Monday, January 11, 2010

മാണിക്യം പോലൊരു പെണ്ണ്‌
















മുട്ടോളമെത്തുന്ന ഒറ്റമുണ്ട്‌. മുന്നിലേക്ക്‌ വലിച്ചുകെട്ടുന്ന ബ്ലൗസ്‌. കാച്ചെണ്ണ തേച്ച മിനുസമുള്ള മുടി. മഷിയെഴുതി കറുപ്പിച്ച നക്ഷത്രങ്ങള്‍പോലെ തിളങ്ങുന്ന നീണ്ടുവിടര്‍ന്ന കണ്ണുകള്‍. ഗ്രാമത്തിന്റെ നിഷ്‌കളങ്ക സൗന്ദര്യം മുഴുവന്‍ പകര്‍ത്തിവച്ച മുഖം. 'പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന സിനിമയിലെ നായികക്കുവേണ്ടി സംവിധായകന്‍ രഞ്‌ജിത്‌ തന്റെ അന്വേഷണം അവസാനിപ്പിച്ചത്‌ ഈ കണ്ണുകളുടെ ഉടമയ്‌ക്കു മുന്നിലാണ്‌. പ്രഗത്ഭ സംവിധായകന്‍ തന്നെ ഏല്‍പിച്ച ഉത്തരവാദിത്വം അങ്ങേയറ്റം കൃത്യതയോടെ ചെയ്‌ത് അവള്‍ അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി തീരുകയും ചെയ്‌തു.

കേരളത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെട്ട ആദ്യത്തെ കൊലപാതകക്കേസ്‌. ഒരിലയനക്കംപോലുമില്ലാത്ത പാതിരാവിന്റെ നിശബ്‌ദതയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട മാണിക്യമെന്ന സുന്ദരിയായ പെണ്ണിന്റെ നിലവിളി തീയറ്റര്‍ വിട്ടിറങ്ങുമ്പോഴും കാണികളുടെ നെഞ്ചില്‍ മുഴങ്ങുന്നു. ഒരു പുതുമുഖ നായികയും ചെയ്യാന്‍ മടിക്കുന്ന റോള്‍, അസാധാരണമായ തന്റേടത്തോടെയാണ്‌ മൈഥിലിയെന്ന ഈ പെണ്‍കുട്ടി പലേരി മാണിക്യമെന്ന സംഭവകഥയിലെ നായികയുടെ ദുരന്തം അവതരിപ്പിച്ചത്‌. പരിമിതമായ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട്‌ ഒരു സിനിമയുടെ കഥാഗതിക്കൊപ്പം മുന്നേറാന്‍ കഴിഞ്ഞ ഒരു സാന്നിധ്യമായിരുന്നു മാണിക്യം. താരമായതിന്റെ ജാടയില്ലാതെ, പലേരി ഗ്രാമത്തിലെ ആളുകള്‍ തനിക്കയച്ച കത്തുകള്‍ വായിച്ച്‌ ആഹ്ലാദത്തില്‍ മൈഥിലി സംസാരിക്കുന്നു.

* സിനിമയുടെ ടൈറ്റിലില്‍തന്നെ അറിയപ്പെടുകയാണ്‌ മൈഥിലി?

സത്യത്തില്‍ അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. കാരണം ആദ്യമായി അഭിനയിച്ച സിനിമയുടെ പേരില്‍ അറിയപ്പെടുന്ന നടിമാര്‍ അധികമൊന്നുമില്ല. പിന്നെ ഈ സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നടന്ന ഒരു യഥാര്‍ഥ സംഭവമാണ്‌. ഞാന്‍ ടി.വി. രാജീവന്‍ സാറിന്റെ നോവല്‍ വായിച്ചു. ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യം.

* എങ്ങനെയാണ്‌ ഈ സിനിമയിലേക്കെത്തിയത്‌?

ഞാന്‍ കഴിഞ്ഞ കുറേ വര്‍ഷമായി മോഡലിംഗ്‌ ചെയ്യുന്നു. കുറെയധികം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. രഞ്‌ജിത്‌ സര്‍ ഈ സിനിമയുടെ നായികയെ അന്വേഷിച്ചു നടക്കുന്ന സമയത്ത്‌ അദ്ദേഹത്തിന്‌ ആരോ എന്റെ ഫോട്ടോ ഇ- മെയില്‍ ചെയ്‌തുകൊടുത്തു. പടം കണ്ട ഉടനെ അദ്ദേഹം എന്നെ വിളിച്ച്‌ എന്റെ ഉയരം എത്രയാണെന്നു ചോദിച്ചു. ഞാന്‍ അഞ്ചടി രണ്ടിഞ്ച്‌ എന്നു പറഞ്ഞു. സിനിമയില്‍ നായകന്‍ മമ്മൂട്ടി. മാത്രമല്ല ടൈറ്റില്‍ റോളിലേക്കാണ്‌ എന്നുകൂടി രഞ്‌ജിത്‌ സര്‍ പറഞ്ഞപ്പോള്‍ എനിക്ക്‌ കിട്ടില്ല എന്നുതന്നെയാണ്‌ കരുതിയത്‌. അതുകൊണ്ട്‌ സത്യം പറഞ്ഞാല്‍ ഓഡിഷനു പോകാന്‍പോലും എനിക്കു മടിയായിരുന്നു. പക്ഷേ, രഞ്‌ജിത്‌ സര്‍ എന്നോട്‌ വരണമെന്ന്‌ പറഞ്ഞു. പിന്നീട്‌ ഞാന്‍ അറിയുന്നത്‌ എന്നെ സെലക്‌ട് ചെയ്‌ത കാര്യമാണ്‌. എന്റെ ഉയരവും കൊല ചെയ്യപ്പെട്ട മാണിക്യത്തിന്റെ ഉയരവും ഒന്നുതന്നെ ആയിരുന്നു. അഞ്ചടി രണ്ടിഞ്ച്‌.

* പലേരി മാണിക്യത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍?

മുരളീമേനോന്‍ സാറിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ക്കെല്ലാം ഒരു അഭിനയ പരിശീലനക്കളരി നടത്തിയിരുന്നു. അവിടെ അവര്‍ പഠിപ്പിച്ച പ്രധാന കാര്യം ആരും അഭിനയിക്കരുത്‌ എന്നായിരുന്നു. മറ്റുള്ള എല്ലാവരും വളരെ എക്‌സ്പീരിയന്‍സ്‌ഡ് ആയിട്ടുള്ള ആളുകള്‍ ആയിരുന്നു. എനിക്ക്‌ അഭിനയിക്കാനുള്ള ധൈര്യം കിട്ടിയത്‌ ഈ വര്‍ക്‌ഷോപ്പിലൂടെയാണ്‌. പലേരി മാണിക്യത്തിലെ കോസ്‌റ്റ്യൂമിട്ട്‌ അന്നു മുതല്‍ പരിശീലനം നടത്തിയിരുന്നതുകൊണ്ട്‌് ഷൂട്ട്‌ ചെയ്യുന്ന സമയത്ത്‌ ഒട്ടും പ്രയാസമുണ്ടായില്ല. വളരെ കംഫര്‍ട്ടബിളായിരുന്നു.

* വളരെ ക്രൂരമായ ബലാത്സംഗരംഗമാണ്‌ ചിത്രത്തില്‍. ഒരു പുതുമുഖമായിട്ടും മൈഥിലിക്ക്‌ എങ്ങനെ ധൈര്യം ലഭിച്ചു ആ റോളില്‍ അഭിനയിക്കാന്‍?

ഇതു ശരിക്കും നടന്ന സംഭവമാണ്‌. റേപ്പ്‌ സീനും കൊലപാതകവും വെറുതെ കെട്ടിച്ചമച്ചതല്ല. എന്റെ റോള്‍ കഴിയുന്നത്ര പെര്‍ഫെക്‌ട് ആക്കണമെന്ന്‌ എനിക്ക്‌ വാശിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ധൈര്യപൂര്‍വം ഞാന്‍ ആ സീനില്‍ അഭിനയിച്ചത്‌.

* എങ്കിലും ക്യാമറയ്‌ക്കു മുന്നില്‍ ഇങ്ങനെ അഭിനയിക്കേണ്ടി വരുമ്പോള്‍?

ക്യാമറയെ അഭിമുഖീകരിക്കാന്‍ എനിക്ക്‌ പേടിയുണ്ടായിരുന്നില്ല. പക്ഷേ, ഒരുപാട്‌ ആളുകള്‍ നോക്കി നില്‍ക്കുമ്പോള്‍ എന്റെ അഭിനയം ശരിയാകുമോ എന്നൊരു പേടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

* മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ എളുപ്പമായിരുന്നോ?

മമ്മൂക്ക ശരിക്കും നമ്മളെ വളരെയധികം ഹെല്‍പ്പ്‌ ചെയ്യുന്ന വ്യക്‌തിയാണ്‌. ടൈമിംഗിനെക്കുറിച്ചൊക്കെ വളരെ വ്യക്‌തമായി പറഞ്ഞുതരും. സത്യത്തില്‍ അഭിനയകലയുടെ ഒരു ഇന്‍സ്‌റ്റിറ്റ്യൂഷന്‍തന്നെയാണ്‌ അദ്ദേഹം.

* അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ പേടി തോന്നിയില്ലേ?

(ചിരിക്കുന്നു). മമ്മൂക്ക ശരിക്കും പാവമാണ്‌. എന്നെ ഒരു കുട്ടിയെപ്പോലെയാണ്‌ ട്രീറ്റ്‌ ചെയ്‌തത്‌. എന്റെ അഭിനയം നന്നാവാന്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വളരെ സഹായിച്ചിട്ടുണ്ട്‌.

* ആരാണ്‌ ഏറ്റവും ഇഷ്‌ടപ്പെട്ട നടന്‍?

മമ്മൂക്ക

* അത്‌ വെറുതെ. ആദ്യസിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതുകൊണ്ടു പറയുന്നതല്ലേ?

അല്ലേയല്ല. എനിക്ക്‌ അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി വളരെ ഇഷ്‌ടമാണ്‌. വെറുതെ പറയുന്നതല്ല. സത്യം.

* യുവനടന്മാരില്‍ ആരെയാണിഷ്‌ടം?

എനിക്കെല്ലാവരോടും ഒരേപോലെതന്നെയാണ്‌. മാത്രമല്ല ഞാന്‍ അഭിനയിച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ.

* ഇഷ്‌ട നടിമാര്‍?

ശോഭന ചേച്ചി, ഉര്‍വശി ചേച്ചി, രേവതി ചേച്ചി, മഞ്‌ജുവാര്യര്‍ ഇവരെല്ലാവരെയും എനിക്ക്‌ ഇഷ്‌ടമാണ്‌. കളിപ്പാട്ടം എന്ന സിനിമയില്‍ ഉര്‍വശി ചേച്ചി ചെയ്‌ത വേഷം അതുപോലെ കിലുക്കത്തില്‍ രേവതി ചേച്ചി ചെയ്‌തത്‌, മണിച്ചിത്രത്താഴിലെ ശോഭന ചേച്ചിയുടെ അഭിനയം അതൊക്കെ എനിക്കു വലിയ ഇഷ്‌ടമാണ്‌.

* തമിഴ്‌ സിനിമയില്‍ അഭിനയം തുടങ്ങി?

വിജയ്‌ സാഗര്‍ സംവിധാനം ചെയ്യുന്ന മുള്ളും മലരും എന്ന സിനിമയിലാണ്‌ ഞാനിപ്പോള്‍ അഭിനയിക്കുന്നത്‌. വളരെ റിയലിസ്‌റ്റിക്കായ ഒരു സിനിമയാണ്‌. ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയാണ്‌ എന്റെ കഥാപാത്രം.

* തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ നിലനില്‍ക്കാന്‍ കഴിയുമോ?

ഞാന്‍ ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല. സത്യമാണ്‌. നല്ല കഥയും സംവിധായകനുമാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കുകയുള്ളൂ. വെറുതേ ശരീരപ്രദര്‍ശനം നടത്താന്‍ ഞാന്‍ തയാറല്ല. നിരവധി പേര്‍ കഥ പറഞ്ഞു. പക്ഷേ, എനിക്ക്‌ ഇഷ്‌ടമാണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ. അക്കാര്യത്തില്‍ തീരുമാനം പൂര്‍ണമായും എന്റേതാണ്‌.

* പലേരി മാണിക്യം റിലീസായതിനുശേഷം ജീവിതം മാറിക്കാണുമല്ലോ. ഈ തിരക്കുകള്‍?

ഞാന്‍ പൂര്‍ണമായും ആസ്വദിക്കുന്നു. എവിടെ ചെന്നാലും ആളുകള്‍ തിരിച്ചറിയുന്നു. അഭിനന്ദിക്കുന്നു. അതൊക്കെ വളരെ സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്‌. ഈ സിനിമ റിലീസായതിനുശേഷം പലേരി ഗ്രാമത്തില്‍നിന്നും എനിക്കു കുറേ കത്തുകള്‍ വന്നിരുന്നു. അവിടെ ഇപ്പോഴും കുട്ടികളെ ഉറക്കുന്നത്‌ മാണിക്യത്തിന്റെ കഥപറഞ്ഞിട്ടാണത്രേ. വളരെ പ്രായമുള്ള ആളുകളെഴുതിയ അഭിനന്ദന കത്തുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.

* മൈഥിലിക്ക്‌ ഏറ്റവും വിലപ്പെട്ടതായി തോന്നിയ അഭിനന്ദനം?

ഈ സിനിമയുടെ നോവല്‍ എഴുതിയ ടി.പി. രാജീവ്‌ സാര്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന മാണിക്യം എന്ന പെണ്ണിനെ ഞാന്‍ ഒരു മാറ്റവുമില്ലാതെ അവതരിപ്പിച്ചു എന്നു പറഞ്ഞത്‌ എന്നെ സംബന്ധിച്ച്‌ ഒരു വലിയ അംഗീകാരമായി ഞാന്‍ കാണുന്നു.

* മൈഥിലിയുടെ ദൗര്‍ബല്യം എന്താണ്‌?

എന്റെ സുഹൃത്തുക്കള്‍. പിന്നെ എന്റെ കുടുംബം.

പലേരിക്കാരുടെ മാത്രമല്ല, കേരളക്കരയുടെ ആകെ മനസു കീഴടക്കിയ ഈ കൊച്ചു സുന്ദരിക്ക്‌ പ്രണയം എന്നാല്‍ എന്താണ്‌?

പ്രണയമില്ലാത്തവരായി ഈ ലോകത്തില്‍ ആരുണ്ട്‌. എല്ലാവരുടെ മനസിലും പ്രണയഭാവമുണ്ട്‌. ഞാന്‍ പ്രണയത്തിന്‌ എതിരല്ല. പക്ഷേ, ഇപ്പോള്‍ എന്റെ ശ്രദ്ധ അഭിനയിക്കുന്നതിലാണ്‌. പ്രണയവും വിവാഹവും തല്‍ക്കാലം ഔട്ട്‌.

17. കോണിക്കാരി ൈബ്രറ്റി ബാലചന്ദ്രന്‍ എങ്ങനെ മൈഥിലിയായി?

സിനിമയ്‌ക്കുവേണ്ടി സ്വീകരിച്ച പേരാണ്‌ മൈഥിലി. പക്ഷേ, എനിക്കിപ്പോള്‍ ഈ പേരാണ്‌ ഏറെയിഷ്‌ടം

* കുടുംബം?

അച്‌ഛന്‍ ബാലചന്ദ്രന്‍. അമ്മ ബീന. ഒരു സഹോദരനുണ്ട്‌ ബിബിന്‍.

* ബി.കോം ഫൈനല്‍ ഇയര്‍. കറസ്‌പോണ്ടന്‍സായി പഠിക്കുന്നു. സിനിമയുടെ തിരക്കില്‍ ബി.കോം എങ്ങനെയാവുമോ എന്തോ?

ഒരു ടീനേജ്‌കാരിയുടെ പ്രസരിപ്പോടെ മൈഥിലി പൊട്ടിച്ചിരിക്കുന്നു. ഹൃദയാകര്‍ഷകമായ നിഷ്‌കളങ്കത. ചിരിയിലും വാക്കിലും കണ്ണിലും മാണിക്യത്തിന്റെ തിളക്കം.

ആഷ എസ്‌. പണിക്കര്‍

No comments:

Post a Comment