Monday, June 7, 2010
തിരിച്ചുവരവിലെ മാണിക്യം
? ടി.ഡി ദാസന് Vll B ആ ആണല്ലോ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിലെ ചന്ദ്രികയെന്ന കഥാപാത്രം സന്തുഷ്ടി നല്‍കിയോ തീര്‍ച്ചയായും. വളരെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയില്‍ നവസംവിധായകനായ മോഹന്‍ രാഘവന് കൈകാര്യം ചെയ്യുന്നത്. ഒരു പാലക്കാടന്‍ ഉള്‍ഗ്രാമത്തിലും ബംഗളുരു നഗരത്തിലും വളരുന്ന രണ്ടുകുട്ടികളിലൂടെ ആധുനിക സമൂഹത്തില്‍ നഷ്ടപ്പെട്ടുപോകുന്ന സ്നേഹവും കുടുംബന്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈഗോ മൂലം കുടുംബ ബന്ധങ്ങള്‍ തകരുമ്പോള്‍ ചിതറുന്ന ബാല്യങ്ങള്‍. നഗരമായാലും ഗ്രാമമായാലും കുഞ്ഞുങ്ങളുടെ മനസ്സ് തേടുന്നത് ഒന്നുതന്നെ. തീപ്പെട്ടി കമ്പനിയില്‍ ജോലിചെയ്ത് കുഞ്ഞിനെ വളര്‍ത്തുന്ന തന്റേടിയായ നാടന്‍ പെണ്ണിനെ പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കില്ല. മലയാള സിനിമ പ്രതിസന്ധി നേരിടുന്നു എന്നു പറയുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ സിനിമാപ്രേമികള്‍ തയ്യാറാകണം. മാതാപിതാക്കള്‍ നിര്‍ബന്ധമായും ഈ സിനിമ കാണണം. ? അടുത്തിടെ മലയാളത്തിലെ ശ്രദ്ധേയമായ പല സിനിമകളിലും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് തീര്‍ച്ചയായും എന്റെ ഭാഗ്യം. നടിയെന്ന രീതിയില്‍ ഏതു വേഷവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെ തന്നെ. പാലേരിമാണിക്യത്തിലും പരദേശിയിലും അവതരിപ്പിച്ചത് ജീവിതത്തില്‍ മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ്. ചീരുവും ആമിനയും. മലയാളത്തിലെ മികച്ച രണ്ടു സംവിധായകരുടെ സിനിമകള്‍. ഒപ്പം മമ്മുട്ടിയും മോഹന്‍ലാലും. ജനിച്ചുവളര്‍ന്ന സാഹചര്യത്തില്‍ നിന്ന് എത്രയോ വ്യത്യസ്തമായ കഥാപാത്രങ്ങള്‍. നന്നാകുമോ എന്ന് പലരും സംശയിച്ചു. ഞാനും ആശങ്കപ്പെടാതിരുന്നില്ല. എന്നാല്‍ കപ്പിത്താന് മിടുക്കനാണെങ്കില്‍ യാത്രക്കാര്‍ എന്തിനു ഭയപ്പെടണം? രഞ്ജിത്തും പി.ടിയും ധൈര്യം തന്നു. സിനിമ കണ്ടവരെല്ലാം അഭിനന്ദിച്ചു. പരദേശിയിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടുമെന്ന് അന്നേ പലരും പറഞ്ഞു. എന്നാല്‍ സമയമായിരുന്നില്ല. കിട്ടിയത് പാലേരിമാണിക്യത്തിനായി. അവാര്‍ഡ് കിട്ടിയപ്പോഴാകട്ടെ പ്രേക്ഷകരോടുള്ള ഉത്തരവാദിത്തം വര്‍ദ്ധിച്ചതായി തോന്നുന്നു. ഇതേ പോലെ സന്തോഷം നല്കിയവയാണ് മധ്യവേനലും കടാക്ഷവും കേരള കഫേയും മറ്റും. മധ്യവേനലിലെ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുക്കിപിടിച്ച് ചര്‍ക്കതിരിച്ച് ജീവിതത്തെ നേരിടുന്ന സരോജനി. കടാക്ഷത്തിലാകട്ടെ ദാമ്പത്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന രേവതി എന്ന വീട്ടമ്മ. കേരള കഫേ സിനിമയുടെ സ്വഭാവം അറിയാതെയായിരുന്നു അവിരാമം എന്ന സെഗ്മെന്റില്‍ അഭിനയിച്ചത്. മലയാളത്തിലെ ശ്രദ്ധേയമായ പരീക്ഷണമാണ് ആ സിനിമ. പലതും വളരെ ചെറുതാണെങ്കിലും ഇത്തരം കഥാപാത്രങ്ങളെ വളരെ ചുരുങ്ങിയ കാലയളവില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതാണ് ഭാഗ്യം എന്നു ഞാന്‍ പറഞ്ഞത്. ? കാമസൂത്ര പരസ്യത്തില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ? ഇത്തരം പരസ്യങ്ങളിലും സിനിമയിലെ ഗ്ലാമര്‍ റോളുകളിലും ഇനിയും പ്രത്യക്ഷപ്പെടുമോ? തീര്‍ച്ചയായും. മോഡലിംഗും അഭിനയവും എന്റെ തൊഴിലാണ്. കണ്ടീഷനുകള്‍ വച്ച് അതുചെയ്യാന്‍ കഴിയില്ല. എന്നാല്‍ സംശയം വേണ്ട, മുന്‍ഗണന നല്ല കഥാപാത്രങ്ങള്‍ക്കും നല്ല സിനിമകള്‍ക്കും തന്നെയായിരിക്കും. ? മുംബൈ നഗരത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക് കേരളത്തെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നതെങ്ങിനെ? പ്രത്യേകിച്ച് സ്ത്രീ പുരുഷ ബന്ധങ്ങളിലും മറ്റും കേരളം വളരെ പുറകിലെന്ന് പരക്കെ അംഗീകരിക്കപ്പെടുമ്പോള്‍. കാമസൂത്ര വിവാദത്തിനു കാരണം പോലും മലയാളിയുടെ കപടമായയ സദാചാരബോധമല്ലേ? അങ്ങനെ പൂര്‍ണ്ണമായും ഞാന്‍ പറയില്ല. തീര്‍ച്ചയായും മുംബൈയില്‍നിന്ന് വ്യത്യസ്തമാണ് കേരളം. അത് സ്വാഭാവികമല്ലേ? ആളുകളുടെ മനസ്സ് അത്ര പെട്ടെന്ന് മാറില്ല. എന്നാല്‍ അന്ന് വിവാദം ഉണ്ടാക്കിയെന്നു പറയുന്ന മലയാളികള്‍ തന്നെ എന്നെ ഇന്ന് രണ്ടുകൈയും നീട്ടി സ്വീകരിച്ചില്ലേ? അതില്‍പ്പരം സന്തോഷം മറ്റെന്തുവേണം? ? മലയാളസിനിമയില്‍ അടുത്ത കാലത്തുണ്ടായ മാറ്റം ഏറെ ചര്‍ച്ചാവിഷയമാണല്ലോ. മുമ്പൊക്കെ സത്യന് - ശാരദ, നസീര്‍ - ജയഭാരതി, മധു - ഷീല എന്നൊക്കെ തുല്ല്യപ്രാധാന്യത്തോടെ പറഞ്ഞിരുന്നു. ഇന്നത് മാറി മമ്മുട്ടി സിനിമ, മോഹന്‍ലാല്‍ സിനിമ എന്നു പറയുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്കും നടികള്‍ക്കും പ്രാധാന്യം കുറഞ്ഞെന്നും. നടികള്‍ മറ്റു ഭാഷകളിലേക്ക് ചേക്കേറുന്നു. അതേ കുറിച്ച് എനിക്കറിയില്ല. പക്ഷേ, ഞാനഭിനയിച്ച മിക്ക സിനിമകളും നോക്കു. അതങ്ങനെയല്ല എന്നുകാണാം. അവ മിക്കവാറും സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യമുള്ള സിനിമകള്‍ തന്നെയാണ്. ? മലയാള സിനിമയില്‍ ഇനിയും താങ്കളെ പ്രതീക്ഷിക്കാം.. തീര്‍ച്ചയായും. നേരത്തെ പറഞ്ഞപോലെ ഭാഗ്യം കൂടി തുണക്കുമെങ്കില്‍..... ഐ. ഗോപിനാഥ് | ||
Labels:
അവാർഡ്,
ഗ്ലാമർ,
പാലേരിമാൺക്യം,
ശ്വേതാ മേനോൻ
മതത്തിനുമപ്പുറം ഉയരുന്ന ക്ഷേത്രങ്ങള്‍
പുന്നപ്ര കുറവന്തോട്ടുങ്കല് സുബൈര്‍ മന്‍സിലില്‍ മുസ്തഫകുഞ്ഞ് ഹാജിയുടെയും ജമീലയുടെയും മകനായ നജീബ് എന്ന യുവാവാണ് സ്ഥാപത്യശാസ്ത്രമെന്ന ആര്‍ഷഭാരത പാരമ്പര്യത്തിന്റെ പടിക്കെട്ടുകള്‍ ഒന്നൊന്നായി കയറുന്നത്. കണക്കുകളിലെ കണിശതകൊണ്ടും വിശ്വാസത്തില്‍ അണുവിട വെള്ളം ചേര്‍ക്കാതെയും തീര്‍ത്ത സര്‍പ്പക്ഷേത്രങ്ങള്‍ അടക്കമുള്ള ക്ഷേത്രങ്ങള്‍ നജീബിനെ ദ്രാവിഡ സംസ്കാരത്തിന്റെ പാരമ്പര്യം പിന്‍പറ്റുന്ന തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ സ്ഥപതി സ്ഥാനത്തേക്കും 34 വയസിനുള്ളില്‍ എത്തിച്ചു. ക്ഷേത്രങ്ങള്‍ക്കും ഗൃഹങ്ങള്ക്കുമൊപ്പം മുസ്ലീം പള്ളിയും വാസ്തുശാസ്ത്ര വിധിപ്രകാരം നിര്‍മിച്ചാണ് ഈ രംഗത്ത് നജീബ് ശ്രദ്ധേയനാകുന്നത്. പോളിടെക്നിക്കില്‍ നിന്ന് ലഭിച്ച എഞ്ചിനീയറിംഗ് ബിരുദവുമായി രംഗത്തിറങ്ങിയ നജീബ് ഒരിക്കല്‍ വരച്ചുനല്‍കിയ രൂപരേഖ വാസ്തുശാസ്ത്ര പ്രകാരം തെറ്റാണെന്ന് വാസ്തുശാസ്ത്ര പണ്ഡിതന് പുല്ലങ്ങടി ബാലകൃഷ്ണന് വിമര്‍ശിച്ചതാണ് വാസ്തുശാസ്ത്രം പഠിക്കാനും അത് പ്രയോഗിക്കാനും നജീബിന് പ്രേരണയായത്. തെറ്റ് കണ്ടെത്തി വിമര്‍ശിച്ചയാളെ ഗുരുവായി സ്വീകരിച്ച് തുടങ്ങിയ വാസ്തുശാസ്ത്ര പഠനം ശാസ്ത്രീയമായും പരിശീലനത്തിലൂടെയും ഇപ്പോഴും തുടരുകയാണ്. ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ ഹൈന്ദവമെന്ന നിലയില്‍ ആചരിക്കുന്ന വിശ്വാസത്തെ പിന്‍പറ്റി സഞ്ചരിച്ചപ്പോള്‍ ആദ്യം സ്വന്തം സമുദായാംഗങ്ങളില്‍ നിന്നുതന്നെ എതിര്‍പ്പുണ്ടായി. ഇതോടൊപ്പം സ്ഥാപത്യ വേദത്തെ വ്യഖാനിക്കാനും പ്രയോഗിക്കാനും ഒരു അഹിന്ദുവിന് എന്ത് അധികാരം എന്ന ചോദ്യവുമായി സ്ഥാപത്യവേദത്തിന്റെ 'കുത്തകക്കാരും' രംഗത്തിറങ്ങി. എന്നാല്‍ സ്വന്തം പുത്രന് പോലും പകര്‍ന്നു നല്കിയിട്ടില്ലാത്ത പാഠങ്ങള്‍ ഓതിത്തന്ന ഗുരുവിന്റെ പ്രചോദനവും ഈ മഹാശാസ്ത്രം പഠിക്കുമെന്ന ദൃഢനിശ്ചയവും നജീബിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പലപ്പോഴും മാറ്റിപ്പണിതിട്ടും ശരിയാകാതിരുന്ന കപ്പക്കടയിലെ സര്‍പ്പക്ഷേത്രത്തിന്റെ കണക്ക് ശരിയാക്കി നല്‍കിയാണ് നജീബ് ക്ഷേത്ര നിര്‍മാണ രംഗത്ത് തുടക്കം കുറിക്കുന്നത്. മുസ്ലീം സമുദായംഗം വരച്ചു നല്‍കിയതാണെന്ന കാരണത്താല്‍ പ്രശ്നംവച്ചു നോക്കാതെതന്നെ തള്ളിക്കളയാതിരിക്കാന്‍, നജീബ് രൂപരേഖ കവറിനുള്ളിലാക്കിയാണ് തന്നെ സമീപിച്ചവരുടെ പക്കല്‍ ഏല്പിച്ചത്. പ്രശ്നവിധിയില്‍ അത്യുത്തമമെന്നു കണ്ടതോടെ ആ കണക്കില്‍ ക്ഷേത്രം പണിതുയര്‍ത്തുകയായിരുന്നു. സുബഹ് നിസ്കാരം തൊട്ട് യഥാര്‍ഥ വിശ്വാസി അനുഷ്ഠിക്കേണ്ട മുഴുവന്‍ കര്‍മ്മങ്ങളും അനുഷ്ഠിച്ചുകൊണ്ടാണ് നജീബ് ക്ഷേത്രനിര്മ്മിതിയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. മഹാജ്ഞാനം മറഞ്ഞുകിടക്കുന്ന ഈ നാടിന്റെ വൈദിക ദത്തമായ പൈതൃകം എല്ലാ ഭാരതീയന്റെയും സ്വന്തമല്ലേയെന്നും നജീബ് ചോദിക്കുന്നു. പുന്നപ്ര എന്‍.എസ്.എസ്.യു.പി.എസ്, അറവുകാട് എച്ച്.എസ് എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി കോളജില്‍ പ്രീ-ഡിഗ്രി പഠനവും പൂര്‍ത്തിയാക്കിയ നജീബ് കാര്‍മല്‍ പോളിടെക്നിക്കില്‍ നിന്നാണ് സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ നേടിയത്. ഏറ്റവും ഒടുവില്‍ ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ പാരമ്പര്യ തച്ചുശാസ്ത്രവും പഠിച്ചതാണ് നജീബിന്റെ അക്കാദമിക് യോഗ്യതകള്‍. ശാസ്ത്രവ്യാഖ്യാനങ്ങള്‍ തെല്ലും തെറ്റാതെ പാലിക്കപ്പെടാന്‍ വേണ്ടിയാണ് അവയെ പഴയ തലമുറ വിശ്വാസത്തിന്റെ മധുരത്തില്‍ അലിയിച്ചത് എന്നു വിശ്വസിക്കുന്ന നജീബ്, കൗമാര കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹയാത്രികന് കൂടിയായിരുന്നു. കൂടത്തില്‍ മഹാദേവക്ഷേത്രം, പള്ളിപ്പാട് ഭദ്രകാളിക്ഷേത്രം, പെരുമ്പാവൂര്‍ മുരിക്കല്‍ പള്ളി തുടങ്ങിയ ദേവാലയങ്ങളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തീകരിച്ച നജീബ് ഇപ്പോള്‍ മറ്റുക്ഷേത്രങ്ങളുടെയും ഗുരുദേവ മണ്ഡപങ്ങളുടെയും നിര്‍മാണത്തിരക്കിലാണ്. പച്ച, കുന്നുമ്മ എന്നിവിടങ്ങളിലാണ് ഗുരുദേവക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നത്. സുബഹ് നിസ്കാരത്തിന് നേരമായപ്പോള്‍ ഒരു ഹിന്ദുകുടുംബം അവരുടെ പൂജാമുറി നിസ്കാരത്തിന് വിട്ടുനല്കിയതടക്കമുള്ള സംഭവങ്ങള്‍ തന്റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ് നജബീന്. സ്ഥാപത്യ ശാസ്ത്രവും മറ്റുമായി പോകുന്ന നജീബിന്റെ രീതിയോടുള്ള ചില സമുദായാംഗങ്ങളുടെ എതിര്‍പ്പ് കണ്ട് ഭാര്യ ഷെഫീനപോലും ഈ ജോലി വേണോയെന്ന് ചോദിക്കാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ വയറ്റിപ്പിഴപ്പിനുളള അഭ്യാസമാണ് ഇതെന്ന് തോന്നുമെങ്കിലും തനിക്ക് ഇതൊരു തപസാണെന്ന മറുപടിയിലൂടെയാണ് ഭാര്യയെ ആശ്വസിപ്പിക്കുന്നത്. ആസിയാ നജീബ്, അബ്ദുള്‍ റസാഖ് എന്നിവരാണ് മക്കള്‍. കള്ളനാണയങ്ങള്‍ ഏറെ കടന്നുകൂടിയതാണ് എവിടെയുമെന്നപോലെ ഈ മേഖലയിലെയും അപചയത്തിന് കാരണമെന്ന് തന്റെ ചെറിയകാലത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞെന്ന് നജീബ് പറയുന്നു. രജീഷ് പി. രഘുനാഥ് | ||
Subscribe to:
Posts (Atom)