Monday, June 7, 2010

തിരിച്ചുവരവിലെ മാണിക്യം


പന്ത്രണ്ട്‌ വര്‍ഷം മുമ്പായിരുന്നു അത്‌. ഒരു മലയാളി പെണ്‍കൊടി കാമസൂത്രയുടെ പരസ്യത്തില്‍ സഭ്യമല്ലാത്ത രീതിയില്‍ പ്രത്യക്ഷപ്പെടുക! സദാചാരത്തിന്റെ കാവല്‍ക്കാര്‍ മുറവിളി കൂട്ടി. എന്നാല്‍ തന്റെ ജോലി ഭംഗിയായി ചെയ്‌തതിന്‌ നാട്ടില്‍ എന്തിനീ കോലാഹലം എന്ന്‌ മുംബൈയില്‍ താമസിച്ചിരുന്ന ആ കുട്ടിക്കു മനസ്സിലായില്ല. പിന്നീടവള്‍ ഇന്ത്യന്‍ സൗന്ദര്യമത്സരത്തില്‍ മുന്‍നിരയിലെത്തിയപ്പോഴും പലരും നെറ്റി ചുളിച്ചു. തുടര്‍ന്ന്‌ ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ റോളുകളിലൂടേയും സിനിമയിലെത്തി. ഇന്നിതാ തന്റെ നാട്‌ തന്നിലെ നാടന്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ്‌ ഇരുകൈയുംനീട്ടി സ്വീകരിച്ചതില്‍ ശ്വേതാ മേനോന്‍ സന്തുഷ്‌ടയാണ്‌. മധ്യവേനല്‍, പരദേശി, കേരളകഫേ, പാലേരിമാണിക്യം, കടാക്ഷം, ടി.ഡി ദാസന്‍ Vll B ആ തുടങ്ങിയ വേറിട്ട ചിത്രങ്ങളിലൂടെ സിനിമയെ ഗൗരവമായി കാണുന്നവരുടെ മനസ്സില്‍ ഈ നടി സ്‌ഥാനം പിടിച്ചു കഴിഞ്ഞു. ഒപ്പം സംസ്‌ഥാന പുരസ്‌കാരവും ഇവരെ തേടിയെത്തി. മാതാപിതാക്കളോടൊപ്പം വിഷു ആഘോഷിക്കാന്‍ തൃശൂരിലെ വീട്ടിലെത്തിയ ശ്വേത ഇക്കുറി ഏറെ സന്തുഷ്‌ടയായിരുന്നു.

? ടി.ഡി ദാസന്‍ Vll B ആ ആണല്ലോ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിലെ ചന്ദ്രികയെന്ന കഥാപാത്രം സന്തുഷ്‌ടി നല്‍കിയോ

തീര്‍ച്ചയായും. വളരെ വ്യത്യസ്‌തമായ പ്രമേയമാണ്‌ സിനിമയില്‍ നവസംവിധായകനായ മോഹന്‍ രാഘവന്‍ കൈകാര്യം ചെയ്യുന്നത്‌. ഒരു പാലക്കാടന്‍ ഉള്‍ഗ്രാമത്തിലും ബംഗളുരു നഗരത്തിലും വളരുന്ന രണ്ടുകുട്ടികളിലൂടെ ആധുനിക സമൂഹത്തില്‍ നഷ്‌ടപ്പെട്ടുപോകുന്ന സ്‌നേഹവും കുടുംബന്ധങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഈഗോ മൂലം കുടുംബ ബന്ധങ്ങള്‍ തകരുമ്പോള്‍ ചിതറുന്ന ബാല്യങ്ങള്‍. നഗരമായാലും ഗ്രാമമായാലും കുഞ്ഞുങ്ങളുടെ മനസ്സ്‌ തേടുന്നത്‌ ഒന്നുതന്നെ. തീപ്പെട്ടി കമ്പനിയില്‍ ജോലിചെയ്‌ത് കുഞ്ഞിനെ വളര്‍ത്തുന്ന തന്റേടിയായ നാടന്‍ പെണ്ണിനെ പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കില്ല. മലയാള സിനിമ പ്രതിസന്ധി നേരിടുന്നു എന്നു പറയുമ്പോള്‍ തികച്ചും വ്യത്യസ്‌തമായ ഇത്തരം സംരംഭങ്ങളെ പിന്തുണയ്‌ക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകണം. മാതാപിതാക്കള്‍ നിര്‍ബന്ധമായും ഈ സിനിമ കാണണം.

? അടുത്തിടെ മലയാളത്തിലെ ശ്രദ്ധേയമായ പല സിനിമകളിലും വ്യത്യസ്‌ഥമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച്‌

തീര്‍ച്ചയായും എന്റെ ഭാഗ്യം. നടിയെന്ന രീതിയില്‍ ഏതു വേഷവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്‌. എന്നാല്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെ. പാലേരിമാണിക്യത്തിലും പരദേശിയിലും അവതരിപ്പിച്ചത്‌ ജീവിതത്തില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ്‌. ചീരുവും ആമിനയും. മലയാളത്തിലെ മികച്ച രണ്ടു സംവിധായകരുടെ സിനിമകള്‍. ഒപ്പം മമ്മുട്ടിയും മോഹന്‍ലാലും. ജനിച്ചുവളര്‍ന്ന സാഹചര്യത്തില്‍ നിന്ന്‌ എത്രയോ വ്യത്യസ്‌തമായ കഥാപാത്രങ്ങള്‍. നന്നാകുമോ എന്ന്‌ പലരും സംശയിച്ചു. ഞാനും ആശങ്കപ്പെടാതിരുന്നില്ല. എന്നാല്‍ കപ്പിത്താന്‍ മിടുക്കനാണെങ്കില്‍ യാത്രക്കാര്‍ എന്തിനു ഭയപ്പെടണം? രഞ്‌ജിത്തും പി.ടിയും ധൈര്യം തന്നു. സിനിമ കണ്ടവരെല്ലാം അഭിനന്ദിച്ചു. പരദേശിയിലെ അഭിനയത്തിന്‌ അവാര്‍ഡ്‌ കിട്ടുമെന്ന്‌ അന്നേ പലരും പറഞ്ഞു. എന്നാല്‍ സമയമായിരുന്നില്ല. കിട്ടിയത്‌ പാലേരിമാണിക്യത്തിനായി. അവാര്‍ഡ്‌ കിട്ടിയപ്പോഴാകട്ടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തം വര്‍ദ്ധിച്ചതായി തോന്നുന്നു.

ഇതേ പോലെ സന്തോഷം നല്‍കിയവയാണ്‌ മധ്യവേനലും കടാക്ഷവും കേരള കഫേയും മറ്റും. മധ്യവേനലിലെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുക്കിപിടിച്ച്‌ ചര്‍ക്കതിരിച്ച്‌ ജീവിതത്തെ നേരിടുന്ന സരോജനി. കടാക്ഷത്തിലാകട്ടെ ദാമ്പത്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന രേവതി എന്ന വീട്ടമ്മ. കേരള കഫേ സിനിമയുടെ സ്വഭാവം അറിയാതെയായിരുന്നു അവിരാമം എന്ന സെഗ്‌മെന്റില്‍ അഭിനയിച്ചത്‌. മലയാളത്തിലെ ശ്രദ്ധേയമായ പരീക്ഷണമാണ്‌ ആ സിനിമ. പലതും വളരെ ചെറുതാണെങ്കിലും ഇത്തരം കഥാപാത്രങ്ങളെ വളരെ ചുരുങ്ങിയ കാലയളവില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതാണ്‌ ഭാഗ്യം എന്നു ഞാന്‍ പറഞ്ഞത്‌.

? കാമസൂത്ര പരസ്യത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ? ഇത്തരം പരസ്യങ്ങളിലും സിനിമയിലെ ഗ്ലാമര്‍ റോളുകളിലും ഇനിയും പ്രത്യക്ഷപ്പെടുമോ?

തീര്‍ച്ചയായും. മോഡലിംഗും അഭിനയവും എന്റെ തൊഴിലാണ്‌. കണ്ടീഷനുകള്‍ വച്ച്‌ അതുചെയ്യാന്‍ കഴിയില്ല. എന്നാല്‍ സംശയം വേണ്ട, മുന്‍ഗണന നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമകള്‍ക്കും തന്നെയായിരിക്കും.

? മുംബൈ നഗരത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക്‌ കേരളത്തെ അഡ്‌ജസ്‌റ്റ് ചെയ്യാന്‍ കഴിയുന്നതെങ്ങിനെ? പ്രത്യേകിച്ച്‌ സ്‌ത്രീ പുരുഷ ബന്ധങ്ങളിലും മറ്റും കേരളം വളരെ പുറകിലെന്ന്‌ പരക്കെ അംഗീകരിക്കപ്പെടുമ്പോള്‍. കാമസൂത്ര വിവാദത്തിനു കാരണം പോലും മലയാളിയുടെ കപടമായയ സദാചാരബോധമല്ലേ?

അങ്ങനെ പൂര്‍ണ്ണമായും ഞാന്‍ പറയില്ല. തീര്‍ച്ചയായും മുംബൈയില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ കേരളം. അത്‌ സ്വാഭാവികമല്ലേ? ആളുകളുടെ മനസ്സ്‌ അത്ര പെട്ടെന്ന്‌ മാറില്ല. എന്നാല്‍ അന്ന്‌ വിവാദം ഉണ്ടാക്കിയെന്നു പറയുന്ന മലയാളികള്‍ തന്നെ എന്നെ ഇന്ന്‌ രണ്ടുകൈയും നീട്ടി സ്വീകരിച്ചില്ലേ? അതില്‍പ്പരം സന്തോഷം മറ്റെന്തുവേണം?

? മലയാളസിനിമയില്‍ അടുത്ത കാലത്തുണ്ടായ മാറ്റം ഏറെ ചര്‍ച്ചാവിഷയമാണല്ലോ. മുമ്പൊക്കെ സത്യന്‍ - ശാരദ, നസീര്‍ - ജയഭാരതി, മധു - ഷീല എന്നൊക്കെ തുല്ല്യപ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഇന്നത്‌ മാറി മമ്മുട്ടി സിനിമ, മോഹന്‍ലാല്‍ സിനിമ എന്നു പറയുന്നു. സ്‌ത്രീ കഥാപാത്രങ്ങള്‍ക്കും നടികള്‍ക്കും പ്രാധാന്യം കുറഞ്ഞെന്നും. നടികള്‍ മറ്റു ഭാഷകളിലേക്ക്‌ ചേക്കേറുന്നു.

അതേ കുറിച്ച്‌ എനിക്കറിയില്ല. പക്ഷേ, ഞാനഭിനയിച്ച മിക്ക സിനിമകളും നോക്കു. അതങ്ങനെയല്ല എന്നുകാണാം. അവ മിക്കവാറും സ്‌ത്രീകള്‍ക്ക്‌ വളരെ പ്രാധാന്യമുള്ള സിനിമകള്‍ തന്നെയാണ്‌.

? മലയാള സിനിമയില്‍ ഇനിയും താങ്കളെ പ്രതീക്ഷിക്കാം..

തീര്‍ച്ചയായും. നേരത്തെ പറഞ്ഞപോലെ ഭാഗ്യം കൂടി തുണക്കുമെങ്കില്‍.....

ഐ. ഗോപിനാഥ്‌

No comments:

Post a Comment