പൗര്‍ണമിയുടെ സംവിധായകന്‍. പാട്ടുപഠിപ്പിക്കുന്നതു പലപ്പോഴും യേശുദാസിന്റെ വീട്ടില്‍വച്ചുതന്നെയാവും. കണിശക്കാരനായിരുന്നു യേശുദാസ്. പറഞ്ഞുകൊടുക്കുന്ന കവിതയുടെ ഭാവം ഒപ്പിയെടുക്കാന്‍ 15 മിനിറ്റുമതി. രാഗത്തിന്റെ അനുഭൂതി ഒട്ടും ചോര്‍ന്നുപോകാത്ത ആലാപനം. യാതൊരു പരിഭ്രാന്തിയോ അടര്‍ച്ചയോ ഇല്ലാതെ അനായാസം പാടാനുള്ള ജന്മവാസന എന്നെ എന്നും വിസ്‌മയിപ്പിച്ചിട്ടുണ്ട്. ഇതുവരെ 40,000 പാട്ടുകള്‍ യേശു പാടിക്കഴിഞ്ഞതില്‍ ഞാന്‍ സംഗീതം നല്‍കിയ നാനൂറിലേറെ ഗാനങ്ങളുണ്ട്‌്. ആസാമി, കാശ്‌മീരി ഭാഷകളിലൊഴികെ മറ്റ് ഇന്ത്യന്‍ ഭാഷകളിലെല്ലാം പാടി. കൂടാതെ റഷ്യന്‍, അറബി, ലത്തീന്‍, ഇംഗ്ലീഷ് ഭാഷകളിലും. ഏഴ് ദേശീയ അവാര്‍ഡുകളും 23 സംസ്‌ഥാന അവാര്‍ഡുകളും ലഭിച്ചു. ഇങ്ങനെ യേശു വളര്‍ന്നതിനു പിന്നില്‍ കഠിനാധ്വാനമായിരുന്നു. ഒരിക്കല്‍ കോളജ് കലോല്‍സവത്തിന് അവതരിപ്പിക്കുന്ന രീതിയിലുള്ള ഗാനത്തിന്റെ റെക്കോഡിഗ് നടക്കുന്നു. ആദ്യം സ്വരങ്ങള്‍ പാടിയശേഷം കുട്ടികളുടെ കൂക്കുവിളിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. യേശു പാട്ടുതുടങ്ങിയപ്പോള്‍ കൂകുന്ന ശബ്‌ദം. 'എന്നെ ഇതിനു കിട്ടില്ലെന്നു' പറഞ്ഞ് ഒറ്റ ഇറങ്ങിപ്പോക്കായിരുന്നു. ''നല്ല പാട്ടിലെന്തിനാണ് കൂക്കുവിളി, അത്യാവശ്യമെങ്കില്‍ പിന്നെ ചേര്‍ത്താല്‍ പോരേ'' എന്നായിരുന്നു യേശുവിന്റെ ന്യായം. പിന്നെ സംവിധായകരും ഞാനും ഏറെ നിര്‍ബന്ധിച്ചിട്ടാണു പാടാന്‍ തയാറായത്. ഇത് ആ സിനിമയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നു ബോധ്യപ്പെടുത്തേണ്ടിയുംവന്നു. പള്ളുരുത്തി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് യേശു കച്ചേരി നടത്തിയിരുന്നു. കിട്ടുന്ന സമയമൊക്കെ സാധകം ചെയ്യുന്നതു ഇന്നും നിര്‍ബന്ധമാണ്. വിമാനത്തിലും വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍ മനസില്‍ സാധകം ചെയ്യുന്ന അപൂര്‍വം ഗായകരെയേ കണ്ടിട്ടുള്ളൂ. വെറുതേ കിട്ടുന്ന സമയത്ത് രാഗങ്ങളെപ്പറ്റിയുള്ള ഗവേഷണമാണു യേശുവിന്റെ മറ്റൊരു വിനോദം. തുടക്കത്തില്‍ അവഗണിച്ചവര്‍ക്കെല്ലാം പിന്നീട് യേശുദാസിനെ തേടി ചെല്ലേണ്ടിവന്നത് ഈശ്വരനിശ്‌ചയമാണ്. തുടക്കക്കാരന്‍, അതും ക്രിസ്‌ത്യാനി- അക്കാലത്തെ തലമുതിര്‍ന്ന സംഗീതജ്‌ഞരില്‍ പലര്‍ക്കുമുള്ള സമീപനം ഇതായിരുന്നു. ശുദ്ധ സംഗീതത്തെയും ലളിത സംഗീതത്തെയും കൃത്യമായ അതിര്‍വരമ്പിട്ടു കാണാന്‍ കഴിഞ്ഞതാണ് യേശുദാസിന്റെ വിജയം. പാട്ടിനുവേണ്ടി എത്രസമയം ചെലവഴിക്കാനും മടിയില്ല. തന്റേതല്ലാത്ത പാകപ്പിഴകൊണ്ട് 15 ടേക്കുവരെ എടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. സപ്‌തതി വേളയിലും ദിവസം 10-15 പാട്ടുകള്‍വരെ പാടുന്നു ഗാനഗന്ധര്‍വ്വന്‍. തയ്യാറാക്കിയത്: ജെബി പോള്‍ ചിത്രീകരണം: ജി. സുരേഷ്‌കുമാര്‍ |
Monday, January 11, 2010
എന്റെ പ്രിയപ്പെട്ട യേശു
Subscribe to:
Post Comments (Atom)
No comments:
Post a Comment