പുന്നപ്ര കുറവന്തോട്ടുങ്കല്‍ സുബൈര്‍ മന്‍സിലില്‍ മുസ്‌തഫകുഞ്ഞ് ഹാജിയുടെയും ജമീലയുടെയും മകനായ നജീബ് എന്ന യുവാവാണ് സ്‌ഥാപത്യശാസ്‌ത്രമെന്ന ആര്‍ഷഭാരത പാരമ്പര്യത്തിന്റെ പടിക്കെട്ടുകള്‍ ഒന്നൊന്നായി കയറുന്നത്. കണക്കുകളിലെ കണിശതകൊണ്ടും വിശ്വാസത്തില്‍ അണുവിട വെള്ളം ചേര്‍ക്കാതെയും തീര്‍ത്ത സര്‍പ്പക്ഷേത്രങ്ങള്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നജീബിനെ ദ്രാവിഡ സംസ്‌കാരത്തിന്റെ പാരമ്പര്യം പിന്‍പറ്റുന്ന തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ സ്‌ഥപതി സ്‌ഥാനത്തേക്കും 34 വയസിനുള്ളില്‍ എത്തിച്ചു. ക്ഷേത്രങ്ങള്‍ക്കും ഗൃഹങ്ങള്‍ക്കുമൊപ്പം മുസ്ലീം പള്ളിയും വാസ്‌തുശാസ്‌ത്ര വിധിപ്രകാരം നിര്‍മിച്ചാണ് ഈ രംഗത്ത് നജീബ് ശ്രദ്ധേയനാകുന്നത്. പോളിടെക്‌നിക്കില്‍ നിന്ന് ലഭിച്ച എഞ്ചിനീയറിംഗ് ബിരുദവുമായി രംഗത്തിറങ്ങിയ നജീബ് ഒരിക്കല്‍ വരച്ചുനല്‍കിയ രൂപരേഖ വാസ്‌തുശാസ്‌ത്ര പ്രകാരം തെറ്റാണെന്ന് വാസ്‌തുശാസ്‌ത്ര പണ്ഡിതന്‍ പുല്ലങ്ങടി ബാലകൃഷ്‌ണന്‍ വിമര്‍ശിച്ചതാണ് വാസ്‌തുശാസ്‌ത്രം പഠിക്കാനും അത് പ്രയോഗിക്കാനും നജീബിന് പ്രേരണയായത്. തെറ്റ് കണ്ടെത്തി വിമര്‍ശിച്ചയാളെ ഗുരുവായി സ്വീകരിച്ച് തുടങ്ങിയ വാസ്‌തുശാസ്‌ത്ര പഠനം ശാസ്‌ത്രീയമായും പരിശീലനത്തിലൂടെയും ഇപ്പോഴും തുടരുകയാണ്. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ ഹൈന്ദവമെന്ന നിലയില്‍ ആചരിക്കുന്ന വിശ്വാസത്തെ പിന്‍പറ്റി സഞ്ചരിച്ചപ്പോള്‍ ആദ്യം സ്വന്തം സമുദായാംഗങ്ങളില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായി. ഇതോടൊപ്പം സ്‌ഥാപത്യ വേദത്തെ വ്യഖാനിക്കാനും പ്രയോഗിക്കാനും ഒരു അഹിന്ദുവിന് എന്ത് അധികാരം എന്ന ചോദ്യവുമായി സ്‌ഥാപത്യവേദത്തിന്റെ 'കുത്തകക്കാരും' രംഗത്തിറങ്ങി. എന്നാല്‍ സ്വന്തം പുത്രന് പോലും പകര്‍ന്നു നല്‍കിയിട്ടില്ലാത്ത പാഠങ്ങള്‍ ഓതിത്തന്ന ഗുരുവിന്റെ പ്രചോദനവും ഈ മഹാശാസ്‌ത്രം പഠിക്കുമെന്ന ദൃഢനിശ്‌ചയവും നജീബിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പലപ്പോഴും മാറ്റിപ്പണിതിട്ടും ശരിയാകാതിരുന്ന കപ്പക്കടയിലെ സര്‍പ്പക്ഷേത്രത്തിന്റെ കണക്ക് ശരിയാക്കി നല്‍കിയാണ് നജീബ് ക്ഷേത്ര നിര്‍മാണ രംഗത്ത് തുടക്കം കുറിക്കുന്നത്. മുസ്ലീം സമുദായംഗം വരച്ചു നല്‍കിയതാണെന്ന കാരണത്താല്‍ പ്രശ്‌നംവച്ചു നോക്കാതെതന്നെ തള്ളിക്കളയാതിരിക്കാന്‍, നജീബ് രൂപരേഖ കവറിനുള്ളിലാക്കിയാണ് തന്നെ സമീപിച്ചവരുടെ പക്കല്‍ ഏല്‍പിച്ചത്. പ്രശ്‌നവിധിയില്‍ അത്യുത്തമമെന്നു കണ്ടതോടെ ആ കണക്കില്‍ ക്ഷേത്രം പണിതുയര്‍ത്തുകയായിരുന്നു. സുബഹ് നിസ്‌കാരം തൊട്ട് യഥാര്‍ഥ വിശ്വാസി അനുഷ്‌ഠിക്കേണ്ട മുഴുവന്‍ കര്‍മ്മങ്ങളും അനുഷ്‌ഠിച്ചുകൊണ്ടാണ് നജീബ് ക്ഷേത്രനിര്‍മ്മിതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മഹാജ്‌ഞാനം മറഞ്ഞുകിടക്കുന്ന ഈ നാടിന്റെ വൈദിക ദത്തമായ പൈതൃകം എല്ലാ ഭാരതീയന്റെയും സ്വന്തമല്ലേയെന്നും നജീബ് ചോദിക്കുന്നു. പുന്നപ്ര എന്‍.എസ്.എസ്.യു.പി.എസ്, അറവുകാട് എച്ച്.എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി കോളജില്‍ പ്രീ-ഡിഗ്രി പഠനവും പൂര്‍ത്തിയാക്കിയ നജീബ് കാര്‍മല്‍ പോളിടെക്‌നിക്കില്‍ നിന്നാണ് സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയത്. ഏറ്റവും ഒടുവില്‍ ആറന്‍മുള വാസ്‌തുവിദ്യാഗുരുകുലത്തില്‍ പാരമ്പര്യ തച്ചുശാസ്‌ത്രവും പഠിച്ചതാണ് നജീബിന്റെ അക്കാദമിക് യോഗ്യതകള്‍. ശാസ്‌ത്രവ്യാഖ്യാനങ്ങള്‍ തെല്ലും തെറ്റാതെ പാലിക്കപ്പെടാന്‍ വേണ്ടിയാണ് അവയെ പഴയ തലമുറ വിശ്വാസത്തിന്റെ മധുരത്തില്‍ അലിയിച്ചത് എന്നു വിശ്വസിക്കുന്ന നജീബ്, കൗമാര കാലത്ത് ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു. കൂടത്തില്‍ മഹാദേവക്ഷേത്രം, പള്ളിപ്പാട് ഭദ്രകാളിക്ഷേത്രം, പെരുമ്പാവൂര്‍ മുരിക്കല്‍ പള്ളി തുടങ്ങിയ ദേവാലയങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ച നജീബ് ഇപ്പോള്‍ മറ്റുക്ഷേത്രങ്ങളുടെയും ഗുരുദേവ മണ്ഡപങ്ങളുടെയും നിര്‍മാണത്തിരക്കിലാണ്. പച്ച, കുന്നുമ്മ എന്നിവിടങ്ങളിലാണ് ഗുരുദേവക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നത്. സുബഹ് നിസ്‌കാരത്തിന് നേരമായപ്പോള്‍ ഒരു ഹിന്ദുകുടുംബം അവരുടെ പൂജാമുറി നിസ്‌കാരത്തിന് വിട്ടുനല്‍കിയതടക്കമുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ് നജബീന്. സ്‌ഥാപത്യ ശാസ്‌ത്രവും മറ്റുമായി പോകുന്ന നജീബിന്റെ രീതിയോടുള്ള ചില സമുദായാംഗങ്ങളുടെ എതിര്‍പ്പ് കണ്ട് ഭാര്യ ഷെഫീനപോലും ഈ ജോലി വേണോയെന്ന് ചോദിക്കാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ വയറ്റിപ്പിഴപ്പിനുളള അഭ്യാസമാണ് ഇതെന്ന് തോന്നുമെങ്കിലും തനിക്ക് ഇതൊരു തപസാണെന്ന മറുപടിയിലൂടെയാണ് ഭാര്യയെ ആശ്വസിപ്പിക്കുന്നത്. ആസിയാ നജീബ്, അബ്‌ദുള്‍ റസാഖ് എന്നിവരാണ് മക്കള്‍. കള്ളനാണയങ്ങള്‍ ഏറെ കടന്നുകൂടിയതാണ് എവിടെയുമെന്നപോലെ ഈ മേഖലയിലെയും അപചയത്തിന് കാരണമെന്ന് തന്റെ ചെറിയകാലത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞെന്ന് നജീബ് പറയുന്നു. രജീഷ് പി. രഘുനാഥ് | ||
Monday, June 7, 2010
മതത്തിനുമപ്പുറം ഉയരുന്ന ക്ഷേത്രങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment